കരിയറിലെ ഇരുപതാം സെഞ്ചുറിയുമായി കെ.എല്‍. രാഹുല്‍; മൂന്നക്കം പിന്നിട്ടത് 190 പന്തുകളില്‍; അര്‍ധ സെഞ്ചുറിയുമായി ഗില്‍ മടങ്ങി; അഹമ്മദാബാദ് ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ഇന്ത്യ മികച്ച ലീഡിലേക്ക്; ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 218 റണ്‍സ് എന്ന നിലയില്‍

ഇന്ത്യ മൂന്ന് വിക്കറ്റിന് 218 റണ്‍സ് എന്ന നിലയില്‍

Update: 2025-10-03 06:36 GMT

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ മികവില്‍ രണ്ടാംദിനം ഇന്ത്യ മികച്ച ലീഡിലേക്ക്. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 67 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന നിലയിലാണ്. 56 റണ്‍സിന്റെ ലീഡായി. കെ.എല്‍. രാഹുല്‍ 190 പന്തുകള്‍ നേരിട്ടാണ് മൂന്നക്കം പിന്നിട്ടത്. 12 ഫോറുകള്‍ ഉള്‍പ്പെട്ടതാണ് ഇന്നിങ്സ്. ടെസ്റ്റ് കരിയറിലെ പതിനൊന്നാം സെഞ്ചുറിയാണ് രാഹുല്‍ പൂര്‍ത്തീകരിച്ചത്. 38 പന്തുകളില്‍ 14 റണ്‍സെടുത്ത ധ്രുവ് ജുറേലും രാഹുലിനൊപ്പം പുറത്താകാതെ നില്‍ക്കുന്നു.

50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്‌കോര്‍ 188ല്‍ നില്‍ക്കെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ് ഗില്ലിനെ പുറത്താക്കുകയായിരുന്നു. 100 പന്തുകളില്‍നിന്നാണ് ഗില്ലിന്റെ അര്‍ധസെഞ്ചുറി. രാഹുലുമായി ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഓപ്പണര്‍ യശസ്വി ജയ്സ്വാളും (36) സായ് സുദര്‍ശനും (7) കഴിഞ്ഞദിവസം പുറത്തായിരുന്നു.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 38 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്ത് യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി. എട്ടു റണ്‍സ് മാത്രമെടുത്ത സായ് സുദര്‍ശന്‍ റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. കെ.എല്‍. രാഹുലിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നതോടെ 29.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 101 പന്തുകളിലാണ് രാഹുല്‍ അര്‍ധ സെഞ്ചറിയിലെത്തിയത്. 121-ന് ഒന്ന് എന്ന നിലയില്‍ രണ്ടാംദിനം കളി തുടര്‍ന്ന ഇന്ത്യയ്ക്കായി രാഹുലും ഗില്ലും മികച്ച കൂട്ടുകെട്ട് പടുത്തു.

ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുമ്രയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്.

സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ വിന്‍ഡീസ് ഓപ്പണര്‍ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ ക്യാച്ചെടുത്താണ് ചന്ദര്‍പോളിന്റെ മടക്കം. തൊട്ടുപിന്നാലെ ജോണ്‍ കാംബെലിനെ (എട്ട്) ജസ്പ്രീത് ബുമ്ര ജുറേലിന്റെ കൈകളിലെത്തിച്ചു.

ബ്രാണ്ടന്‍ കിങ് (13), അലിക് അതനസ് (12), റോസ്റ്റന്‍ ചെയ്‌സ് (24) എന്നിവരെ മടക്കിയ സിറാജ് വിന്‍ഡീസ് മധ്യനിരയുടെ നടുവൊടിച്ചു. ഷായ് ഹോപിന്റെയും ജസ്റ്റിന്‍ ഗ്രീവ്‌സിന്റെയും ചെറുത്തുനില്‍പാണ് വിന്‍ഡീസിനെ 150 കടത്തിയത്. കുല്‍ദീപ് യാദവ് രണ്ടും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Similar News