ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി; വി പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ? സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം.വി. ഗോവിന്ദന്‍ പറഞ്ഞത് സത്യമാണ്: സന്ദീപ് വാര്യര്‍

ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി

Update: 2025-06-18 07:11 GMT

കോഴിക്കോട്: ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദന്‍ പറഞ്ഞത് സത്യമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്.

1967ല്‍ 'സംയുക്ത വിധായക് ദള്‍' എന്ന മുന്നണി രൂപീകരിച്ച് ബിഹാറില്‍ ജനസംഘത്തിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മന്ത്രിസഭയുടെ ഭാഗമായി. ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാറിന് ജനസംഘത്തിന്റെ ഏക എം.എല്‍.എയുടെ പിന്തുണയുണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആര്‍.എസ്.എസുമായി ബന്ധം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പി. സുന്ദരയ്യ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് രാജിവെച്ചത്. 2008ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിനെതിരെ ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ എന്നും സന്ദീപ് വാര്യര്‍ എഫ്.ബി. പോസ്റ്റില്‍ വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആര്‍എസ്എസുമായി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ല്‍ സംയുക്ത വിധായക് ദള്‍ എന്ന മുന്നണി ഉണ്ടാക്കി ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി. അതേവര്‍ഷം ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ ആദ്യ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റിന് ജനസംഘത്തിന്റെ ഏക എംഎല്‍എയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ പ്രസ്തുത മുന്നണിയില്‍ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.

1977 ല്‍ ആര്‍എസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് എങ്ങനെ പറയാന്‍ കഴിയും ? ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ ചൈനയിലെ വന്‍മതില്‍ കാണുന്ന പൂമരം സ്വരാജിന് പി സുന്ദരയ്യ പോളിറ്റ് ബ്യൂറോവില്‍ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാന്‍ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തില്‍ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആര്‍എസ്എസുമായി ബന്ധം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്.

1989 ല്‍ വി പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ? 2008 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ ? എംവി ഗോവിന്ദന്‍ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാന്‍ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണ്.

അര്‍ധ ഫാഷിസത്തിന്റെ രീതിയില്‍ അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍.എസ്.എസുമായും ചേര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്. 'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമര്‍ശം.

Tags:    

Similar News