തുടക്കം പതറിയെങ്കിലും ടിം ഡേവിഡിലൂടെയും സ്റ്റോനിസിലൂടെയും തിരിച്ചടിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം; 3 വിക്കറ്റുമായി തിരിച്ചു വരവില്‍ തിളങ്ങി അര്‍ഷദീപ്

മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

Update: 2025-11-02 10:30 GMT

ഹൊബാര്‍ട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടി20 യില്‍ 187 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്ട്രേലിയ.ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ടിം ഡേവിഡിന്റെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും ഇന്നിങ്ങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ന്നെങ്കിലും പിന്നീടെത്തിയ ടീം ഡേവിഡും സ്റ്റോണിസും ടീമിനെ കരകയറ്റുകയായിരുന്നു.ടിം ഡേവിഡ് 38 പന്തില്‍ 74 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് 39 പന്തില്‍ 64 റണ്‍സെടുത്തു.ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയച്ചപ്പോള്‍ ആഗ്രഹിച്ച തുടക്കമാണ് അര്‍ഷ്ദീപ് സിംഗ് നല്‍കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ(6) മടക്കിയ അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാം ഓവറില്‍ ജോഷ് ഇംഗ്ലിസിനെ കൂടി പുറത്താക്കി ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ടിം ഡേവിഡ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിര്‍ത്തി മറുവശത്ത് ഡേവിഡ് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസ് 42ല്‍ എത്തി.പവര്‍ പ്ലേക്ക് ശേഷമായിരുന്നു ഡേവിഡ് സംഹാരരൂപം പൂണ്ടത്. അക്‌സര്‍ പട്ടേലിനെ ഒരോവറില്‍ രണ്ട് സിക്‌സ് അടിച്ചു തുടങ്ങിയ ഡേവിഡ് തൊട്ടടുത്ത ഓവറില്‍ ശിവം ദുബെക്കെതിരെ മൂന്ന് ബൗണ്ടറി പറത്തി 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

എന്നാല്‍ ഒമ്പതാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ പന്തുകളില്‍ മിച്ചല്‍ മാര്‍ഷിനെയും(14 പന്തില്‍ 11), മിച്ചല്‍ ഓവനെയും(0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ഡേവിഡ് അടിതുടര്‍ന്നു.പതിനൊന്നാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് തവണ ഡേവിഡ് സിക്‌സിന് പറത്തി. പന്ത്രണ്ടാം ഓവറില്‍ ഓസീസ് 100 കടന്നു. ശിവം ദുബെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്‌സ് അടിച്ച സ്റ്റോയ്‌നിസ് കരുത്തുകാട്ടിയപ്പോള്‍ അവസാന പന്തില്‍ ഡേവിഡിനെ തിലക് വര്‍മ ബൗണ്ടറിയില്‍ പിടികൂടി.

ഡേവിഡ് മടങ്ങിയശേഷം കടിഞ്ഞാണേറ്റെടുത്ത സ്റ്റോയ്‌നിസ് തകര്‍ത്തടിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സ്റ്റോയ്‌നിസ് 39 പന്തില്‍ 64 റണ്‍സെടുത്ത് അര്‍ഷ്ദീപിന്റെ അവസാന ഓവറില്‍ പുറത്തായി. 14 പന്തില്‍ 25 റണ്‍സെടുത്ത മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി. പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ജിതേഷ് ശര്‍മ എന്നിവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ന് ജയിക്കാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേടാനാവില്ല. നിലവില്‍ ഓസീസ് 1-0ന് മുന്നിലാണ്. കാന്‍ബറയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Tags:    

Similar News