കന്നി ഐപിഎല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം; ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍; ആദ്യ ചാന്‍സില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇരുടീമുകളും; മഴ മുടക്കിയാല്‍ ആര്‍സിബിക്ക് തിരിച്ചടി

കന്നി ഐപിഎല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം

Update: 2025-05-29 10:57 GMT

മുല്ലന്‍പുര്‍: ഐപിഎലില്‍ കന്നി കിരീടത്തിലേക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും പഞ്ചാബ് കിങ്‌സിനും ഇനി വേണ്ടത് തുടര്‍ച്ചയായ രണ്ട് ജയം മാത്രമാണ്. പലതവണ ഫൈനലില്‍ വന്നിട്ടും കൈവിട്ടുപോയ കിരീടം ഇത്തവണ നേടാനാകുമോ. ആരാധകരുടെ പതിനെട്ട് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിടാനാണ് ശ്രേയസ് അയ്യരുടെ സംഘവും രജത് പാട്ടിദാറിന്റെ സംഘവും ലക്ഷ്യമിടുന്നത്. ഒന്നാം ക്വാളിഫയറില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് മുല്ലാന്‍പൂര്‍ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിക്കണമെന്ന വാശി ഇരു ടീമുകള്‍ക്കുമുണ്ട്. ഒന്നാം ക്വാളിഫയര്‍ ജയിക്കുന്ന ടീം നേരിട്ടു ഫൈനലിന് യോഗ്യത നേടുമെന്നതിനാല്‍ മോഹ ഫൈനല്‍ തന്നെയാകും ഇരു ടീമുകളെയും ലക്ഷ്യം.

ഇന്ന് തോല്‍വി വഴങ്ങുന്ന ടീമിന് ജൂണ്‍ 1ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ ജയിച്ചാല്‍ ഫൈനലില്‍ കടക്കാന്‍ വീണ്ടും അവസരമുണ്ട്. ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമും ഓരോ മത്സരം വീതം ജയിച്ചു. മുല്ലന്‍പുരിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. 14 മത്സരങ്ങളില്‍ 19 പോയിന്റ്. ആര്‍സിബിക്കും 19 പോയിന്റ് ഉണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആര്‍സിബി മൂന്ന് തവണ ഫൈനലിലെത്തിയിട്ടുണ്ട്, അതേസമയം പഞ്ചാബ് 2014 ല്‍ ഫൈനല്‍ കളിച്ചു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടു. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി ബാക്കിയുണ്ട്. എലിമിനേറ്റര്‍ ജയിച്ചു വരുന്ന ടീമുമായി കളിക്കും. ചണ്ഡിഗഡില്‍ മഴയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നതാണ് നല്ല വാര്‍ത്ത. എന്നിരുന്നാലും, മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ആര്‍സിബിക്ക് കനത്ത തിരിച്ചടി ആവും.

കാരണം, പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നേടുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ക്വാളിഫയര്‍ 1ന് റിസര്‍വ് ദിനമില്ല. അതുകൊണ്ടുതന്നെ മഴ കളിയെ തടസ്സപ്പെടുത്തിയാല്‍, പിബികെഎസ് ഫൈനലിന് യോഗ്യത നേടും. ആര്‍സിബിക്ക് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടാം ക്വാളിഫയര്‍ ജയിക്കേണ്ടി വരും.

കഴിഞ്ഞ 5 സീസണുകളില്‍ 4 തവണയും പ്ലേഓഫ് കളിച്ച ഏക ടീമാണ് തങ്ങളെന്ന് ആവേശത്തോടെ പറയുമ്പോഴും ഇതില്‍ ഒരു തവണ പോലും ഫൈനലില്‍ കടക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ ബെംഗളൂരു ടീമിനുണ്ട്. സീസണില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം കുറിച്ച രജത് പാട്ടിദാറിന്റെ കീഴില്‍ ടീം തുടരുന്ന വിജയക്കുതിപ്പ് പ്ലേഓഫിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഓപ്പണിങ്ങില്‍ വിരാട് കോലി മുതല്‍ ഫിനിഷിങ്ങില്‍ റൊമാരിയോ ഷെപ്പേഡ് വരെ നീളുന്ന ബാറ്റിങ് നിരയാണ് ബെംഗളൂരുവിന്റെ കരുത്ത്. മധ്യനിരയില്‍ രജത് പാട്ടിദാര്‍, ജിതേഷ് ശര്‍മ, മയാങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ബാറ്റിങ്ങിന്റെ ബലം കൂട്ടുന്നു. പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ മിന്നും ഫോം ബോളിങ്ങിലും ബെംഗളൂരുവിനെ ശക്തരാക്കുന്നു.

ഹെയ്‌സല്‍വുഡും ഭുവനേശ്വര്‍ കുമാറും യഷ് ദയാലും അടങ്ങിയ പേസ് നിര മികച്ചതാണെങ്കിലും മധ്യ ഓവറുകളില്‍ മത്സരം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു സ്പിന്നര്‍ ബെംഗളൂരുവിനില്ല. സുയാഷ് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ നയിക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് ഇതുവരെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല.

പവര്‍പ്ലേയില്‍ ബെംഗളൂരുവിന് മിന്നും തുടക്കം സമ്മാനിക്കുന്ന ഫില്‍ സോള്‍ട്ടിന്റെ പ്രകടനം പ്ലേഓഫിലും നിര്‍ണായകമാകും. പതിയെ തുടങ്ങുന്ന വിരാട് കോലിക്ക് പലപ്പോഴും സമ്മര്‍ദമില്ലാതെ കളിക്കാന്‍ സാധിക്കുന്നത് സോള്‍ട്ടിന്റെ വെടിക്കെട്ട് ഇന്നിങ്‌സുകളുടെ ബലത്തിലാണ്. സോള്‍ട്ട് തുടങ്ങിവച്ചാല്‍ ഏറ്റുപിടിക്കാന്‍ മധ്യനിര എപ്പോഴും സുസജ്ജം.

2014നു ശേഷം ആദ്യമായാണ് പ്ലേഓഫില്‍ കടക്കുന്നതെങ്കിലും അതിന്റെ ആശങ്കയോ പരിഭ്രമമോ ശ്രേയസ് അയ്യര്‍ക്കും ടീമിനുമില്ല. ലീഗ് ഘട്ടത്തിലെ മികവ് പ്ലേഓഫിലും തുടര്‍ന്നാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാകും. സ്വന്തം തട്ടകമായ മുല്ലന്‍പുര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്നതും പഞ്ചാബിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രഭ്‌സിമ്രന്‍ സിങ് പ്രിയാംശ് ആര്യ ഓപ്പണിങ് ജോടി നല്‍കുന്ന തുടക്കമാണ് പഞ്ചാബിന്റെ വിജയക്കുതിപ്പിനുള്ള ഇന്ധനം. പവര്‍പ്ലേയില്‍ ഇവര്‍ നല്‍കുന്ന തുടക്കം മധ്യനിരയില്‍ ഏറ്റുപിടിക്കാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ജോഷ് ഇന്‍ഗ്ലിസും തയാര്‍. ഫിനിഷിങ്ങില്‍ ശശാങ്ക് സിങ്ങിന്റെ സാന്നിധ്യം ടീമിന് കരുത്തുപകരുന്നു.

അര്‍ഷ്ദീപ് സിങ്ങിനെ മാറ്റിനിര്‍ത്തിയാല്‍ പഞ്ചാബിന്റെ പേസ് നിരയ്ക്ക് കാര്യമായ മൂര്‍ച്ച പോര. ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപിനെ മാത്രം ആശ്രയിച്ചു ടീമിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല. സ്പിന്‍ നിരയില്‍ യുസ്വേന്ദ്ര ചെഹലിന്റെ പരുക്ക് ടീമിന് വെല്ലുവിളിയാണ്.

നേതൃപാടവവും ബാറ്റിങ് മികവുമായി, 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പഞ്ചാബിനെ പ്ലേഓഫില്‍ എത്തിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് ടീമിന്റെ നട്ടെല്ല്. 14 മത്സരങ്ങളില്‍ നിന്ന് 51.40 ശരാശരിയില്‍ 514 റണ്‍സുമായി ടീമിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന ശ്രേയസ്, പ്ലേഓഫിലും ഫോം തുടര്‍ന്നാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാകും.

Tags:    

Similar News