എണ്ണ കയറ്റുമതിയില്‍ 25 മുതല്‍ 50 വരെ ശതമാനം താരിഫ് ഏര്‍പ്പെടുത്തും; റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങളെ ശിക്ഷിക്കും; യുക്രൈന്‍ സമാധാന കരാറില്‍ നിന്ന് വിട്ട് നില്‍ക്കുന്ന പുട്ടിന് മുന്നറിയിപ്പ് നല്‍കി ട്രംപ്; സമ്മര്‍ദ്ദം ശക്തമാക്കി യുക്രൈനും
എണ്ണ കയറ്റുമതിയില്‍ 25 മുതല്‍ 50 വരെ ശതമാനം താരിഫ് ഏര്‍പ്പെടുത്തും
വാഷിംങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക മുന്‍കൈയെടുത്ത് തുടരുന്നു എങ്കിലും സമാധാന കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പുട്ടിന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന് ഒടുവില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എണ്ണ കയറ്റുമതിയില്‍ 25 മുതല്‍ 50 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൂടാതെ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് യുക്രൈനും. വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ പുട്ടിന് മേല്‍ സ്മ്മര്‍ദ്ദം ചെലുത്താന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു. പുട്ടിനെ കൊണ്ട് നിവൃത്തി കെട്ടു എന്ന നിലാപിടിലാണ് ഇപ്പോള്‍ ട്രംപ്. സെലന്‍സ്‌കി പ്രസിഡന്റ് പദവി ഒഴിഞ്ഞ് തെരഞ്ഞെടുപ്പ്
നടത്തണമെന് പുട്ടിന്റെ പ്രസ്താവനയില്‍ ട്രംപ് കടുത്ത അതൃപ്തിയിലാണ്. ഏതായാലും ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോള്‍ യുക്രൈന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്.
നേരത്തേ സെലന്‍സ്‌കിയോട് അദ്ദേഹം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഷ്യക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. കൂടാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളയേും ശിക്ഷിക്കും എന്ന നിലപാടിലാണ് ട്രംപ്. അതേ സമയം യുദ്ധം നീട്ടിക്കൊണ്ട് പോകാനാണ് പുട്ടിന്‍ ശ്രമിക്കുന്നത് എന്ന ആരോപണവുമായി സെലന്‍സ്‌കിയും രംഗത്തെത്തി.
2014 ലും പുട്ടിന്‍ ഇത്തരത്തില്‍ കള്ളക്കളി നടത്തിയതായും സെലന്‍സ്‌കി ആരോപിച്ചു. ഇപ്പോഴത്തെ അവസ്ഥ അപകടകരമാണെന്നും സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും പ്രത്യേകിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമനമന്ത്രി കീര്‍സ്റ്റാമര്‍ കഴിഞ്ഞ ദിവസം ട്രംപുമായി ഫോണില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പാരിസില്‍ നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലെ വിശദാംശങ്ങള്‍ സ്ററാമര്‍ ട്രംപിനെ ധരിപ്പിച്ചു. വെടിനിര്‍ത്തലിനായി പുട്ടിന് മേല്‍ സമ്മര്‍ദ്ദം തുടരാനും ഇരുനേതാക്കളും തമ്മില്‍ ധാരണയായി.
ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യക്കും ആശങ്ക
അതേ സമയം റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങളെ ഉപരോധിക്കും എന്ന ട്രംപിന്റെ പ്രസ്താവന ഇന്ത്യക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതാണ് മറ്റൊരു കാര്യം. റഷ്യയില്‍ നിന്ന് ഏറ്റുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍
ഒന്നാണ് ഇന്ത്യ. കൂടാതെ പ്രതിരോധ മേഖലയിലും ശാസ്ത്ര സാങ്കേതിക കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി സഹകരണം തുടരുകയുമാണ്. ട്രംപിന്റെ ഈ മുന്നറിയിപ്പ് നടപ്പിലാകുക ആണെങ്കില്‍ രാജ്യത്തിന് പല മേഖലകളിലും അമേരിക്കയുടെ ഉപരോധം നേരിടണ്ടി വരും എന്നത് ഉറപ്പാണ്്.
ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കം ബുധനാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കേ അതില്‍ ഇന്ത്യക്ക് ഇളവൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായ സാഹര്യത്തിലാണ് അമേരിക്കയുടെ ഈ ഭീഷണി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ചനടന്നിരുന്നു. ബിടിഎയുടെ ഒരുഭാഗത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാന്‍ ധാരണയിലെത്തിയെങ്കിലും തീരുവ ഇളവുസംബന്ധിച്ച തീരുമാനമൊന്നുമുണ്ടായില്ലെന്നാണ് സൂചന.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. യുഎസിന്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. അടുത്ത സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇളവുകിട്ടുന്നതിനായി ചില മോട്ടോര്‍സൈക്കിളുകള്‍, ബേബണ്‍ വിസ്‌കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും.
ഇന്ത്യ അവിടന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നുണ്ട്. അതേ സമയം യുക്രൈനെ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് പുട്ടിന്‍ കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. യുക്രൈന്‍ ഭരിക്കാന്‍ കഴിവും സാമര്‍ത്ഥ്യവും ഉള്ള ഒരു നേതാവിനെ അമേരിക്ക കണ്ടെത്തണമെന്നും പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.