അര്‍ദ്ധസെഞ്ച്വറിയുമായി ജെയ്സ്വാളും സായി സുദര്‍ശനും; തിരിച്ചടിയായി ഋഷഭ് പന്തിന് പരിക്ക്; അര്‍ധസെഞ്ച്വറിക്കരികെ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി താരം; മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264

മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264

Update: 2025-07-23 18:20 GMT

മാഞ്ചസ്റ്റര്‍:ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍.മാഞ്ചസ്റ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്.19 വീതം റണ്‍സുമായി രവീന്ദ്ര ജഡേജയും ഷാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് നേടി.ഇതിനിടെ റിഷഭ് പന്ത് (37) പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.61 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍.ജെയ്സ്വാളും അര്‍ധശതകം നേടി.

കെ.എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഒന്നാം ദിനം ആദ്യ സെഷനില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് പിന്നീടുള്ള രണ്ട് സെഷനുകളിലും തിരിച്ചടിയേറ്റു.ഓപ്പണര്‍മാരായ രാഹുലും ജയ്‌സ്വാളും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി.പിന്നാലെ 98 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് വോക്സിന്റെ പന്തിന്റെ ഗതി തിരിച്ചറിയുന്നതില്‍ സംഭവിച്ച പിഴവാണ് രാഹുലിന്റെ പുറത്താകലിന് വഴിവെച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.

നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.അധികം വൈകാതെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ജയ്‌സ്വാളിനെ കൂടുതല്‍ സമയം ക്രീസില്‍ തുടരാന്‍ ഡോസണ്‍ അനുവദിച്ചില്ല.സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്താവുന്നത്.ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മുന്നില്‍ ഗില്ലിന് പിഴച്ചു.ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

23 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത താരം പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശന്‍ - ഋഷഭ് പന്ത് സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. നന്നായി കളിക്കുന്നതിനിടെ ക്രിസ് വോക്സ് എറിഞ്ഞ 68-ാം ഓവറില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പന്തിന്റെ കാലിന് പരിക്കേറ്റു.വേദനകൊണ്ട് പുളഞ്ഞ പന്തിനെ ഇന്ത്യയുടെ മെഡിക്കല്‍ ടീം പരിശോധിച്ചു.താരത്തിന്റെ വലതുകാല്‍ അതിനോടകം തന്നെ നീരുവെച്ചിരുന്നു.കാലില്‍ നിന്ന് ചോരപൊടിയുന്നുമുണ്ടായിരുന്നു.കാല്‍ നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്. 48 പന്തില്‍ നിന്ന് 37 റണ്‍സെടുത്തുനില്‍ക്കേ പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

പിന്നാലെ സായ് പുറത്തായി.സ്റ്റോക്‌സിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമം പാളി പോയി.ഡീപ്പ് ഫൈന്‍ ലെഗില്‍ ബ്രൈഡണ്‍ കാഴ്‌സെ ക്യാച്ചെടുത്തു.151 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 61 റണ്‍സെടുത്താണ് സുദര്‍ശന് മടങ്ങിയത്.പിന്നാലെ ജഡേജ - ഷാര്‍ദുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.നേരത്തേ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കകയായിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് നഷ്ടമാകുന്നത്. എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്ന തുടര്‍ച്ചയായ 14-ാം മത്സരമാണിത്.

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഫോമിലെത്താന്‍ സാധിക്കാതിരുന്ന കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ താക്കൂറും ആകാശ്ദീപിന് പകരം ഹരിയാണക്കാരന്‍ അന്‍ഷുല്‍ കാംബോജും ടീമിലെത്തി. കാംബോജിന്റെ അന്താരാഷ്ട്ര അരങ്ങേറ്റമാണിത്. വിരലിന് പരിക്കേറ്റ ഋഷഭ് പന്തും ടീമിലുണ്ട്. ഇംഗ്ലണ്ട് ടീമില്‍ പരിക്കേറ്റ ഷോയബ് ബഷീറിന് പകരം ലിയാം ഡൗസണ്‍ ഇടംനേടി.

മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. അതേസമയം മാഞ്ചെസ്റ്ററിലും ഇംഗ്ലണ്ട് ജയിച്ചാല്‍ പരമ്പര അവര്‍ സ്വന്തമാക്കും.

Tags:    

Similar News