കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയും ചിലര്‍ ബോംബ് എറിയുകയും ചെയ്ത് സംഭവം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗത്തെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നു. കൊലവിളി പ്രസംഗവുമായി ഏരിയ കമ്മിറ്റി അംഗമാണ് രംഗത്തുവന്നത.

സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. 'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം' എന്നാണ് സമീഷ് വെല്ലുവിളിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാര്‍ഡിലാണ് സംഭവം. പ്രകോപനം തുടര്‍ന്നാല്‍ വീട്ടില്‍ കയറി നിരങ്ങും, അരിവാളുകൊണ്ട് വേറെ ചില പണികള്‍ അറിയാം, ഞങ്ങള്‍ ഇറങ്ങിയാല്‍ മുസ്‌ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും തുടങ്ങിയ തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ ഉണ്ടായത്.

''ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും. ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്. ഇവിടെ ലീഗിന്റെ പൊന്നാപുരം കോട്ടകളൊക്കെ തന്നെ സിപിഎമ്മും എല്‍ഡിഎഫും ജയിച്ചു മുന്നേറിയിട്ടുണ്ട്. ആ കാലത്തൊന്നും ആ പ്രദേശത്തൊന്നും ഒരു കുഴപ്പവും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കും. വോട്ട് അധികം കിട്ടിയവര്‍ ജയിക്കും.

അതിന് അക്രമത്തിന്റെ പാത സ്വീകരിച്ചാല്‍ അത് ഞങ്ങള്‍ തടയും. ഞങ്ങളുടെ സഖാക്കള്‍ ഉശിരാര്‍ന്ന പ്രവര്‍ത്തനം ഇന്ന് മുതല്‍ ഇവിടെ സംഘടിപ്പിക്കും. ആ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തില്‍ തടസം സൃഷ്ടിക്കാന്‍ നോക്കിയാല്‍ നിങ്ങള് നാല് വാര്‍ഡ് ജയിച്ചതുകൊണ്ട് സിപിഎമ്മുകാരുടെ കൊടി മടക്കിയിരിക്കണമെന്ന് തീട്ടുരമിറക്കാന്‍ നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും'' എന്നായിരുന്നു പ്രസംഗം.

മുസ്‌ലിംലീഗിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതും ആയി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സിപിഎം പ്രകടനത്തിനിടെയാണ് പ്രകോപനപരമായ പ്രസംഗം. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ നാലു വാര്‍ഡുകള്‍ സിപിഎമ്മില്‍ നിന്ന് ലീഗ് പിടിച്ചെടുത്തിരുന്നു.