ആലപ്പുഴ: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അനിത കൊലക്കേസിലെ പ്രതികളെ പിടികൂടിയത് പോലീസിന്റെ അസാധാരണമായ നീക്കത്തിലൂടെ. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ് പ്രതികളായ പ്രബീഷിനെയും രജനിയെയും കുടുക്കിയത്. പ്രതികളെ പിടികൂടാന്‍ പോലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി കൈനകരിയിലെ വീട്ടിലെത്തുകയായിരുന്നു.

കൈനകരിയില്‍ ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലില്‍ തള്ളുകയായിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ മുതുത്തോട് പൂക്കോടന്‍ വീട്ടില്‍ പ്രബിഷിന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് കാമുകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടില്‍ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ നാലുവര്‍ഷത്തിനു ശേഷമാണ് വിധി വന്നത്.

ഓണ്‍ലൈന്‍ ഓര്‍ഡറില്‍ വഴിത്തിരിവ്

കൊല്ലപ്പെട്ട അനിതയുടെ ഫോണ്‍ രേഖകളും പ്രതി പ്രബീഷിന്റെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പ്രബീഷിന്റെ മേല്‍വിലാസം നിലമ്പൂരിലായിരുന്നെങ്കിലും, നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ ആലപ്പുഴയില്‍ കണ്ടത് പ്രതി ജില്ല വിട്ടിട്ടില്ലെന്ന് പോലീസിന് ഉറപ്പിച്ചു.

പ്രതി എവിടെയാണെന്ന് വ്യക്തമല്ലാതിരുന്ന ഘട്ടത്തിലാണ്, പ്രബീഷിന്റെ നമ്പറില്‍ ിന്ന് ഓണ്‍ ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെന്ന നിര്‍ണായക വിവരം സൈബര്‍ സെല്‍ പോലീസിന് കൈമാറുന്നത്. ഭക്ഷണമെത്തിച്ചു നല്‍കിയ വിലാസം വഴി പോലീസിന് കൈനകരി തോട്ടുവാത്തലയിലെ രജനിയുടെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞു.

വേഷം മാറി ഓപ്പറേഷന്‍

ആറിനോടു ചേര്‍ന്നുള്ള വീട്ടില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് രഹസ്യമായി നീങ്ങി. മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി. 'ആലപ്പുഴയില്‍ ഛര്‍ദിയും വയറിളക്കവും പടരുന്നുണ്ടെന്നും, നിങ്ങള്‍ ഭക്ഷണം കഴിച്ച അതേ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ച രണ്ടു പേര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണെന്നും' പോലീസ് പ്രബീഷിനോട് പറഞ്ഞു. എത്രയുംവേഗം ആശുപത്രിയിലെത്തണമെന്നും ആവശ്യപ്പെട്ടു.

ഇത് വിശ്വസിച്ച പ്രബീഷ്, തന്നോടൊപ്പം ഭക്ഷണം കഴിച്ച രജനിയെക്കൂടി ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വഴിമധ്യേ പോലീസാണെന്ന് പ്രബീഷിന് മനസ്സിലായെങ്കിലും രക്ഷപ്പെടാന്‍ സാധിച്ചില്ല.

കൊലപാതകത്തിന് പിന്നില്‍ സങ്കീര്‍ണ്ണ ബന്ധങ്ങള്‍

കായംകുളത്തെ ഫാമില്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയത്തിലായതിനെ തുടര്‍ന്ന് അനിത ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പം നാടുവിട്ടു. എന്നാല്‍ ഈ സമയത്ത് തന്നെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനിയുമായി പ്രബീഷ് ബന്ധം പുലര്‍ത്തിയിരുന്നു. രജനിയും കുടുംബം ഉപേക്ഷിച്ച് പ്രബീഷിനരികിലെത്തി.




പ്രബീഷില്‍നിന്ന് ഗര്‍ഭിണിയായ അനിത വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അനിതയെ രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിക്കുകയായിരുന്നു. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു. മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളാന്‍ ശ്രമിച്ചെങ്കിലും വള്ളം മറിഞ്ഞതോടെ അബോധാവസ്ഥയിലായിരുന്ന അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. വെള്ളം ഉള്ളില്‍ച്ചെന്നതാണ് അനിതയുടെ മരണകാരണം.

പള്ളാത്തുരുത്തി അരയന്‍തോടുപാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ അനിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിലൂടെയാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്...

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. പ്രബീഷ് യുവതിയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ രജനി അനിതയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു മൃതദേഹം പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് കേസന്വേഷിച്ച നെടുമുടി പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആലപ്പുഴ അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ വിധിച്ചു.

വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രണ്ടാം പ്രതി രജനിയുടെ അമ്മയും പ്രാസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍ബി ഷാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. രണ്ടാം പ്രതി രജനി മയക്കുമരുന്നു കേസില്‍ ഒഡീഷ റായ് ഘട്ട് ജയിലില്‍ റിമാന്റിലാണ്. ജാമ്യത്തിലായിരുന്ന രജനി ഒഡിഷയില്‍ എന്‍ഡിപിഎസ് കേസിലാണു ജയിലിലായത്. രജനിയെ നേരിട്ട് കോടതി ഹാജരാക്കിയ ശേഷം വിധി പറയും. പ്രബീഷ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍.ബി. ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

ഇരുവരെയും ഒന്നിച്ചു പോറ്റാമെന്ന് പറഞ്ഞു....

ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയപ്പോള്‍ ആണ് പ്രബീഷ് അനിതയുമായി പരിചയത്തിലായത്. ഭര്‍ത്താവുമായി പ്രശ്നമുണ്ടായതിനെത്തുടര്‍ന്ന് ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. അനിത ആ സമയത്തു പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനിതയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മറ്റൊരു കാമുകിയായ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. ഇത് രജനിയും അനിതയും എതിര്‍ത്തു. തുടര്‍ന്നാണ് അനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.