പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കും

പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും;

Update: 2025-05-26 14:11 GMT

മലപ്പുറം: അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങാതെ കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അന്‍വറിന് വലിയ നിരാശ. യുഡിഎഫ് പ്രവേശനം ലഭിക്കാത്തതാണ് അന്‍വറിനെ നിരാശനാക്കിയത്. എന്നാല്‍ പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അക്കാര്യത്തില്‍ തീരുമാനമായതാണെന്നും എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഉടന്‍ തന്നെ അത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് യുഡിഎഫ് സ്ഥാനാര്‍ഥി വന്നാലും പിന്തുണയ്ക്കുമെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുളള സാങ്കല്‍പ്പിക വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അന്‍വര്‍ രംഗത്തുവന്നതോടെ അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശന സാധ്യതയെയും കുറച്ചിരിക്കയാണ്. തോന്നിയതു പോലെ അഭിപ്രായം പറയുന്ന അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ വലിയ എതിര്‍പ്പ് കോണ്‍ഗ്രസിലുണ്ട്. ആ എതിര്‍പ്പിന്് ആക്കം കൂട്ടുന്ന വിധത്തിലാണ് അന്‍വറില്‍ നിന്നും പ്രസ്താവന ഉണ്ടായിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കയ അന്‍വര്‍ ആര്യാടന്‍ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പറഞ്ഞു. ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ വിഎസ് ജോയ് തഴയപ്പെട്ടുവെന്ന് പിവി അന്‍വര്‍ പരസ്യമായി തുറന്നടിച്ചു. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ആര്യാടന്‍ ഷൗക്കത്ത് ശ്രമിച്ചെന്ന ഗുരുതര ആരോപണവും അന്‍വര്‍ ഉയര്‍ത്തി. ആര്യാടന്‍ ഷൌക്കത്തിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് സിപിഎം പ്രാദേശിക ഘടകങ്ങള്‍ തീരുമാനമെടുത്തതോടെയാണ് അതില്ലാതായത്.

നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്‌നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തില്‍ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യന്‍ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി. വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു.

യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ പിന്തുണക്കാന്‍ തക്ക നിലയിലുള്ള ഒരു നേതൃത്വം കോണ്‍ഗ്രസില്‍ ഇല്ലാതെ പോയി. ജോയിക്ക് ഗോഡ് ഫാദര്‍ ഇല്ലാതെ പോയി. ജോയിയെ മാറ്റി നിര്‍ത്തുന്നതിലൂടെ ആ വിഭാഗത്തെയാണ് മാറ്റി നിര്‍ത്തുന്നത്. മലയോര കര്‍ഷകരെയാണ് മാറ്റി നിര്‍ത്തുന്നത്. കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന മേഖലയാണ് മലയോര കര്‍ഷകരുടേത്. അവരെ അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അന്‍വര്‍ തുറന്നടിച്ചു.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാന്‍ഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് എ.ഐ.സി.സി ഔദ്യോഗിക പ്രഖ്യാപനവും വന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനം അറിയിച്ചത്. പി.വി. അന്‍വറിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാന്‍ഡ് ശരിവെക്കുകയായിരുന്നു. നിലമ്പൂരില്‍ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും യോഗത്തില്‍ വിലയിരുത്തി.

അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആര്യാടന്‍ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അന്‍വറിന് തിരിച്ചടിയായി. ആര്യാടന്‍ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വര്‍ നിലമ്പൂര്‍ പിടിച്ചെടുത്തത്. പിണറായിസത്തെ തകര്‍ക്കാനായി ആര് യു.ഡി.എഫ് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്നായിരുന്നു നേരത്തേ അന്‍വര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മലക്കം മറിയുകയായിരുന്നു.

Tags:    

Similar News