റാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന. ചില രാജ്യങ്ങള്‍ ഇറാന് ആണവായുധങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ഡിമിത്രി മെഡ്വെഡേവ് അവകാശപ്പെട്ടു. ഇസ്ഫഹാന്‍,നതാന്‍സ്, ഫോര്‍ഡോവ് എന്നിവിടങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണം തിരിച്ചടിച്ചിരിക്കുകയാണെന്നാണ് മെഡ്വെഡേവ് തന്റെ എക്സ് പോസറ്റിലൂടെ അവകാശപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ആഗ്രഹിച്ചതിന്റെ വിപരീതഫലമായിരിക്കും അത് ഉണ്ടാക്കുക എന്നും അദ്ദേഹം പറഞ്ഞു. ആണവ പദാര്‍ത്ഥങ്ങളുടെ സമ്പുഷ്ടീകരണം - ക്തമായി പറഞ്ഞാല്‍, ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കല്‍ - അത് ഇനിയും തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ആഭ്യന്തര പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം ഈ ആക്രമണത്തോടെ രക്ഷപ്പെട്ടു എന്ന് മാത്രമല്ല, കൂടുതല്‍ ശക്തമാവുകയും ചെയ്തതായും മെഡ്വെഡേവ് പറഞ്ഞു. 2008 മുതല്‍ 2012 വരെ റഷ്യന്‍ പ്രസിഡിണ്ടായൈരുന്ന വ്യക്തിയാണ് ഡിമിത്രി മെഡ്വെഡേവ്. രാജ്യത്തിന്റെ ആത്മീയ നേതൃത്വത്തിനെതിരെ നേരത്തെ ശബ്ദമുയര്‍ത്തിയവര്‍ പോലും ഇപ്പോള്‍ ആ നേതൃത്വത്തിനു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇംഗ്ലീഷില്‍ എഴുതിയ ഈ പോസ്റ്റിന് ഇതുവരെ മൂന്ന് മില്യനിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

2020 മുതല്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന മെഡ്വേഡേവ്, പുടിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെടുന്ന വ്യക്തി കൂടിയാണ്. ഇതാദ്യമായിട്ടല്ല, മുന്‍ റഷ്യന്‍ പ്രസിഡണ്ട് സമൂഹമാധ്യമങ്ങളില്‍ അമേരിക്കക്കെതിരെ എത്തുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തിനു പിന്നാലെ പാശ്ചാത്യ ശക്തികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചിരുന്നു. പുടിന്റെ അടുത്ത അനുയായിയായ അദ്ദേഹം, പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു ലിബറല്‍ പരിഷ്‌കര്‍ത്താവിന്റെ പ്രതിച്ഛായയാണ് ഉണ്ടാക്കിയെടുത്തിരുന്നത്.

എന്നിട്ടും, റഷ്യന്‍ സൈനികര്‍ യുക്രെയിനിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍, തന്റെ ലിബറലിസമൊക്കെ മടക്കിവെച്ച് റഷ്യയുടെ ഏറ്റവും ഊര്‍ജ്ജസ്വലനായ വക്താവായി മാറുകയായിരുന്നു. തന്റെ ഭാവിയും, സുരക്ഷയും കരുതിയാണ് മെഡ്വെഡേവ് ഇത്രയധികം ആവേശത്തോടെ റഷ്യയെ പ്രതിരോധിക്കുന്നതെന്ന് അന്ന് റഷ്യയ്ക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. പുടിന് പ്രായമായി വരുന്നതിനാല്‍, അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെ പിന്തുണ നേടിയെടുക്കുക എന്നൊരു ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അന്ന് പറഞ്ഞിരുന്നു.

യുക്രെയിന്‍ യുദ്ധം തുടരുന്നതില്‍ റഷ്യയ്ക്ക് ഇറാനില്‍ നിന്നുള്ള പിന്തുണ വലിയൊരു അളവ് വരെ സഹായിച്ചിട്ടുണ്ട്. അതിനുള്ള കൃതജ്ഞതാ പ്രകാശനമാണ് മെഡ്വെഡേവിന്റെ ഇപ്പോഴത്തെ ഇറാന്‍ അനുകൂല പോസ്റ്റ് എന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പാശ്ചാത്യ വിരുദ്ധ രാജ്യങ്ങളായ റഷ്യയും ഇറാനും ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഒരു സൈനിക രാഷ്ട്രീയ സഖ്യത്തില്‍ ഔപചാരികമായി ഏര്‍പ്പെട്ടത്. മേഖലയില്‍ സംഘര്‍ഷം ശക്തിപ്പെട്ടപ്പോള്‍, ഒരു പ്രാദേശിക ശക്തിയെന്ന പ്രതിച്ഛായ നേടിയെടുക്കാന്‍ റഷ്യ ഒരു ശ്രമം നടത്തിയിരുന്നു. പുടിന്‍, ഡൊണാള്‍ഡ് ട്രംപിനെ വിളിക്കുകയും, പ്രശ്നം പരിഹരിക്കുന്നതിന് ഇടനിലക്കാരനാകാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

യുക്രെയിന്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ നല്‍കി ഇറാന്‍ റഷ്യയെ സഹായിക്കുകയും, പിന്നീട് 20 വര്‍ഷത്തേക്കുള്ള പരസ്പര സഹായ കരാര്‍ ഒപ്പിടുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, റഷ്യയും ഇറാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പിന്നീട് സാര്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റഷ്യന്‍ സാമ്രാജ്യമായി മാറിയ മോസ്‌കോവി രാജ്യവും പേര്‍ഷ്യയും തമ്മില്‍ പതിനാറാം നൂറ്റാണ്ട് മുതല്‍ തന്നെ ബന്ധമുണ്ട്. ഇത് ഒരിക്കലും ഒരുപോലെ പോയിട്ടില്ല. ഇണക്കവും പിണക്കവും നിറഞ്ഞതായിരുന്നു ഈ ബന്ധം.

അതിനിടയില്‍, യുദ്ധപങ്കാളിയായ ഇറാനെ അവര്‍ സഹായിച്ച അതേ രീതിയില്‍ തന്നെ തിരിച്ചു സഹായിക്കണമെന്ന മുറവിളി റഷ്യയ്ക്കകത്തു നിന്നും ഉയരുന്നുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും, മിസൈലുകളും, സാറ്റലൈറ്റ് ഇന്റലിജന്‍സും ഉള്‍പ്പടെയുള്ളവ ഇറാന് നല്‍കണമെന്ന് വാദിക്കുന്നവരും ഏറെയാണ്. റഷ്യയിലെ സാധാരണക്കാരില്‍ ഭൂരിഭാഗവും, രാജ്യം ഇറാനെ തിരിച്ചു സഹായിക്കണമെന്ന അഭിപ്രായം പുലര്‍ത്തുന്നവരാണ്. ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതിനോടൊപ്പം, നയതന്ത്ര മാര്‍ഗ്ഗത്തിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ മുന്‍കൈ എടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

റഷ്യ പിന്തുണയ്ക്കാന്‍ എത്തിയില്ലെങ്കില്‍ അമേരിക്ക ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്നും, ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നുമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന റഷ്യന്‍ ദേശീയവാദി ഐഗൊര്‍ ഗിര്‍ക്കിന്‍ പറഞ്ഞത്. ഇറാന്റെ സുഹൃദ് രാജ്യങ്ങളായ റഷ്യയും ചൈനയും സഹായിക്കാന്‍ എത്തിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ അമേരിക്ക ഈ ലക്ഷ്യം കാണുമെന്നും അദ്ദേഹം ടെലെഗ്രാമിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, റഷ്യന്‍ വിദേശകാര്യ മന്ത്രാലയം, അമേരിക്കന്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.