മഴഭീഷണി ഒഴിഞ്ഞതോടെ പല്ലെക്കലെയില്‍ പോരാട്ടച്ചൂട്; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഹാരി ബ്രൂക്‌സും സംഘവും; സ്പിന്‍ ചക്രവ്യൂഹം തീര്‍ത്ത് സല്‍മാന്‍ അലി; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്തുമോ? സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ പാകിസ്ഥാന് ജയം അനിവാര്യം

Update: 2026-02-24 08:51 GMT

പല്ലെക്കലെ: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ന് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ശ്രീലങ്കയിലെ പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ജയത്തോടെ സെമി ബര്‍ത്ത് ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേ സമയം ആദ്യ മത്സരം മഴമൂലം നഷ്ടമായ പാക്കിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. ന്യൂസിലന്‍ഡിനെതിരായ പാകിസ്ഥാന്റെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഒരു പോയിന്റ് മാത്രമുള്ള പാകിസ്ഥാന് ഇന്ന് വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താം. ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ പാകിസ്ഥാന് അഞ്ച് പോയിന്റോടെ നേരിട്ട് സെമിയില്‍ എത്താം. എന്നാല്‍ ഇന്ന് പരാജയപ്പെട്ടാല്‍ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും. മഴ മത്സരത്തിന് ഭീഷണി ആകില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് 'ബി' യില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. പല്ലക്കീല്‍ പിച്ചില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. പാകിസ്ഥാന്റെ സ്പിന്‍ നിരയെ കൈകാര്യം ചെയ്യുക എന്നതാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.

മുന്‍പ്, ഇതേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പതറിയതും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെയാണ്. ശ്രീലങ്കക്ക് ഒരു രണ്ടുപേര്‍ സ്പിന്നര്‍മാര്‍ മാത്രമാണ് ഉള്ളത്. പക്ഷെ പാകിസ്ഥാന് അഞ്ചുപേര്‍ വരെ സ്പിന്‍ ബൗള്‍ ചെയ്യാന്‍ ഉണ്ടാകും. ഈ സ്പിന്‍ കെണി മറികടക്കുന്നത് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകും. അതേസമയം, ശ്രീലങ്കയെ 95 റണ്‍സിന് പുറത്താക്കി ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി ഒന്നാമതാണ് ഇംഗ്ലണ്ട് ടീം. അതാണ് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകവും.

സല്‍മാന്‍ അലി അഗ നയിക്കുന്ന പാകിസ്ഥാന്‍ ടീം ലങ്കന്‍ പിച്ചുകളിലെ സ്പിന്‍ അനുകൂല സാഹചര്യം മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് സ്പിന്നര്‍മാരെ വരെ അണിനിരത്താന്‍ ശേഷിയുള്ള പാകിസ്ഥാന്‍ നിര ഇംഗ്ലീഷ് ബാറ്റര്‍മാരെ കുരുക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 95 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. നിലവില്‍ രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് അവര്‍.

ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര പതറിയിരുന്നു. പാകിസ്ഥാന്റെ കരുത്തുറ്റ സ്പിന്‍ നിരയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ ഇന്നത്തെ പ്രകടനം. കഴിഞ്ഞ മത്സരങ്ങളില്‍ മഴ വില്ലനായെങ്കിലും ഇന്ന് പല്ലെക്കലെയില്‍ കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്യുവെതര്‍ റിപ്പോര്‍ട്ട് പ്രകാരം മഴ പെയ്യാന്‍ വെറും 2 ശതമാനം സാധ്യത മാത്രമാണുള്ളത്. 25-27 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തടസ്സമില്ലാത്ത ഒരു മത്സരം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Tags:    

Similar News