'വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോ?, അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്'; 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്; പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി
ദില്ലി: ബിസിസിഐയുടെ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി. ഇതോടെ ദൂരദർശനും ആകാശവാണിയും ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് തന്നെ തുടർന്നും വിശേഷിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി അനാവശ്യമാണെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.
അഭിഭാഷകനായ ദീപക് കൻസൽ സമർപ്പിച്ച ഹർജിയിൽ, തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബിസിസിഐ ഒരു കേന്ദ്രസർക്കാർ അംഗീകൃത ദേശീയ കായിക ഫെഡറേഷൻ അല്ലാത്തതിനാൽ 'ടീം ഇന്ത്യ' അല്ലെങ്കിൽ 'ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും, ഇത് ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും ദുരുപയോഗം തടയൽ നിയമത്തിന്‍റെയും ഫ്ലാഗ് കോഡിന്‍റെയും ലംഘനമാണെന്നും വാദിച്ചിരുന്നു. പ്രസാർ ഭാരതിയും ദൂരദർശനും ഈ പ്രയോഗം ഉപയോഗിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജിക്കാരനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോ? ഇത്തരം കാര്യങ്ങൾ പറഞ്ഞ് കോടതിയെ ബുദ്ധിമുട്ടിക്കരുത്," എന്ന് ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. മുൻപ് ഹൈക്കോടതി പിഴ ശിക്ഷ നൽകാതിരുന്നത് ഇത്തരം ഹർജികളുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ പ്രോത്സാഹനമായെന്നും കോടതി നിരീക്ഷിച്ചു.
ലോകമെമ്പാടും കളിക്കുന്ന ഒരു ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും, ദൂരദർശനോ മറ്റേതെങ്കിലും അതോറിറ്റിയോ അതിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും ബെഞ്ച് ചോദ്യമുയർത്തി. ഡൽഹി ഹൈക്കോടതിയുടെ മുൻപത്തെ വിധി ശരിവെച്ച സുപ്രീം കോടതി, പ്രസാർ ഭാരതിക്കെതിരെ ഉത്തരവിടാൻ വിസമ്മതിക്കുകയായിരുന്നു. കോടതിയുടെ സമയം പാഴാക്കുന്ന ഇത്തരം അനാവശ്യ ഹർജികളുമായി ഭാവിയിൽ വരരുതെന്ന് മുന്നറിയിപ്പ് നൽകി പിഴ ചുമത്തുന്നതിൽ നിന്ന് ഹർജിക്കാരനെ ഒഴിവാക്കുകയും ചെയ്തു.
