ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്കയ്ക്ക് 4.24 കോടി രൂപയുടെ സ്വത്ത്; 15 ലക്ഷം കടം; ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37 കോടിയിലേറെ രൂപയുടെ ആസ്തി; രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹിയിലും മെഹ്‌റോളിയിലും കൃഷിസ്ഥലം; പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്

പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്

Update: 2024-10-23 15:09 GMT

കല്‍പ്പറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ, ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് നാമനിര്‍ദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹിയിലും മെഹ്‌റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രിയങ്ക ഗാന്ധിയുടെ കൈവശം 52,000 രൂപയുണ്ട്. 4.24 കോടി രൂപയുടെ നിക്ഷേപത്തില്‍ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലുമാണ്. 1.15 കോടി രൂപയുടെ സ്വര്‍ണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികള്‍. 2004 മോഡല്‍ ഹോണ്ട സിആര്‍വി കാറും സ്വന്തമായുണ്ട്.

രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാല്‍ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീടുണ്ട്. 5.64 ലക്ഷം രൂപ വിലമതിക്കുന്ന വീടാണ് ഷിംലയില്‍ ഉള്ളത്. ആകെ ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 15,75,000 രൂപയുടെ ബാധ്യത ഉണ്ടെന്നും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് 10 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിജി ഡിപ്ലോമ ഇന്‍ ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെന്നും നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുന്നു.

മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടില്‍ മത്സരിക്കാനാവുന്നതില്‍ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതില്‍ നിങ്ങള്‍ ഓരോരുത്തരും ഗുരുക്കന്‍മാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നല്‍കിയത് വയനാടാണ്. എന്റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News