രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം; നട്ടെല്ലും നിലപാടും ഉണ്ടെങ്കില്‍ ഒളിവില്‍ നിന്ന് പുറത്തു വരണമെന്ന് ഷമ മുഹമ്മദ്

ട്ടെല്ലും നിലപാടും ഉണ്ടെങ്കില്‍ ഒളിവില്‍ നിന്ന് പുറത്തു വരണമെന്ന് ഷമ മുഹമ്മദ്

Update: 2025-12-03 10:46 GMT

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഇനിയും കാത്തു നില്‍ക്കേണ്ടതില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കില്‍ ഒളിവില്‍ നിന്ന് പുറത്തു വരണം. അറസ്റ്റ് വരിക്കാന്‍ തയ്യാറാകാതെ പാര്‍ട്ടിയെ ഇങ്ങനെ പ്രതിരോധത്തില്‍ ആക്കരുത് എന്നും അവര്‍ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വാര്‍ത്ഥന്‍ ആണ്. അന്ന് അഹങ്കാരത്തോടെ പറഞ്ഞു എനിക്കെതിരെ ഒരു പരാതി പോലും ഇല്ല എന്ന് എന്നിട്ട് ഇപ്പോള്‍ ഒരാഴ്ച ആയല്ലോ മുങ്ങി നടക്കുന്നുവെന്നും ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ് സമയം ആണ് രാഹുലിനെ വളര്‍ത്തിയ പാര്‍ട്ടിയെ മറക്കരുത് എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. ഇതിന് ശേഷം ആയിരിക്കും വിധി പറയുക. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായിട്ടാണ് കേസ് നാളത്തേക്ക് മാറ്റിയത്. ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു.

അടച്ചിട്ട മുറിയില്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാല്‍, വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറാണ് വാദം നീണ്ടുനിന്നത്. കൂടുതല്‍ വാദം കേട്ടതിന് ശേഷമായിരിക്കും വിധി പറയുക.

Tags:    

Similar News