ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത് സഞ്ജു സാംസനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍; ശ്രീശാന്തിന്റേത് സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവനയെന്ന് കെസിഎ; സഞ്ജുവിന്റെ പിതാവിനെതിരെ മാനനഷ്ട കേസിനും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍

ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

Update: 2025-05-02 08:21 GMT

തിരുവനന്തപുരം: സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തി എന്നാരോപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

ബുധനാഴ്ച എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായതായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ വാതുവയ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ ഇതിനു മറുപടി നല്‍കിയത്. വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നായിരുന്നു കെസിഎ ഭാരവാഹികള്‍ അന്നു പ്രതികരിച്ചത്. കുറ്റം നിലനില്‍ക്കെ ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ അവസരം നല്‍കി. കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികള്‍ തിരിച്ചടിച്ചിരുന്നു.

Tags:    

Similar News