ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ച് വിരാട് കോലി; സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരം; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ച് വിരാട് കോലി

Update: 2025-02-23 14:41 GMT

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ 'അയല്‍പ്പോരില്‍' അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി. വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.

പാകിസ്ഥാനെതിരേ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച നിലയിലാണ്. 17.3 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഷഹീന്‍ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. 52 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ അബ്റാര്‍ അഹ്‌മദ് ബൗള്‍ഡാക്കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ശ്രദ്ധയോടെ ഇന്നിങ്സ് ആരംഭിച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ - മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്സ് 150 കടന്നത്. ഇതിനിടെ 34-ാം ഓവറില്‍ റിസ്വാന്റെ കുറ്റി പിഴുത് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്.

പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ - ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു.

Similar News