ഋഷഭിന്റെയും ഗില്ലിന്റെയും മിന്നും സെഞ്ചുറി; ബംഗ്ലാദേശ് മുന്‍നിരയെ കറക്കിവീഴ്ത്തി അശ്വിന്‍; ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ; സന്ദര്‍ശകര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് മേല്‍ക്കൈ

Update: 2024-09-21 12:32 GMT

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. 515 റണ്‍സുമായി വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (51), ഷാക്കിബ് അല്‍ ഹസന്‍ (5) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ഋഷഭ് പന്ത് (109), ശുഭ്മാന്‍ ഗില്‍ (119) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ നാലിന് 287 എന്ന സ്‌കോറിന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശ് മൂന്നാംദിനം വെളിച്ചക്കുറവ് മൂലം നേരത്തേ സ്റ്റമ്പെടുക്കുമ്പോള്‍ 37.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റും രണ്ട് ദിവസങ്ങളും ശേഷിക്കേ, ബംഗ്ലാദേശിന് ഇനി ജയിക്കാന്‍ 357 റണ്‍സ് വേണം. അര്‍ധ സെഞ്ചുറിയോടെ (60 പന്തില്‍ 51) ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും (5) ആണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (33), ശദ്മാന്‍ ഇസ്ലാം (35), മൊമീനും ഹഖ്, മുഷ്ഫിഖുര്‍റഹീം (ഇരുവരും 13) എന്നിവരാണ് പുറത്തായത്. രവിചന്ദ്രന്‍ അശ്വിനാണ് മൂന്ന് വിക്കറ്റുകള്‍. ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്.

രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് നന്നായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ സാകിര്‍ ഹസന്‍ (33) ഷദ്മാന്‍ ഇസ്ലാം (35) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സാക്കിറിനെ പുറത്താക്ക ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഷദ്മാന്‍ ഇസ്ലാമിനെ ആര്‍ അശ്വിനും തിരിച്ചയച്ചു. തുടര്‍ന്നെത്തിയ മൊമിനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍ റഹീം (13) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. ഇരുവരേയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്.

നേരത്തേ 287-ന് നാല് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബംഗ്ലാദേശ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ 200 കടത്തി. നാലാംവിക്കറ്റില്‍ ഇരുവരും 166 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്സ്വാള്‍ (10), വിരാട് കോലി (17) എന്നിവര്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിനിറങ്ങിയിരുന്നത്.

124 പന്തിലാണ് ഋഷഭ് പന്ത് ആറാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ പന്ത് പുറത്തായി. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്. 13 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. പന്ത് പുറത്തായശേഷം ഷാക്കിബ് അല്‍ ഹസനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി 97ലെത്തിയ ഗില്‍ 161 പന്തിലാണ് സെഞ്ചുറി തികച്ചത്. 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ 10 ഫോറും നാലു സിക്സും പറത്തി. രാഹുല്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഹസന്‍ മെഹ്‌മൂദിന് വിക്കറ്റൊന്നും നേടാനായില്ല.

നേരത്തേ ആദ്യ ഇന്നിങ്സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സ് ഉയര്‍ത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

Tags:    

Similar News