ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ആദ്യ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ഋഷഭ് പന്ത്; കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ; തളർന്ന് ഇംഗ്ലീഷ് ബൗളിങ് നിര; ഇനി ആ റെക്കോര്‍ഡ് നേട്ടവും പന്തിന് സ്വന്തം!
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം ഋഷഭ് പന്തും സെഞ്ചുറി തികച്ചതോടെ ഇന്ത്യൻ സ്കോർ 400-കടന്നു. ജയ്സ്വാളിനും ഗില്ലിനും പിന്നാലെയാണ് പന്തും മൂന്നക്കം തൊടുന്നത്. നാലുവിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ 441 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഋഷഭ് പന്ത് എത്തുകയും ചെയ്തു. പിന്നിലായവര്‍ ആവട്ടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരായ എം എസ് ധോണിയും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും.
ഏഷ്യന്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍മാരില്‍ അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് താരമായിരിക്കുകയാണ് പന്ത്. 76 ഇന്നിംഗ്‌സുകളില്‍ നിന്ന് പന്ത് 3000 ക്ലബിലെത്തി. ഇക്കാര്യത്തില്‍ സംഗക്കാര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ 78 ഇന്നിങ്‌സുകളില്‍ നിന്ന് ഇത്രയും റണ്‍സ് അടിച്ചെടുത്തിരുന്നു. ധോണിക്ക് 86 ഇന്നിംഗ്‌സുകളും വേണ്ടി വന്നു. ലോക വിക്കറ്റ് കീപ്പര്‍മാരെ ഒന്നാകെ എടുത്താല്‍ രണ്ടാം സ്ഥാനത്താണ് പന്ത്. 63 ഇന്നിംഗ്‌സില്‍ നിന്ന് ഇത്രയും റണ്‍സ് അടിച്ചെടുത്ത മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറാണ് ആഡം ഗില്‍ക്രിസ്റ്റാണ് ഒന്നാമന്‍.
മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും സ്‌കോറും ഉയർത്തി. ഒന്നാംദിനത്തിന് സമാനമായി രണ്ടാം ദിനവും ഇരുവരും ഇംഗ്ലീഷ് ബൗളര്‍മാരെ ശ്രദ്ധയോടെനേരിട്ടു. ഇരുവരും ചേര്‍ന്ന് ടീമിനെ നാനൂറ് റണ്‍സിലെത്തിച്ചു. ഋഷഭ് പന്ത് സെഞ്ചുറി തികച്ചതോടെ ഇംഗ്ലീഷ് നിര പ്രതിരോധത്തിലായി. ടീം സ്കോർ 430-ൽ നിൽക്കേ ഷൊയിബ് ബാഷിർ കൂട്ടുകെട്ട് പൊളിച്ചു. 147 റൺസെടുത്ത ഗില്ലാണ് പുറത്തായത്.
ആദ്യദിനം നായകൻ ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും സെഞ്ചുറിയുമായി തിളങ്ങിയതാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. കെ.എൽ. രാഹുൽ, സായ് സുദർശൻ, ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യദിനം നഷ്ടമായത്.
ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും നല്‍കിയത്. 15-ഓവറില്‍ ടീം 52-ലെത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും രാഹുലും ജയ്‌സ്വാളും പിടികൊടുത്തില്ല. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.
രാഹുലിനെ ബ്രൈഡന്‍ കാഴ്‌സെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ സായ് സുദര്‍ശനും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അരങ്ങേറ്റ മത്സരത്തില്‍ സായ് സുദര്‍ശന് റണ്ണൊന്നുമെടുക്കാനായില്ല. നാലുപന്ത് നേരിട്ട താരത്തെ സ്റ്റോക്‌സ് പുറത്താക്കി.
മൂന്നാം വിക്കറ്റിൽ യശ്സ്വി ജയ്സ്വാളും നായകൻ ശുഭ്മാൻ ഗില്ലും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ചുറിതികച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. ടീം സ്‌കോര്‍ 221-ല്‍ നില്‍ക്കേയാണ് യശസ്വി ജയ്‌സ്വാളിനെ സ്റ്റോക്ക്‌സ് പുറത്താക്കുന്നത്. 159 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെയിറങ്ങിയ ഉപനായകന്‍ ഋഷഭ് പന്തുമൊന്നിച്ച് ഗില്‍ സ്കോറും ഉയർത്തി.