ചെന്നൈ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാമുകിയുടെ അമ്മയും സഹോദരന്മാരും അടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മയിലാടുതുറയിലാണ് സംഭവം. വര്‍ക്ക്‌ഷോപ് ജീവനക്കാരനായ വൈരമുത്തു(28) ആണു കൊല്ലപ്പെട്ടത്. വൈരമുത്തുവും അറസ്റ്റിലായ വിജയയുടെ മകള്‍ മാലിനിയും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. ഇക്കഴിഞ്ഞ 14ന് പൊലീസ് സ്റ്റേഷനിലേക്ക് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. തുടര്‍ന്ന് മാലിനി വൈരമുത്തുവിന് ഒപ്പം പോയി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വൈരമുത്തുവിനെ ആറംഗ സംഘം ആക്രമിച്ചു. മാതാവിന്റെ പ്രേരണയില്‍ യുവതിയുടെ സഹോദരന്‍മാര്‍ യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.