പുനലൂര്‍: പുനലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന ഡിസിസി സെക്രട്ടറി സഞ്ജയ് ഖാന്‍ മത്സരത്തില്‍ നിന്ന് പിന്മാറി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഖാന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. സീറ്റ് മുസ്ലിം ലീഗിന് നല്‍കിയതിലുള്ള പ്രതിഷേധം കാരണമാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്.

ചര്‍ച്ചകള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ചുകൊണ്ട് കെ സി വേണുഗോപാല്‍, പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം ചെയ്തത് വലിയ ത്യാഗമാണെന്ന് പറഞ്ഞു. ഈ സമയം വികാരഭരിതനായ സഞ്ജയ് ഖാന്‍ കെ സി വേണുഗോപാലിന് സ്‌നേഹചുംബനം നല്‍കി.

കെ സി വേണുഗോപാല്‍ സഞ്ജയ് ഖാനോട് ഇങ്ങനെ പറഞ്ഞു: 'സഞ്ജയ്, നീ കൊല്ലത്തെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. ഞാന്‍ അതിനുവേണ്ടി ഒരുപാട് ശ്രമിച്ചതാണ്, പക്ഷേ പല കാരണങ്ങളാല്‍ നടന്നില്ല. അടുത്തുവരുന്നത് യുഡിഎഫ് സര്‍ക്കാരാണ്. നീ ചെയ്ത ത്യാഗത്തിന് ഫലം ലഭിക്കും. നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം. നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ല, കാരണം ന്യായം നിന്റെ ഭാഗത്താണ്. നിന്റെ വിഷമം ഞാന്‍ പരിഹരിക്കും. നിന്നെ സന്തോഷിപ്പിക്കാന്‍ പറയുന്നതല്ല, ഇതെന്റെ വാക്കാണ്. നീ പാര്‍ട്ടിയുടെ ഏറ്റവും വലിയ സ്വത്താണ്. പാര്‍ട്ടി നിന്നെ ഉപയോഗിക്കും. തല ഉയര്‍ത്തി നടക്കാവുന്ന അവസ്ഥയേ നിനക്ക് പാര്‍ട്ടിയിലുണ്ടാകൂ.'

കെ സി വേണുഗോപാല്‍ ചില ഉറപ്പുകള്‍ നല്‍കിയതായി സഞ്ജയ് ഖാനും പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഈ പിന്മാറ്റം പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പാര്‍ട്ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കുമെന്നും കരുതപ്പെടുന്നു.