വ്യാഴാഴ്ച വൈകിട്ട് ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ

; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ

Update: 2025-07-14 16:55 GMT

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അമീന ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആശുപത്രി മാനേജറുടെ അനീതിക്കെതിരെ പോരാടുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. അമീനയുടെ കുടുംബം അതീവ ദാരിദ്ര്യത്തിലാണ്. കേസിന് പോകാന്‍ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണ് അവര്‍. പക്ഷേ, നൂറുകണക്കിന് നഴസുമാര്‍ അമീനയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും നീതിക്കായി പോരാട്ടത്തിന് ഇറങ്ങുമെന്നും യുഎന്‍എ ദേശീയ അദ്ധ്യക്ഷന്‍ ജാസ്മിന്‍ ഷെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ജാസ്മിന്‍ഷായുടെ കുറിപ്പ് ഇങ്ങനെ:

അമീനയ്ക്ക് നീതി വേണം...!

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു നഴ്‌സ് ആത്മഹത്യ ചെയ്തു.

എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പുലിക്കുന്നേപ്പടിയിലെ മിഥ്‌ലാജിന്റെ മകളായ 23 വയസ്സുള്ള അമീന, കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലെ നഴ്‌സിങ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറഞ്ഞ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്. വിദേശത്ത് പോകാനുള്ള പേപ്പറുകള്‍ ഒക്കെ റെഡിയായി .ഇനി മൂന്ന് ദിവസം മാത്രമേ ജോലിക്ക് വരണ്ടുള്ളൂ, തന്റെ ആദ്യ സാലറിക്ക് ഉമ്മയെയും ഉപ്പയെയും ഉംറയ്ക്ക് കൊണ്ടുപോകണം എന്നതായിരുന്നു പെണ്‍കുട്ടിയുടെ സ്വപ്നം.

എന്നാല്‍ ആ കുടുംബത്തിനെ ഞെട്ടിച്ച് കൊണ്ട് ആ സഹോദരി ഈ ലോകത്ത് നിന്നും വിട പറഞ്ഞു.ജൂലൈ 13-ന് അമീനയെ റൂമില്‍ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

അമീന ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ മാനേജര്‍ നല്‍കിയ മാനസിക പീഡനം, സംശയാസ്പദമായ ഇടപെടലുകള്‍, താന്‍ വര്‍ക്ക് ചെയ്ത മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരാനായില്ല എന്ന് പറഞ്ഞ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ വക്താവായ മാനേജര്‍ പറഞ്ഞപ്പോള്‍ ആ കുട്ടി മരണം തിരഞ്ഞെടുക്കുകയായിരുന്നു എന്നതായിരുന്നു കിട്ടുന്ന വിവരങ്ങള്‍ . മാനേജര്‍ വിളിപ്പിച്ചതു എല്ലാം CCTV ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അമീനയുടെ കുടുംബം അതീവ ദാരിദ്ര്യത്തിലാണ്. കേസിന് പോകാന്‍ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണവര്‍.

മാനേജര്‍ ഇപ്പോള്‍ ഒളിവിലാണ്. പക്ഷെ, നൂറുകണക്കിന് നഴ്‌സുമാര്‍ ഇപ്പോള്‍ ദൃഢമായി ഈ കുടുംബത്തിന് ഒപ്പം നില്‍ക്കുകയാണ്.

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വക്താവായ മാനേജറിന്റെ ഈ അനീതിക്കെതിരെ, United Nurses Association രംഗത്തിറങ്ങുകയാണ്.

?? ഇനി ഒരു നഴ്‌സിനും ഈ അവസ്ഥ ഉണ്ടാകരുത്.

#JusticeForAmeena

#UnitedForNurses

#StopWorkplaceHarassment

#UNAWithAmeena

#AmeenaVinodikkoruNeravu


Full View

അന്വേഷണത്തിന് മുറവിളി

കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിംഗ് ജീവനക്കാരി എറണാകുളം കോതമംഗലം പല്ലാരിമംഗലം സ്വദേശി അമീന (20)യുടെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആശുപത്രി മാനേജ്‌മെന്റിന് എതിരെയാണ് പോസ്റ്ററുകളില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 12, ശനിയാഴ്ച രാത്രിയാണ് അമീന ആത്മഹത്യ ചെയ്തത്. പല്ലാരിമംഗലം പുലിക്കുന്നേപ്പടി മിഥ്‌ലാജിന്റെ മകളാണ് അമീന.

അമീന ജീവനൊടുക്കിയതിന് പിന്നില്‍, ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനമെന്നാണ് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകിട്ട് മൂന്നായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും, കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അമീനയുടെ മരണം സംഭവിക്കുന്നത്. ഈ മാസം 15ന് ആശുപത്രിയില്‍ നിന്ന് വിടുതലിന് ഒരുങ്ങിയ അമീനക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ജനറല്‍ മാനേജര്‍ കട്ടായം പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

്‌വെള്ളിയാഴ്ച വൈകിട്ടും വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്ത അമീന അതീവ സന്തോഷവതിയായിരുന്നു. കാരണം 3 ദിവസം കൂടി ഇവിടെ ജോലി ചെയ്താല്‍ മതിയെന്ന ആശ്വാസത്തിലായിരുന്നു അവള്‍. വിദേശത്ത് പോകാന്‍ പേപ്പറുകള്‍ റെഡിയാക്കി തന്റെ ആദ്യ ശമ്പളത്തില്‍, ഉമ്മയെയും ഉപ്പയേയും ഉംറ നിര്‍വഹിപ്പിക്കണമെന്ന വലിയ ആഗ്രഹത്തിലായിരുന്നു അമീന. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു ഈ യുവതി.

ജൂലായ് 16 വരെയെ താന്‍ ജോലിക്ക് ഉണ്ടാകൂ എന്ന് കാട്ടി ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. തനിക്ക് 3 വര്‍ഷത്തെ പ്രവത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മാനേജര്‍ അമീനയുടെ ജോലിയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന ഒരു പാകപ്പിഴവിന്റെ പേരില്‍ വിശദീകരണം ചോദിച്ചിരുന്നു. ശനിയാഴ്ച വിശദീകരണം നല്‍കാതെ ജോലി ചെയ്തതില്‍ രോഷാകുലനായി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് റൂമില്‍ ബോധരഹിതയായി കണ്ടെത്തിയത്. ഇതെല്ലാം സിസി ടി വിയില്‍ വ്യക്തമാണ്.

കേസിന് പോകാന്‍ പോലും കഴിയാതെ ആകെ ഞെട്ടലിലാണ് കുടുംബം.

ഒളിവില്‍ പോയ മാനേജര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. മുമ്പും ഇത്തരം നിരവധി പരാതികള്‍ വന്നിട്ടും അനങ്ങാതിരുന്ന ആശുപത്രി മാനേജ്‌മെന്റിന് ഒരു നഴ്‌സിന്റെ മരണം വേണ്ടി വന്നുകാര്യങ്ങള്‍ ബോധ്യപ്പെടാന്‍ എന്നത് ഗുരുതരമായ അനാസ്ഥയാണ്. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് ഉറച്ചിരിക്കുകയാണ് അമീനയുടെ സഹപ്രവര്‍ത്തകര്‍.

ആശുപത്രിയിലെ ജീവനക്കാരെ മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നതായി ചില ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അമീനയുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോയി സംസ്‌കരിച്ചു.


Tags:    

Similar News