ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഇരട്ടപെറ്റ സഹോദരങ്ങള്‍; കോണ്‍ഗ്രസ് തുടങ്ങിവെച്ചത് ബിജെപി വീറോടെ നടപ്പാക്കുന്നു; ശരിയല്ലാത്ത കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുക്കുന്നുവെന്ന് മുഖ്യമന്ത്രി; മഹാറാലിയോടെ എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് സമാപനം
മഹാറാലിയോടെ എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് സമാപനം
കോഴിക്കോട്: മഹാറാലിയോടെ എസ്എഫ്‌ഐ 18-ാം അഖിലേന്ത്യസമ്മേളനത്തിന് കോഴിക്കോട് സമാപനം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരന്നു. കടപ്പുറത്തെ കെ വി സുധീഷ് നഗറില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രൂപീകരണം മുതല്‍ രാജ്യത്തെ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ ജാഗ്രതയോടെ ഇടപെടാന്‍ എസ്എഫ്‌ഐക്കായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാലത്തും എസ്എഫ്‌ഐയ്ക്ക് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. ഒരുഭാഗത്ത് വിദ്യാഭ്യാസ സമ്പ്രദായം കാവിവല്‍കരിക്കാന്‍ ശ്രമിക്കുന്നു, ചരിത്രം തിരുത്തിയെഴുതുന്നു. മറ്റൊരുഭാഗത്ത് രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകെ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളോടൊപ്പമാണ് ആര്‍എസ്എസ് നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഇരട്ടപെറ്റ സഹോദരങ്ങളാണ്. ജൂതരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്‌ലറെ ലോകത്തെ ഒരു കൂട്ടരും അംഗീകരിക്കാതിരുന്നപ്പോള്‍, അത് അനുകരണീയ മാതൃകയെന്ന് പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യരീതിയില്ല ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാരൂപവും ഹിറ്റ്‌ലറുടെ നാസിസത്തിന്റെ ആശയവുമാണ് ആര്‍എസ്എസിന്. അവരുടെ ഗുരുജി താത്വികഗ്രന്ഥമായ വിചാരധാരയില്‍ ആഭ്യന്തരശത്രുക്കളായി ക്രൈസ്തവരെയും മുസ്ലീങ്ങളെയും കമ്യൂണിസ്റ്റുകാരെയും എഴുതിവെച്ചു. ഇത് ഇന്ത്യയുടെ പൈതൃകത്തില്‍നിന്ന് കിട്ടിയതല്ല. ഈ ആശയം ഭാരതത്തിന്റേതല്ല, ഹിറ്റ്‌ലറുടേതാണ്. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ആഭ്യന്തരശത്രുക്കളായി രേഖപ്പെടുത്തിയത് അവിടുത്തെ ജൂതരെയും ബോള്‍ഷെവിക്കുകളെയുമാണ്. അക്കാലത്തെ കമ്യൂണിസ്റ്റുകാരെ ബോള്‍ഷെവിക്കുകളെന്നാണ് വിളിച്ചത്.
കോണ്‍ഗ്രസ് തുടങ്ങിവെച്ചത് ബിജെപി വീറോടെ നടപ്പാക്കുകയാണ്. ഇന്ന് ഇന്ത്യയെ ലോകം നേരത്തെകണ്ട ആദരവോടെയല്ല കാണുന്നത്. ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെട്ടിരിക്കുന്നു. പലസ്തീനുനേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭൂരിഭാഗം രാഷ്ട്രങ്ങളും അപലപിച്ചപ്പോള്‍ ഇന്ത്യ അവര്‍ക്കൊപ്പം നിന്നില്ല. ഇസ്രയേലിന്റെ ആക്രമണത്തെ പരസ്യമായി അംഗീകരിച്ച പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി. ഇറാനുനേരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണത്തെ നേരിയതോതില്‍ അപലപിക്കാന്‍ പോലും നമ്മുടെ രാജ്യത്തിനായില്ല. അമേരിക്കന്‍ പക്ഷപാതിത്വ നിലപാടിനാല്‍ ഇസ്രയേലിനെതിരെ അര അക്ഷരം സംസാരിക്കാനാകാത്ത അവസ്ഥയില്‍ ഇന്ത്യമാറി. ഇത് രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാക്കും.
ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ച രാഷ്ട്രീയപാര്‍ടിയാണ് ബിജെപി. വിദ്യാഭ്യാസരംഗമാകെ മാറ്റിമറിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ജാതി-മത-ഭാഷ വ്യത്യാസമില്ലാതെ വ്യത്യസ്തധാരകളാണ് ഒഴുകിയെത്തിയത്. എന്നാല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തമായി രൂപപ്പെട്ടുവന്നകാലത്ത് ആര്‍എസ്എസ് വേറിട്ടുനിന്നു. ദേശീയപ്രസ്ഥാനത്തില്‍ ഒരുപങ്കും ആര്‍എസ്എസ് വഹിച്ചില്ല. ആന്‍ഡമാന്‍ ജയിലില്‍നിന്ന് സവര്‍ക്കര്‍ മോചിതനായത് എങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയായിരുന്നു സവര്‍ക്കര്‍. ആ ചരിത്രം അതേപോലെ രേഖപ്പെടുത്തിയാല്‍ ബിജെപിക്ക് ക്ഷീണമാകും, അതുകൊണ്ടാണ് ചരിത്രം തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. പാഠപുസ്തകങ്ങളില്‍ സവര്‍ക്ക് വീരപരിവേഷം നല്‍കുന്നു, മഹാത്മാഗാന്ധിയെ പോലും മറ്റൊരു രീതിയില്‍ ചിത്രീകരിക്കുന്നു, ഗോഡ്‌സെയെ മഹത്വവല്‍കരിക്കുന്നു. ഈ ഘട്ടത്തില്‍ എസ്എഫ്‌ഐ പോലുള്ള സംഘടനകള്‍ക്ക് വലിയ ഉത്തരവാദിത്വം വഹിക്കാനുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ശരിയല്ലാത്ത നയത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുക്കുന്നുണ്ട്.
പാഠപുസ്തകങ്ങള്‍ തിരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ആ തിരുത്തലിന് തയ്യാറല്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെയെല്ലാം പക കേരളത്തോട് തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അക്കാദമിക് മികവും പശ്ചാത്തല സൗകര്യങ്ങളുടെ വികസനവും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം വളരെ മുന്നേറി. മികവിന്റെ തലങ്ങളിലാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയും. രാജ്യത്തെ ആദ്യ നൂറില്‍ 16 കോളേജുകളും കേരളത്തില്‍നിന്നാണ്. വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു.
പുതിയകാലത്ത് ഒട്ടേറെ പുതിയ ചുമതലകള്‍ എസ്എഫ്‌ഐയ്ക്ക് വഹിക്കാനുണ്ട്. ഒരുഭാഗത്ത് വിദ്യാഭ്യാസ സമ്പ്രദായം കാവിവല്‍കരിക്കാന്‍ ശ്രമിക്കുന്നു, ചരിത്രം തിരുത്തിയെഴുതുന്നു. മറ്റൊരുഭാഗത്ത് രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നു. സാമ്രാജ്യത്വ വിരുദ്ധസമീപനവും വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും എല്ലാക്കാലത്തും എസ്എഫ്‌ഐ തുടര്‍ന്നുവരുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനവധി സഖാക്കളുടെ രക്തസാക്ഷിത്വം അനുഭവിക്കണ്ടിവന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അവരെല്ലാം എസ്എഫ്‌ഐയുടെ ആശയം മുന്നോട്ടുവെച്ച് പ്രവര്‍ത്തിച്ചതിനാല്‍ കൊലക്കത്തിക്കിരയായവരാണ്. എന്നിട്ടും എസ്എഫ്‌ഐ തളര്‍ന്നില്ല. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എസ്എഫ്‌ഐക്ക് കുതിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്തിന് സമീപത്തെ ആസ്പിന്‍ കോര്‍ട്ട്യാര്‍ഡില്‍ ചേര്‍ന്ന സമ്മേളനം ഞായറാഴ്ച എസ്എഫ്ഐ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സുഭാഷ് ജാക്കര്‍, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്‍പ സുരേന്ദ്രന്‍, പ്രണവ് ഖാര്‍ജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാര്‍), ഐഷെ ഘോഷ്, ജി അരവിന്ദ സാമി, അനില്‍ താക്കൂര്‍, കെ പ്രസന്നകുമാര്‍, ദേബാഞ്ജന്‍ ദേവ്, പി എസ് സഞ്ജീവ്, ശ്രീജന്‍ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാര്‍) എന്നിവരടങ്ങിയ സെക്രട്ടറിയറ്റിനെയും 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും പതിനെട്ടാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു. 27ന് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, നാടകപ്രവര്‍ത്തകന്‍ എം കെ റെയ്ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.