പാലക്കാട്: കെനിയയില്‍ ബസപകടത്തില്‍ മരിച്ച മണ്ണൂര്‍ സ്വദേശികളുടെ മൃതദേഹം മറ്റു സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ നാളെ നാട്ടില്‍ എത്തിക്കുമെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഖത്തറില്‍ നിന്നു വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞു മരിച്ച മണ്ണൂര്‍ കാഞ്ഞിരംപാറ പുത്തന്‍പുരയില്‍ (ഋഷി വില്ല) റിയ ആന്‍ (41), മകള്‍ ടൈറ റോഡിഗസ് (7) എന്നിവരുടെ മൃതദേഹങ്ങള്‍ നയ്‌റോബിയിലാണ്.

പരുക്കേറ്റ റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവരും ഒപ്പം വരും. നോര്‍ക്കയുടെ നേതൃത്വത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്. റിയയുടെ സഹോദരന്‍ ഋഷി കെനിയയില്‍ എത്തിയിട്ടുണ്ട്. ജോയലിനു തോളിനു പരുക്കേറ്റതിനാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് ആലോചനയെന്നും റിയയുടെ അച്ഛന്‍ പി. രാധാകൃഷ്ണന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിച്ചാല്‍ മണ്ണൂര്‍ കാഞ്ഞിരംപാറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം ജോയലിന്റെ നാടായ കോയമ്പത്തൂര്‍ പോത്തന്നൂരിലേക്കു കൊണ്ടുപോകും.