ബെന്‍ ഡക്കറ്റിനെ പുറത്താക്കിയ ആവേശത്തിൽ അലറി വിളിച്ചു, അടുത്തെത്തി ബാറ്സ്മാൻറെ തോളിൽ ഉരസ്സി; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ; ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും
ലോര്‍ഡ്സ്: ഫീൽഡിലെ പെരുമാറ്റങ്ങൾക്ക് മുൻപും വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യൻ ഫാസ്റ് ബൗളർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. പരമ്പരയിലുടനീളം ഇരു ടീമുകളും വാശിയോടെയാണ് പോരാടിയത്. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷമുള്ള അമിതാവേശപ്രകടനത്തില്‍ മുഹമ്മദ് സിറാജിനെ ശിക്ഷിച്ചിരിക്കുകയാണ് ഐസിസി.
ഇന്നലെ ആദ്യ സെഷനില്‍ ഇന്നിംഗ്സിലെ ആറാം ഓവറിലായിരുന്നു സിറാജ് ഡക്കറ്റിനെ പുറത്താക്കിയത്. വിക്കറ്റ് നേടിയതോടെ ബാറ്റസ്‌മാന്റെ അടുത്തെത്തി ആവേശത്തില്‍ അലറിവിളിച്ച സിറാജ് ചെറുതായി തോളിലൊന്ന് തട്ടുകയും ചെയ്തു. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയാണ് വിധിച്ചിരിക്കുന്നത്. രണ്ടാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ സമയം പാഴാക്കാന്‍ ശ്രമിക്കുന്നവുന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ഇതിന്‍റെ ബാക്കിയെന്നോണം മൂന്നാം ദിനം ആദ്യ സെഷനിലും ഇന്ത്യൻ താരങ്ങള്‍ ആക്രമണോത്സുതയോടെയാണ് ഗ്രൗണ്ടിലിറങ്ങിയത്. സാക്ക് ക്രോളി നല്‍കിയ ഒന്ന് രണ്ട് അവസരങ്ങള്‍ നഷ്ടമായതിന്‍റെ പിന്നാലെയാണ് സിറാജ് ഡക്കറ്റിനെ പുറത്താക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് എടുത്ത ആവേശം മുഴുവന്‍ പ്രകടമാക്കുന്നതായിരുന്നു സിറാജിന്‍റെ ആഘോഷം. സിറാജിന്‍റെ പന്തില്‍ ഡക്കറ്റിനെ ജസ്പ്രീത് ബുമ്രയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
സിറാജിന്റെ അച്ചടക്ക രേഖയിൽ ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ചേർത്തിട്ടുണ്ട്. 24 മാസത്തിനിടെ ഇത് രണ്ടാമത്തെ കുറ്റമായിരുന്നു. ഇതോടെ 24 മാസത്തിനിടെ അദ്ദേഹത്തിന്റെ ഡീമെറിറ്റ് പോയിന്റുകളുടെ എണ്ണം രണ്ടായി. 2024 ഡിസംബർ 7 ന് അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ സിറാജിന് നേരത്തെ ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. രണ്ടാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ സമയം പാഴാക്കാന്‍ ശ്രമിക്കുന്നവുന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.