ക്രീസില്‍ നങ്കൂരമിട്ട ആറര മണിക്കൂര്‍; നേരിട്ടത് 207 പന്തുകള്‍; 14 ബൗണ്ടറികളടക്കം 136 റണ്‍സ്; ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് എതിരാളികളുടെയും കയ്യടി നേടിയ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്‍ക്രം
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്‍ക്രം
ലണ്ടന്‍: ക്രിക്കറ്റിന്റെ തറവാട്ടുമുറ്റമായ ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള നിമിഷങ്ങള്‍ സമ്മാനിക്കുകയായിരുന്നു ആറര മണിക്കൂര്‍ നീണ്ട ഒറ്റ ഇന്നിംഗ്‌സിലൂടെ ഏയ്ഡന്‍ മാര്‍ക്രം. കരിയറിനെ കൊടുമുടിയിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ പോന്ന ഐതിഹാസികമെന്ന് കണ്ണടച്ച് പറയാനാകുന്ന ഒരു ഇന്നിങ്‌സ്. അതിന് പൂര്‍ണത കൈവരിച്ച് നായകന്‍ ടെംബ ബാവുമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കയ്യിലേറ്റു വാങ്ങുമ്പോള്‍ അരികെ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പേരായി എയ്ഡന്‍ മാര്‍ക്രം നിറഞ്ഞുനിന്നു.
ലോര്‍ഡ്സിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എന്ന സമ്മര്‍ദം തോളിലുണ്ടായിരുന്നു ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ മാര്‍ക്രത്തിന്. മാര്‍ക്രത്തിന് മാത്രമല്ല, ദക്ഷിണാഫ്രിക്കയ്ക്കും. അനിവാര്യമായിരുന്നത് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കുന്ന ഒരു തുടക്കമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങില്‍ പ്രതിരോധം തകര്‍ന്ന് പൂജ്യനായാണ് മാര്‍ക്രം ഒന്നാം ഇന്നിങ്‌സില്‍ ലോര്‍ഡ്സിലെ ഇടനാഴിയിലൂടെ നടന്നുപോയത്. ഒരിക്കല്‍ക്കൂടി സ്റ്റാര്‍ക്കിനെ നേരിടാന്‍ പാഡ് അപ്പ് ചെയ്യുമ്പോള്‍ മാര്‍ക്രം ഡിറ്റര്‍മൈന്‍ഡ് ആയിരുന്നു. എന്നാല്‍ ആറര മണിക്കൂര്‍ നീണ്ട, ഐതിഹാസികമായ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാഫ്രിക്ക ലോകകിരീടം ഉറപ്പിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ശനിയാഴ്ച ക്രിക്കറ്റിന്റെ മെക്കയില്‍ അവസാനിച്ചത്. എത്രയോ നാളുകളായി ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളില്‍ കാലിടറുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറിയിട്ട്. കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് ഫൈനലിലും ഇന്ത്യയോട് തോറ്റു. ഒടുവിലിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയന്‍ കരുത്തിനെ മറികടന്ന് ദക്ഷിണാഫ്രിക്ക വീണ്ടുമൊരു ഐസിസി കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു.
രണ്ടാം ഇന്നിങ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും അവസാന വിക്കറ്റ് ചെറുത്തുനില്‍പ്പിനൊടുവില്‍ 282 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെയ്ക്കുമ്പോള്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായിരുന്നു. പേസിനെ നന്നായി തുണയ്ക്കുന്ന പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ ഒന്നാം ഇന്നിങ്സില്‍ പ്രോട്ടീസിന് എറിഞ്ഞിട്ടത് 138 റണ്‍സിനായിരുന്നു.
പക്ഷേ വിട്ടുകൊടുക്കാന്‍ ദക്ഷിണാഫ്രിക്ക ഒരുക്കമല്ലായിരുന്നു, ഒപ്പം ഏയ്ഡന്‍ മാര്‍ക്രവും. ഒന്നാം ഇന്നിങ്സില്‍ ഓപ്പണറായി ഇറങ്ങി ഡക്കായി മടങ്ങിയ മാര്‍ക്രമായിരുന്നില്ല രണ്ടാം ഇന്നിങ്സില്‍. തുടക്കത്തില്‍ അതിവേഗം റണ്‍സടിച്ചെങ്കിലും പിന്നാലെ ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിലൂടെ അയാള്‍ ദക്ഷിണാഫ്രിക്കയെ വിജയക്കരയില്‍ തുഴഞ്ഞെത്തിക്കുക തന്നെയായിരുന്നു. മൂന്നാം ഓവറില്‍ റയാന്‍ റിക്കെല്‍ട്ടണ്‍ പുറത്തായതും പിന്നീട് പിന്തുണ നല്‍കി ക്രീസില്‍ നിന്ന വിയാന്‍ മള്‍ഡര്‍ മടങ്ങിയതുമൊന്നും മാര്‍ക്രത്തിന്റെ ഏകാഗ്രതയെ തെല്ലും ബാധിച്ചില്ല.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ കൂട്ടുപിടിച്ച് മാര്‍ക്രം നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിന്റെ വമ്പൊടിച്ചത്. 383 മിനിറ്റ് ക്രീസില്‍ നിന്ന് 207 പന്തുകള്‍ നേരിട്ട് 136 റണ്‍സെടുത്ത് മാര്‍ക്രം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു. 14 ബൗണ്ടറികള്‍ നിറഞ്ഞ ഇന്നിങ്സ്.
ഇംഗ്ലീഷ് കാര്‍മേഘങ്ങള്‍ ദക്ഷിണാഫ്രിക്കയോട് കരുണ കാണിക്കുകയായണ്, സൂര്യന്‍ ഉദിച്ചുയര്‍ന്നു, ഡ്യൂക്സ് ബോള്‍ തിളങ്ങി. ഹേസല്‍വുഡിന്റെ ബാക്ക് ഓഫ് ദ ലെങ്ത് പന്ത് ബാക്ക് ഫുട്ടില്‍ കവറിലൂടെ, ഓസ്‌ട്രേലിയന്‍ ആരാധകര്‍ പോലും മാര്‍ക്രത്തിന്റെ ആ ഷോട്ടിന് കയ്യടി നല്‍കാന്‍ മടിച്ചില്ല. സ്റ്റാര്‍ക്കെറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ക്കൂടി, 14 പന്തില്‍ 15 റണ്‍സുമായി ആശിച്ച തുടക്കാന്‍ മാര്‍ക്രം നേടിയെടുത്തു.
ബാവുമയുടെ സംഘം ഞങ്ങള്‍ പ്രതിരോധമല്ല പ്രത്യാക്രമണമാണ് തിരഞ്ഞെടുത്തതെന്ന് പറഞ്ഞുവെച്ചു. പത്ത് ഓവര്‍ പിന്നിടുമ്പോഴേക്കും 47ലെത്തിയിരുന്നു സ്‌കോര്‍. പക്ഷേ, മാര്‍ക്രവും പരീക്ഷിക്കപ്പെട്ടു, എല്ലാവരേയും പോലെ പോരായ്മകളുള്ള ബാറ്റര്‍ തന്നെയാണ് മാര്‍ക്രവും. ബവുമയുടെ പരുക്കുകൂടി എത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗത നിലച്ചു തുടങ്ങി. മാര്‍ക്രത്തിന്റെ ക്ഷമയുടെ ആഴമളന്ന മണിക്കൂറുകളായിരുന്നു.
പക്ഷേ, മാര്‍ക്രം തന്റെ ഗെയിമിനെ പരുവപ്പെടുത്തി. കമ്മിന്‍സിന്റേയും ഹേസല്‍വുഡിന്റേയും കൃത്യതയേയും കണിശതയേയും അതിജീവിച്ചു. 69 പന്തില്‍ അര്‍ദ്ധ ശതകം. ഇടവേളകളില്‍ ബൗണ്ടറി, ബവുമയുടെ പരുക്കിന്റെ വേദന കൂടിയും കുറഞ്ഞു നിലകൊണ്ടു. പക്ഷേ, കൂട്ടുകെട്ട് തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവര്‍ക്കും നിശ്ചയമുണ്ടായിരുന്നു.
ചായക്ക് ശേഷം ഒരു ബൗണ്ടറിക്കായി മാര്‍ക്രത്തിന്റെ ശ്രമം പോലുമുണ്ടായത് 10 ഓവറുകള്‍ക്ക് പിന്നിട്ടതിന് പിന്നാലെയായിരുന്നു. ഹേസല്‍വുഡിന്റേയും ലയണിന്റേയും പന്തുകള്‍ മാര്‍ക്രത്തിനെ അത്ഭുതപ്പെടുത്തിയെങ്കിലും വിക്കറ്റിലേക്ക് പരിണമിച്ചില്ല. ഓസീസ് ബൗളര്‍മാര്‍ മാര്‍ക്രത്തെ കൈകളിലൊതുക്കാന്‍ പലവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചു.
ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവെറികള്‍, ഷോട്ടിനായി ശ്രമിക്കാന്‍ അനുയോജ്യമായ ഫീല്‍ഡ് ഒരുക്കി, ഫുള്‍ ലെങ്ത് പന്തുകള്‍...പക്ഷേ, സ്വയം ജയിക്കുന്നതിലും മാര്‍ക്രം ഒരുപടി മുന്നിലായിരുന്നു. പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം തന്റെ ഓഫ് സൈഡ് കരുത്ത് മാര്‍ക്രം ഉപയോഗിച്ചു. കട്ട് ഷോട്ടുകള്‍ കളിക്കാന്‍ സ്റ്റാര്‍ക്കിന്റെ പന്തുകളില്‍ പോലും മടിച്ചിരുന്നില്ല. 65 റണ്‍സാണ് ഓഫ് സൈഡില്‍ നിന്ന് മാത്രം മാര്‍ക്രം നേടിയെടുത്തത്.
സെഞ്ച്വറിയുടെ പകിട്ട് കൂടിയതും മാര്‍ക്രത്തിന്റെ സാങ്കേതികമികവിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു. ലോര്‍ഡ്സില്‍ ക്രിക്കറ്റ് ഇതിഹാസത്തില്‍ നിന്ന് പോലും അകന്നുനിന്ന ശതകം നേടിയാണ് മൂന്നാം ദിനം മാര്‍ക്രം മടങ്ങിയത്. ഹോം ഓഫ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്‌സില്‍ ഒരു വിദേശതാരത്തിന്റെ സെഞ്ച്വറി പിറക്കുന്നത് 2009ന് ശേഷം ആദ്യമാണ്. അന്ന് ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കായിരുന്നു നേട്ടം കൊയ്തത്. ടച്ച്, ടൈമിങ്, ക്ലാസ്, മാര്‍ക്രം. കോലി പറഞ്ഞതുപോലെ, Aiden Markram is a delight to watch.
ലോര്‍ഡ്സില്‍ നാലാം ഇന്നിങ്സില്‍ 2009-ന് ശേഷമാണ് ഒരു വിദേശ താരം സെഞ്ചുറി നേടുന്നത്. ഒടുവില്‍ ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ കാണിച്ച അമിതാവേശം വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ലോര്‍ഡ്സിലെ കാണികളുടെ നിറഞ്ഞ കയ്യടി നേടിയാണ് ആ പോരാളി മടങ്ങിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മാറ്റാരുമായിരുന്നില്ല. ഒരു ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് മാര്‍ക്രം മടങ്ങിയത്.
പേശിവലിവ് അലട്ടിയ ബവുമയ്ക്ക് ഓടാന്‍ പ്രയാസമാണെന്നറിഞ്ഞ് ഇന്നിങ്സ് പരുവപ്പെടുത്തിയ മാര്‍ക്രത്തിന് കയ്യടിക്കാതിരിക്കുന്നതെങ്ങിനെ. ഒന്നാം ഇന്നിങ്സില്‍ സ്റ്റാര്‍ക്കിന്റെ ഒരു ഇന്‍സ്വിങ്ങറില്‍ പ്ലെയ്ഡ്ഓണായാണ് മാര്‍ക്രം മടങ്ങിയത്. ആ പിഴവ് മനസിലാക്കി രണ്ടാം ഇന്നിങ്സില്‍ തന്റെ പ്രതിരോധം ശക്തമാക്കിയ താരം റിസ്‌ക്കുള്ള ഷോട്ടുകള്‍ക്കൊന്നും ശ്രമിച്ചില്ല. ബൗണ്ടറിക്കുള്ള ശ്രമം പോലും മോശം പന്തുകളിലായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളില്‍ ശ്രദ്ധയോടെയായിരുന്നു ഡ്രൈവുകള്‍. ബവുമയ്ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 147 റണ്‍സാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്.