വിവാഹിതനായ കീഴുദ്യോഗസ്ഥനോട് മുടിഞ്ഞ പ്രേമം; ഒരുമിച്ച് ജീവിക്കാന്‍ കാമുകന്റെ ഭാര്യക്ക് നല്‍കിയത് 3.7 കോടി രൂപ; ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തല്ലിപ്പിരിഞ്ഞു; ഇതോടെ പണം തിരികെ ആവശ്യപ്പെട്ട് വനിതാ ബോസ്; കോടതി കയറിയപ്പോള്‍ ട്വിസ്റ്റായി വിധി

Update: 2025-09-22 09:46 GMT

ചോങ്കിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗില്‍ നിന്നുള്ള അപൂര്‍വ പ്രണയകഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവാഹിതനായ തന്റെ കീഴുദ്യോസ്ഥനുമായി പ്രണയത്തിലായ സ്ഥാപനം ഉടമയായ യുവതി അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആദ്യ വിവാഹ ബന്ധം ഒഴിയാനായി നല്‍കിയത് 3.7 കോടി രൂപയാണ്. എന്നാല്‍ കാമുകന്റെ വിവാഹ മോചനത്തിന് ശേഷം ഇരുവരും ഒന്നിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ തല്ലിപ്പിരിഞ്ഞു. ഇതോടെ പണം തിരികെ ആവശ്യപ്പെട്ട് യുവതി കോടതി കയറി. എന്നാല്‍ കോടതിയുടെ വിധിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ യുവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഷു എന്ന് വിളിപ്പേരുള്ള ആ സംരംഭക, തന്റെ കീഴുദ്യോഗസ്ഥനായ ഹി എന്നായാളുമായി പ്രണയത്തിലായി. ഈ സമയം ഷുവും ഹിയും വിവാഹിതരായിരുന്നു. എന്നാല്‍ ഹിയോട് പ്രണയം തോന്നിയ ഷു, തന്റെ വിവാഹ ബന്ധം അവസാനിച്ചു. അവര്‍ ഡൈവേഴ്‌സിന് അപേക്ഷിക്കുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നാലെ ഹിയെയും അവര്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നാലെ ഹിയും വിവാഹമോചനത്തിന് ഫയല്‍ ചെയ്തു. ഇതോടെയാണ് ഹിയുടെയും ഭാര്യ ചെന്നിന്റെയും കുട്ടിയുടെ പഠനത്തിനായി ഷു, 3.7 കോടി രൂപ ചെന്നിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത്. വിവാഹിതയായ തന്റെ കീഴുദ്യോഗസ്ഥന് ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാനും ജീവിതകാലം മുഴുവന്‍ അവളോടൊപ്പം ജീവിക്കാനുമായി മൂന്ന് ദശലക്ഷം യുവാന്‍ (ഏകദേശം 3.7 കോടി രൂപ) നല്‍കിയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

പിന്നാലെ ഷുവും ഹിയും വിവാഹിതരായി. എന്നാല്‍ ആ പ്രണയ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ ഷുവിന് കഴിഞ്ഞില്ല. അവര്‍ വെറും ഒരു വര്‍ഷത്തിന് ശേഷം ഹിയെ വിവാഹ മോചനം ചെയ്യാന്‍ ആഗ്രഹിക്കുകയും പിന്നാലെ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കുകയും ചെയ്തു. അവിടെ കൊണ്ടും തീര്‍ന്നില്ല. ഹിയും ചെന്നും തമ്മിലുള്ള വിവാഹ മോചനത്തിന് നല്‍കിയ 3.7 കോടി രൂപ തനിക്ക് തിരികെ വേണമെന്ന് ഷു ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ട ഷു കോടതി കയറി. ഹിയും ചെന്നും കോടതിയിലെത്തി. പണം അസാധുവായ സമ്മാനമാണെന്നും അത് തിരികെ കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍. ഹിയും ചെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. എന്നാല്‍ ചെന്നിന് പണം കൈമാറിയെന്ന് തെളിയിക്കുന്ന പ്രത്യേക രേഖകളാന്നും ഷുവിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. വിവാഹമോചന നഷ്ടപരിഹാരത്തിനും കുട്ടികളുടെ സംരക്ഷണത്തിനുമായി ഹി, ചെന്നിന് നല്‍കിയ സ്വകാര്യ പണമാണതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതോടെ കോടതി ഷുവിന്റെ അപേക്ഷ തള്ളി. പിന്നാലെ കേസ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വന്തം സുഖത്തിന് വേണ്ടി, പണത്തിന്റെ പിന്‍ബലത്തില്‍ ഒരു കുടുംബം തകര്‍ക്കുകയായിരുന്നു ഷുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആരോപിച്ചു.

Tags:    

Similar News