കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം; ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ രണ്ടുതവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കളിക്കാരുടെയും കാണികളുടെയും സ്റ്റേഡിയത്തിന്റെയും സുരക്ഷ കണക്കിലെടുത്താണിത്. കശ്മീരിലെ പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ദൂര്‍ ഓപ്പറേഷനിലൂടെ ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയുടെയും അതിനെ തുടര്‍ന്നുണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തില്‍ എത്തണമെന്നാണ് ദുബായ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ടിക്കറ്റ് വെച്ച് ഒരാളെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കു. ഒരിക്കല്‍ സ്റ്റേഡിയത്തില്‍ കയറിയാല്‍ മത്സരം പൂര്‍ത്തിയായാല്‍ മാത്രമെ പുറത്തിറങ്ങാനാവു. മത്സരത്തിനിടെ പുറത്തുപോയാല്‍ പിന്നീട് തിരികെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവില്ല. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു. ഇന്ത്യ-പാകിസ്ഥാന്‍ ആരാധകര്‍ക്ക് പതാകയോ, ബാനറുകളോ പടക്കമോ സ്റ്റേഡിയത്തിന് അകത്തേക്ക് കൊണ്ടുവരാന്‍ അനുവാദമുണ്ടായിരിക്കില്ല.
സ്റ്റേഡിയത്തിന് അകത്ത് സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്താന്‍ പാടില്ല. നിരോധിത വസ്തുക്കള്‍ സ്റ്റേഡിയത്തിന് അകത്തുകൊണ്ടുവന്നാല്‍ 1.2 ലക്ഷം രൂപമുതല്‍ 7.24 ലക്ഷം രൂപ വരെ പിഴ ഈടാക്കും. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. കളിക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കും പിടിവീഴും. ഇത്തരക്കാരെ പിടികൂടാനായി സ്റ്റേഡിയത്തിന്റെ വിവിധയിടങ്ങളില്‍ സ്‌പെഷ്യല്‍ പൊലീസിനെ നിയോഗിക്കും. പോലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് നിയമനടപടികളിലേക്ക് നയിച്ചേക്കും. എല്ലാവരുടെയും സുരക്ഷയ്ക്ക് കളി കാണാന്‍ എത്തുന്നവരുടെ സഹകരണം അനിവാര്യമാണെന്ന് സംഘാടകര്‍ പറഞ്ഞു. മത്സരത്തിനായി ആരാധകരോട് നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്താനും സുരക്ഷാ പരിശോധനകളുമായി സഹകരിക്കാനും അതുവഴി കാലതാമസം ഒഴിവാക്കാനും സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
പടക്കങ്ങള്‍, ജ്വലിക്കുന്ന മറ്റ് വസ്തുക്കള്‍, ലേസറുകള്‍, കത്തുന്നതോ അപകടകരമോ ആയ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍, വിഷവസ്തുക്കള്‍, റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, വലിയ കുടകള്‍, ക്യാമറ ട്രൈപോഡുകള്‍/റിഗുകള്‍, സെല്‍ഫി സ്റ്റിക്കുകള്‍ എന്നിവയൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല. സംഘാടകര്‍ അംഗീകരിക്കാത്ത ബാനറുകളോ പതാകകള്‍ അല്ലെങ്കില്‍ അടയാളങ്ങളോ കൊണ്ടുവരാന്‍ പാടില്ല. പൊതു സുരക്ഷയെ ബാധിക്കുന്നതോ, ക്രമസമാധാനം തടസപ്പെടുത്തുന്നതോ, വിദ്വേഷമോ വംശീയതയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഒരു പ്രവൃത്തിയും ചിഹ്നങ്ങളും അനുവദിക്കില്ല.
പിച്ചില്‍ അതിക്രമിച്ചുകടക്കല്‍, നിരോധിത വസ്തുക്കള്‍ കൊണ്ടുപോകല്‍, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 1.2 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപവരെ പിഴചുമത്തും. മൈതാനത്തേക്ക് ഏതെങ്കിലും വസ്തുക്കള്‍ എറിയുകയോ, അല്ലെങ്കില്‍ കളിക്കാര്‍ക്കുനേരേ വംശീയമോ അധിക്ഷേപകരമോ ആയ ഭാഷ ഉപയോഗിക്കുകയോ ചെയ്താല്‍ 2.41 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപവരെയാകും പിഴ.