എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മാവന്മാര്‍; ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാന്‍ അഭ്യര്‍ഥിക്കുകയല്ലാതെ തരമില്ല; എ സി റൂമില്‍ നിന്നിറങ്ങി ഇത്തിരി വെയിലുകൊണ്ടാല്‍ യാഥാര്‍ഥ്യം തിരിച്ചറിയാമെന്ന് ബെന്യാമിന്‍

എ സി റൂമില്‍ നിന്നിറങ്ങി ഇത്തിരി വെയിലുകൊണ്ടാല്‍ യാഥാര്‍ഥ്യം തിരിച്ചറിയാമെന്ന് ബെന്യാമിന്‍

Update: 2025-11-01 12:09 GMT

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന വേളയില്‍, വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നല്ല കാര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും കണ്ണുമടച്ച് എതിര്‍ക്കുന്ന ചില 'കൊച്ചമ്മാവന്മാരും എലിവാണങ്ങളും' ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.സി. റൂമിലിരുന്ന് കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വെയിലുകൊള്ളാന്‍ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആഹ്വാനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുറേ നാളുകള്‍ക്കു മുന്‍പ് ഒരു രാത്രി ഞാന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുന്നു. അപ്പോള്‍ സര്‍ക്കാരില്‍ നിന്ന് വിരമിച്ച ഒരു മുതിര്‍ന്ന ഉഗ്യോഗസ്ഥന്‍ വന്നുപരിചയപ്പെട്ടു. പല സംസാരങ്ങള്‍ക്കിടയില്‍ ഈ രാത്രി എങ്ങോട്ട് പോകുന്നു എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, നമ്മുടെ സംസ്ഥാനത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ അത് പ്രഖ്യാപിക്കും മുന്‍പ് വീണ്ടും ഒരിക്കല്‍ കൂടി ഫീല്‍ഡില്‍ ഇറങ്ങി സൂക്ഷ്മമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും കുറവുകളോ പിഴവുകളോ വന്ന് ആരെങ്കിലും ഒഴിവായിപ്പോയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ഞങ്ങളുടെ ദൗത്യം. അതിനു വേണ്ടിയുള്ള ഒരു യാത്രയിലാണ്. അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ പ്രഖ്യാപനം വരുമ്പോള്‍ ചിലര്‍ എന്തെങ്കിലും ഒരു പിഴവ് കണ്ടെത്തി എതിര്‍പ്പുമായി ചാടി വീഴാനിടയുണ്ട്. ആ പഴുത് കൂടി അടയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അന്ന് അദ്ദേഹം പറഞ്ഞ ആ സന്ദേഹം എത്ര കൃത്യമായിരുന്നു എന്ന് ഈ നല്ല ദിനത്തില്‍ ചില എ സി റൂം 'എലിവാണങ്ങള്‍' തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഈ കേരളത്തില്‍ എന്തു നടക്കുന്നു എന്നറിയാത്ത ഈ സ്വയം പ്രഖ്യാപിത പണ്ഢിത ശ്രേഷ്ഠര്‍ക്ക് ഇപ്പോള്‍ തെളിവ് വേണമത്രേ. അയ്യോ ശ്രേഷ്ഠരേ, എ സി റൂമില്‍ നിന്ന് ഒന്നിറങ്ങി ജനങ്ങള്‍ക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാല്‍ ഈ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും.

അങ്ങനെ രാപകല്‍ നടന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ കുറച്ചു മനുഷ്യരുടെ ചങ്കുറപ്പിലാണ് ഇന്ന് കേരളം അതിദാരിദ്ര്യ മുക്തമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. അതിനു നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യമില്ല.എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മാവന്മാര്‍ എല്ലാ ദേശത്തുമുണ്ട്. ഇവറ്റകളെയും അക്കൂട്ടത്തില്‍ മാത്രം കണ്ടാല്‍ മതി. സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിനു മാതൃകയാവുന്നതില്‍ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാന്‍ നാസയോട് അഭ്യര്‍ത്ഥിക്കുകയല്ലാതെ താത്ക്കാലം വേറെ മാര്‍ഗമില്ല.

Full View


Tags:    

Similar News