മുന്‍നിരയെ വീഴ്ത്തിയിട്ടും ഡല്‍ഹിക്ക് അനായാസ ജയം; പാട്ടിദാറിന്റെ തീരുമാനങ്ങള്‍ പാളി; ആര്‍സിബിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തി തുറന്നുപ്രകടിപ്പിച്ച് കോലി; പിച്ച് ക്യുറേറ്ററുമായി സംസാരിക്കുമെന്ന് ദിനേശ് കാര്‍ത്തിക്

പാട്ടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ കോലിക്ക് അതൃപ്തി?

Update: 2025-04-11 12:10 GMT

ബെംഗളൂരു: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാമ്പില്‍ അഭിപ്രായഭിന്നത രൂപപ്പെടുന്നതായി സൂചന. മത്സരത്തിനിടെ നായകന്‍ രജത് പാട്ടിദാറിന്റെ മോശം തീരുമാനങ്ങളില്‍

ബെംഗളൂരുവിന്റെ ബാറ്റിംഗ് പരിശീലകന്‍ ദിനേഷ് കാര്‍ത്തികിനോട് അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുന്‍ നായകന്‍ വിരാട് കോലി രംഗത്ത് വന്നതോടെയാണ് ടീമിനുള്ളില്‍ അഭിപ്രായ ഭിന്നതയെന്ന അഭ്യൂഹം ഉയര്‍ന്നത്.

ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടരവെ 30 റണ്‍സിന് ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍, ലഭിച്ച ആധിപത്യം ഉപയോഗിക്കാന്‍ ബെംഗളൂരുവിനായില്ല. കെ എല്‍ രാഹുലിന്റെ ഇന്നിങ്‌സ് ബലത്തില്‍ അനായാസം ഡല്‍ഹി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

മത്സരത്തിനിടെ ദിനേഷ് കാര്‍ത്തിക്കുമായി വിരാട് കോലി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കോലിയെ വളരെ ക്ഷുഭിതനായാണ് കാണാന്‍ കഴിഞ്ഞത്. നായകന്‍ രജത് പാട്ടിദാറിന്റെ മോശം തീരുമാനങ്ങളില്‍ കോലി അതൃപ്തി പര്യസമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

പാട്ടിദാറിന്റെ തീരുമാനങ്ങളിലെ വീഴ്ചകളാണ് കോലി ചൂണ്ടിക്കാണിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. സംഭവം ലൈവായി ടെലിവിഷനില്‍ എത്തിയതോടെ ഇന്ത്യയുടെ മുന്‍ താരങ്ങളും നിലവില്‍ കമന്റേറ്റര്‍മാരുമായി ആകാശ് ചോപ്രയും വിരേന്ദര്‍ സേവാഗും പ്രതികരിച്ചു. എന്താണ് നടന്നതെങ്കിലും കോലി അതില്‍ തൃപ്തനല്ലെന്ന് വ്യക്തമാണെന്ന് ഇരുവരും പറഞ്ഞു. ഇക്കാര്യങ്ങള്‍ പാട്ടിദാറിന് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ നിലവില്‍ ക്യാപ്റ്റനല്ലാത്ത കോലി തയാറാകണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

കാര്‍ത്തിക്കിനോട് മാത്രമല്ല, ടീമിലെ മറ്റൊരു സീനിയര്‍ താരമായ ഭുവനേശ്വര്‍ കുമാറിനോട് കോലി പാട്ടിദാറിനെക്കുറിച്ച് സംസാരിച്ചതായും ഫാന്‍ തിയറികളുണ്ട്. എന്നാല്‍, കാര്‍ത്തിക്കിന് മുന്നില്‍ കോലി ശാന്തത വെടിഞ്ഞതിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

ഡല്‍ഹി ബെംഗളൂരു മത്സരത്തില്‍ രാഹുലിന്റെ ഇന്നിങ്‌സായിരുന്നു നിര്‍ണായകമായത്. 93 റണ്‍സ് നേടി രാഹുല്‍ പുറത്താകാതെ നിന്നതോടെ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി സീസണിലെ നാലാം ജയം സ്വന്തമാക്കി. മത്സരശേഷം ടീമിലെ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് പാട്ടിദാര്‍ പറയുകയും ചെയ്തു.

ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റാണെന്നാണ് കരുതിയത്. പക്ഷേ, നന്നായി ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എല്ലാ ബാറ്റര്‍മാരും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, 80-1 എന്ന നിലയില്‍ നിന്ന് 90-4 എന്ന നിലയിലേക്ക് വീഴുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്, സാഹചര്യം മനസിലാക്കി കളിക്കാന്‍ തയാറാകണം. ടിം ഡേവിഡിന്റെ ഫിനിഷിങ്ങും പവര്‍പ്ലെയിലെ ബൗളിംഗും മികച്ചതായിരുന്നെന്നും പാട്ടിദാര്‍ വ്യക്തമാക്കി.

അതേ സമയം ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ഒരുക്കിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ബെംഗളൂരു ബാറ്റിങ് പരിശീലകന്‍ ദിനേശ് കാര്‍ത്തിക് രംഗത്ത് വന്നു. ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ പിച്ചാണ് സ്റ്റേഡിയത്തിലേതെന്നും പിച്ച് ക്യുറേറ്ററുമായി സംസാരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു. ഡല്‍ഹിക്കെതിരേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ടീമിന് നേടാനായത്. ആദ്യ മൂന്നോവറില്‍ ടീം അമ്പത് കടന്നെങ്കിലും പിന്നീട് തകരുകയായിരുന്നു.

ആദ്യ രണ്ടുമത്സരങ്ങളില്‍ മികച്ച പിച്ചിനാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ബാറ്റുചെയ്യാന്‍ ടീമിന് വെല്ലുവിളിനേരിട്ടതായും ദിനേശ് കാര്‍ത്തിക് പറഞ്ഞു. പിച്ചിന്റെ സാഹചര്യം സംബന്ധിച്ച് സ്റ്റേഡിയം ക്യുറേറ്ററുമായി ഫ്രാഞ്ചൈസി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ക്യുറേറ്ററുമായി ഞങ്ങള്‍ സംസാരിക്കും. അദ്ദേഹം ചെയ്യുന്ന ജോലിയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു. ഇത് ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചല്ല. വെല്ലുവിളിനിറഞ്ഞ പിച്ചാണിത്. ഞങ്ങളുടെ രണ്ടുകളിയില്‍ ഇതായിരുന്നു അവസ്ഥ.'- കാര്‍ത്തിക് പറഞ്ഞു. നേരത്തേ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ്, ചെന്നൈ കോച്ച് സ്റ്റീഫന്‍ റഫ്ളെമിങ് എന്നിവരും പിച്ച് ഒരുക്കിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു.

അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും രണ്ടുതോല്‍വിയുമാണ് ആര്‍സിബിക്കുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെതിരേയാണ് ബെംഗളൂരു തോറ്റത്. ഈ രണ്ടുമത്സരങ്ങളിലും മുന്‍നിരബാറ്റര്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായിരുന്നില്ല. ഗുജറാത്തിനെതിരേ 169 റണ്‍സും ഡല്‍ഹിക്കെതിരേ 163 റണ്‍സുമാണ് ആര്‍സിബിയെടുത്തത്.

Tags:    

Similar News