തകര്‍ത്തടിച്ച് തുടങ്ങിയ പഞ്ചാബ്; കടിഞ്ഞാണിട്ട മാസ്മരിക സ്പെല്ലുമായി ക്രുനാല്‍ പാണ്ഡ്യ; നാലോവറില്‍ വഴങ്ങിയത് 17 റണ്‍സ്; പുറത്താക്കിയത് പ്രഭ്സിമ്രാന്‍ സിംഗിനെയും ജോഷ് ഇംഗ്ലിസിനെയും; ആര്‍സിബിയുടെ ഫൈനല്‍ താരം!

കടിഞ്ഞാണിട്ട മാസ്മരിക സ്പെല്ലുമായി ക്രുനാല്‍ പാണ്ഡ്യ

Update: 2025-06-03 18:38 GMT

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെയും ആര്‍സിബിയുടെയും പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പ് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതില്‍ ഏറ്റവും കടപ്പെട്ടിരിക്കേണ്ടത് ക്രുനാല്‍ പാണ്ഡ്യയെന്ന താരത്തോടാണ്. തകര്‍ത്തടിച്ച് ജയത്തിലേക്ക് അനായാസം നീങ്ങിയ പഞ്ചാബിനെ കടിഞ്ഞാണിട്ട് പിടിച്ച് വരുതിയിലാക്കിയത് ക്രുനാലിന്റെ 4 ഓവറുകളായിരുന്നു. ഗ്രൗണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ താരതമ്യേന ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന സമയത്താണ് ഈ തകര്‍പ്പന്‍ സ്പെല്‍.

4 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ക്രുനാല്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. പ്രഭ്സിമ്രാന്‍ സിംഗും ജോഷ് ഇംഗ്ലിസും ക്രുനാലിന്റെ ഇരകളായി.പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ നായകന്‍ രജത് പാട്ടീദാര്‍ ക്രുനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിച്ചു. 7-ാം ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് ക്രുനാല്‍ വഴങ്ങിയത്. മത്സരത്തിന്റെ 9-ാം ഓവറിലാണ് ക്രുനാല്‍ പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അപകടകാരിയായ പ്രഭ്സിമ്രാന്‍ സിംഗിനെ ക്രുനാല്‍ മടക്കിയയച്ചു. ക്രീസില്‍ നിന്ന് ഇറങ്ങിയടിക്കാനുള്ള പ്രഭ്സിമ്രാന് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കണക്ട് ചെയ്യാന്‍ പ്രഭ്സിമ്രാന് കഴിഞ്ഞില്ല. മുകളിലേയ്ക്ക് ഉയര്‍ന്ന പന്ത് സുരക്ഷിതമായി ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തി. 22 പന്തുകള്‍ നേരിട്ട് 26 റണ്‍സുമായി പ്രഭ്സിമ്രാന്‍ മടങ്ങി.

10ാം ഓവര്‍ എറിയാന്‍ ക്രുനാല്‍ വീണ്ടുമെത്തിയെങ്കിലും ആദ്യ പന്ത് തന്നെ ജോഷ് ഇംഗ്ലിസ് സിക്സറടിച്ചു. എന്നാല്‍, പതാറാതെ പന്തെറിഞ്ഞ ക്രുനാല്‍ പീന്നീടുള്ള അഞ്ച് പന്തുകളില്‍ വെറും ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. 13-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ജോഷ് ഇംഗ്ലിസിന്റെ നിര്‍ണായകമായ വിക്കറ്റ് കൂടി ക്രുനാല്‍ സ്വന്തമാക്കി. ക്രീസില്‍ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സര്‍ നേടാനുള്ള ഇംഗ്ലിഷിന്റെ ശ്രമം പാഴായി. ബൗണ്ടറി ലൈനില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ മനോഹരമായ ക്യാച്ചിലൂടെ ഇംഗ്ലിസിനെ കൈപ്പിടിയിലൊതുക്കി. 23 പന്തില്‍ 39 റണ്‍സുമായി ഇംഗ്ലിസ് മടങ്ങുമ്പോള്‍ പഞ്ചാബ് അപകടം മണത്തിരുന്നു. ഈ ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് ക്രുനാല്‍ വഴങ്ങിയത്.

4 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത ക്രുനാല്‍ 2 വിക്കറ്റുകള്‍ സ്വന്തമാക്കി ആര്‍സിബിയ്ക്ക് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നല്‍കി. 17-ാം ഓവറില്‍ നെഹാല്‍ വധേരയുടെ ക്യാച്ചുമെടുത്ത് ക്രുനാല്‍ പാണ്ഡ്യ ഫൈനല്‍ മത്സരം അവിസ്മരണീയമാക്കി മാറ്റി.

Tags:    

Similar News