ഇംഗ്ലണ്ട് ടൂറില്‍ ഉള്‍പ്പെടുത്തിയതില്‍ സെലക്ടര്‍മാര്‍ക്ക് തെറ്റിയില്ല! ഇരട്ട സെഞ്ച്വറി നേടി തിരിച്ചുവരവ് രാജകീയമാക്കി കരുണ്‍ നായര്‍; ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റില്‍ ഇന്ത്യ എ വമ്പന്‍ സ്‌കോറിലേക്ക്

ഇരട്ട സെഞ്ച്വറി നേടി തിരിച്ചുവരവ് രാജകീയമാക്കി കരുണ്‍ നായര്‍

Update: 2025-05-31 13:07 GMT

കാന്റര്‍ബെറി: ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നന്ന പ്രകടനം തുടര്‍ന്ന് മലയാളിയായ കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ സ്‌ക്വാഡില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താനുള്ള സെലക്ടര്‍മാരുടെ തീരുമാനം ശരിവെക്കുന്ന വിധത്തിലാണ് അദ്ദേഹം ബാറ്റേന്തിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടി കരുണ്‍.

താരത്തിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ എ കൂറ്റന്‍ സ്‌കോര് നേടി.281 പന്തില്‍ 204 റണ്‍സാണ് കരുണ്‍ നേടിയത്. ഒരു സിക്‌സും 26 ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നിലവില്‍ 105 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 479 റണ്‍സെടുത്തിട്ടുണ്ട്.

നീണ്ട ഇടവേളക്ക് ശേഷമാണ് കരുണ്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ആറു റണ്‍സകലെയാണ് ജുറേലിന് സെഞ്ച്വറി നഷ്ടമായത്. 120 പന്തില്‍ 94 റണ്‍സെടുത്താണ് താരം പുറത്തായത്. 22 പന്തില്‍ ഏഴു റണ്‍സാണ് നിതീഷിന്റെ സമ്പാദ്യം. സര്‍ഫറാസ് ഖാന്‍ ആദ്യ ദിനം 92 റണ്‍സിന് പുറത്തായിരുന്നു.

ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളിനും (24) ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനും (8) കാര്യമായ സംഭാവന നല്‍കാനായില്ല. തുടര്‍ന്ന് സംഗമിച്ച കരുണ്‍-സര്‍ഫറാസ് സഖ്യം മൂന്നാം വിക്കറ്റില്‍ 181 റണ്‍സ് ചേര്‍ത്തു. സെഞ്ച്വറിക്കരികില്‍ സര്‍ഫറാസ് വീണെങ്കിലും പകരമെത്തിയ ജുറെല്‍ കരുണിന് മികച്ച പിന്തുണ നല്‍കിയതാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. നേരത്തെ, ടോസ് നേടിയ ലയണ്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    

Similar News