- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് ഇറാന്റെ മിസൈലുകള്‍; മൂന്ന് പേര്‍ മരിച്ചു; ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനത്തിന് നേരെയും ആക്രമണം; വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്; പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍
ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് മിസൈലുകള്‍; മൂന്ന് പേര്‍ മരിച്ചു
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിനിടെയും ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാന്‍. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യാ തലസ്ഥാനമായ നസിരിയയ്ക്ക് അടുത്താണ് ഇമാം അലി വ്യോമപാത സ്ഥിതി ചെയ്യുന്നത്.
ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ബലാദില്‍ രണ്ട് സ്ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലും ഇറാന്‍ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്സില്‍ കുറിച്ചു.
അതേസമയം ഇസ്രായേലിലേക്ക് ഇറാനില്‍ നിന്നും മിസൈലുകള്‍ തുടരെ ചീറിപ്പായുകയാണ്. മൂന്ന് പേര്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊ്ല്ലപ്പെട്ടുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ വെടി നിര്‍ത്തല്‍ ഇസ്രായേലും ഇറാനും പ്രഖ്യാപിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശിച്ചതായി ഇസ്രായേല്‍ റേഡിയോയും വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ പ്രസ് ടിവിയും ടിവിയും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇറാനും ഇസ്രയേലിനുമിടയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബര്‍ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിന്റെ അവകാശവാദം.യു എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു. അതേസമയം, വെടിനിര്‍ത്തലിന്റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും ആക്രമണം തുടരുകയാണ്. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിര്‍ഷേബയില്‍ ഏഴുനില കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം അവസാന നിമിഷം വരെ ഇസ്രയേലിനെ ആക്രമിച്ചുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. അവസാന രക്തം വരെ തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ധീരരായ സേനകളോട് എല്ലാ ഇറാനികളോടുമൊപ്പം നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളിയതിന് ശേഷമാണ് വീണ്ടും ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി അരഗ്ചി രംഗത്തെത്തിയത്.
വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ല എന്നും അന്തിമ തീരുമാനം പിന്നീടെന്നും അറാഗ്ചി അറിയിച്ചു. 'ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. മറിച്ചല്ല. നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ കരാറില്ല.
എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്‌റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേല്‍ ഭരണകൂടം അവസാനിപ്പിച്ചാല്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും'; മന്ത്രി 'എക്‌സി'ല്‍ കുറിച്ചു.