മുന്‍നിര താരങ്ങളെല്ലാം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ കാഴ്ചക്കാരനായി സഞ്ജു; ഫീല്‍ഡിങ് പരിശീലനത്തിനും ഇറങ്ങിയില്ല; ഏഷ്യാകപ്പില്‍ മലയാളി താരം ബെഞ്ചിലാകുമോ? ജിതേഷിന് കൂടുതല്‍ അവസരം; ആരാധകര്‍ നിരാശയില്‍

Update: 2025-09-07 12:22 GMT

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ദുബായിലെ ഐസിസി അക്കാദമിയിലാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നത്. ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. താരങ്ങള്‍ കൂടുതലായും ബാറ്റിങ്, ഫീല്‍ഡിങ് പരിശീലനമാണ് നടത്തിയത്. അതേസമയം നെറ്റ്സില്‍ ജിതേഷ് ശര്‍മ കൂടുതല്‍ സമയം ചെലവഴിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ പരിഗണിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.

ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ തുടക്കത്തില്‍ സഞ്ജു സാംസണിന്റെ സ്ഥാനം ബെഞ്ചില്‍ ആകുമോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തി കഴിഞ്ഞു. ദുബായില്‍ ഇന്ത്യന്‍ താരങ്ങളുടെ നെറ്റ്‌സിലെ പരിശീലനം നടക്കുന്നതിനിടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഉയര്‍ന്ന ചോദ്യമാണിത്. ബാറ്റര്‍മാരില്‍ ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാം നെറ്റ്‌സില്‍ ഏറെ നേരം ചെലവഴിച്ചപ്പോള്‍, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല. ഇതോടെയാണ് ആദ്യ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്കാണ് ബിസിസിഐ പരിഗണന നല്‍കുന്നതെന്ന സൂചനകള്‍ പുറത്തുവന്നത്.

വിക്കറ്റ് കീപ്പിങ് പരിശീലനത്തിനിടെ ജിതേഷ് ശര്‍മയെ സഞ്ജു സഹായിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്വന്റി20യില്‍ തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു അവസാന പത്ത് മത്സരങ്ങളില്‍ മൂന്നു സെഞ്ചറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഓപ്പണിങ് ഇറങ്ങിയിട്ടാണെന്നതാണു താരത്തിനു തിരിച്ചടിയാകുന്നത്. ഓപ്പണറായി ഇറങ്ങി ശീലിച്ച ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പ് ടീമിലെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷമാണ് ശുഭ്മന്‍ ഗില്‍ ഇന്ത്യയ്ക്കായി ട്വന്റി20 കളിക്കാനൊരുങ്ങുന്നത്.

ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ജിതേഷ് ശര്‍മ ദീര്‍ഘനേരം വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തി. മറ്റൊരു വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് അധികം അവസരം ലഭിച്ചതുമില്ല. കൂടുതല്‍ സമയവും സഞ്ജു പുറത്തിരുന്നതായാണ് റിപ്പോര്‍ട്ട്. താരം ഫീല്‍ഡിങ് പരിശീലനം നടത്തിയില്ല. കുറച്ചുസമയം മാത്രമാണ് നെറ്റ്സില്‍ ചെലവഴിച്ചത്. കീപ്പറായി ജിതേഷിനെ ആദ്യ പതിനൊന്നില്‍ പരിഗണിക്കുന്നതിന്റെ സൂചന കൂടിയാണിത്. മാത്രമല്ല ഗില്ലും അഭിഷേകും ഒരുമിച്ചാണ് നെറ്റ്‌സില്‍ ബാറ്റ് ചെയ്തത്. ഓപ്പണിങ് റോളില്‍ ഇരുവരും എത്താനുള്ള സാധ്യതയും കൂടുതലാണ്.

ഗില്ലിനെ ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനമെടുത്താല്‍ സഞ്ജു അഞ്ചാം നമ്പറില്‍ കളിക്കേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. കാരണം ഓപ്പണിങ്ങില്‍ ഇടംകയ്യന്‍ ബാറ്ററായ അഭിഷേകിനെ മാറ്റില്ലെന്നുറപ്പാണ്. വണ്‍ഡൗണായി തിലക് വര്‍മയും പിന്നാലെ സൂര്യകുമാര്‍ യാദവും കളിക്കും. അതിന് ശേഷം മാത്രമേ സഞ്ജു ബാറ്റ് ചെയ്യാനിറങ്ങുകയുള്ളൂ എന്നാണ് കരുതപ്പെടുന്നത്. അതേസമയം കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ച വച്ചത്. ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി സഞ്ജു ശോഭിക്കുമ്പോള്‍ മലയാളി താരത്തെ മാറ്റിയുള്ള പരീക്ഷണത്തിന് ടീം മാനേജ്മെന്റ് തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.

ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍, തിലക് വര്‍മ, ജിതേഷ്, റിങ്കു സിങ് എന്നിവരാണ് ആദ്യ മണിക്കൂറുകളില്‍ നെറ്റ്സില്‍ പരിശീലനം നടത്തിയത്. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവരുടെ പന്തുകളാണ് നേരിട്ടത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും പന്തെറിഞ്ഞു. തിലക് വര്‍മയും സൂര്യകുമാറും സ്പിന്നര്‍മാരെ നേരിട്ടു. ടീമിലെ ഫിനിഷര്‍ റോളില്‍ ഇടംപിടിച്ചേക്കാവുന്ന റിങ്കു സിങ്ങും സ്പിന്നര്‍മാരെ നേരിട്ടു. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് താരം നേരിട്ടത്.

ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Tags:    

Similar News