ബത്തേരി: വയനാടിനെ ആകെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് സങ്കടവാര്‍ത്ത. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്ന ജോലി ചെയ്യവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷ് പി. സുകുമാരന്റെ ഭാര്യ രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 34 വയസ്സുകാരിയായ രേഷ്മയുടെ മരണം സംഭവിച്ചത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ കടുത്ത മനോവിഷമമാണ് രേഷ്മയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രണ്ട് ദിവസം മുന്‍പാണ് വയനാട് കോളേരി സ്വദേശിനിയായ രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആ കറുത്ത ജൂലൈ

അഞ്ച് മാസം മുന്‍പാണ് വയനാട് കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ് പി. സുകുമാരനെ (38) ജറുസലേമിന് സമീപം മേവസേരേട്ട് സിയോനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിനേഷിനെയും അദ്ദേഹം പരിചരിച്ചിരുന്ന എണ്‍പത് വയസ്സുള്ള വീട്ടുടമസ്ഥയായ വയോധികയെയും ഒരേ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വയോധികയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

എന്നാല്‍ ജിനേഷ് ആത്മഹത്യ ചെയ്യുമെന്ന് അടുത്തറിയുന്ന ആരും വിശ്വസിച്ചിരുന്നില്ല. വയനാട് ബത്തേരി സ്വദേശിയായ ജിനേഷ് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യവേ കുടുംബത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് ഇസ്രയേലിലേക്ക് പറന്നത്.




മരണരഹസ്യം തേടിയുള്ള അലച്ചില്‍

ജിനേഷിന്റെ മരണത്തിന് പിന്നിലെ സത്യമറിയാന്‍ രേഷ്മ അവസാന നിമിഷം വരെ പോരാടിയിരുന്നു. ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതായിരുന്നു രേഷ്മയുടെ പ്രധാന സംശയം. ഇക്കാര്യം അന്വേഷിച്ച് ഇസ്രയേലിലെ സുഹൃത്തുക്കളെയും അധികാരികളെയും രേഷ്മ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതും ജിനേഷിന്റെ മരണം സംബന്ധിച്ച ദുരൂഹതകളും ആ യുവതിയെ കടുത്ത മാനസിക വിഷമത്തിലേക്ക് തള്ളിവിട്ടു.

ആരാധ്യ (തംബുരു) ആണ് രേഷ്മയുടെ മകള്‍. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്.