വാഷിംഗ്ടണ്‍/ലണ്ടന്‍: ആഗോള രാഷ്ട്രീയ ഭൂപടത്തെയാകെ മാറ്റിമറിക്കുന്ന നാടകീയ നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സഖ്യമായ നാറ്റോയില്‍ (NATO) നിന്ന് അമേരിക്ക പുറത്തുപോകുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് പാശ്ചാത്യ സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കുന്ന നീക്കമാണ്. ഇറാനുമായുള്ള യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

32 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട ഈ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്ന കാര്യം താന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബുധനാഴ്ച രാത്രി 9 മണിക്ക് (ET) രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനിരിക്കെ, ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുമെന്നാണ് സൂചന.

'നാറ്റോയോടുള്ള എന്റെ അതൃപ്തിയെക്കുറിച്ച് ഞാന്‍ സംസാരിക്കും,' ട്രംപ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. സഖ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'തീര്‍ച്ചയായും, അതില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ എന്റെ സ്ഥാനത്താണെങ്കില്‍ അങ്ങനെ ചെയ്യില്ലേ?' എന്നായിരുന്നു ട്രംപിന്റെ മറുപടി. 1949-ല്‍ രൂപീകരിച്ച ഈ സഖ്യത്തെ ഒരു 'പേപ്പര്‍ ടൈഗര്‍' (കടലാസ് പുലി) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ശത്രുക്കള്‍ ഈ സഖ്യത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇക്കാര്യത്തില്‍ ഇനി പുനര്‍ചിന്തനമില്ല,' ഡെയ്ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. 'നാറ്റോ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. അതൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു. പുടിനും (Putin) അത് അറിയാമെന്നതാണ് വാസ്തവം.'

ഇറാന്‍ യുദ്ധത്തില്‍ നിന്ന് യൂറോപ്യന്‍ സഖ്യകക്ഷികള്‍ പിന്മാറിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം. അമേരിക്കയുടെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിമര്‍ശിച്ചപ്പോള്‍, ഇത് തങ്ങളുടെ യുദ്ധമല്ലെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ പ്രതികരണം.

അമേരിക്കയെ കൈവിട്ട് യൂറോപ്പ്; നാറ്റോ സഖ്യത്തില്‍ വിള്ളല്‍

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ പിടിമുറുക്കലും ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടവും ലോകരാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച ഇറ്റലി, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

'കടലിടുക്കില്‍ പോയി അത് പിടിച്ചെടുക്കൂ' എന്ന് സഖ്യകക്ഷികളോട് പറഞ്ഞ ട്രംപ്, ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുക അല്ലെങ്കില്‍ 'സ്വന്തം എണ്ണ കണ്ടെത്തുക' എന്നും തുറന്നടിച്ചു. യുദ്ധം തുടങ്ങിയത് മുതല്‍ നാറ്റോ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താന്‍ അമേരിക്ക ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലോകത്തെ 20 ശതമാനം എണ്ണ കൈമാറ്റം ചെയ്യപ്പെടുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ നാറ്റോ രാജ്യങ്ങള്‍ വിമുഖത കാണിക്കുകയാണ്.

ഇറാന്റെ ഉപരോധത്തെത്തുടര്‍ന്ന് ആഴ്ചകളായി കടലിടുക്ക് ഏകദേശം അടഞ്ഞുകിടക്കുന്നത് എണ്ണ, വാതക വിലകള്‍ കുതിച്ചുയരാന്‍ കാരണമായി. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ സഹായിക്കാന്‍ നാറ്റോ തയ്യാറാകാത്തത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. 'സഹായിക്കാതിരിക്കുന്നത് പോട്ടെ, വിശ്വസിക്കാന്‍ പോലും കഴിയാത്ത കാര്യമാണിത്. സഹായം എന്നത് സ്വാഭാവികമായി ഉണ്ടാവേണ്ടതായിരുന്നു,' ട്രംപ് പറഞ്ഞു. യുക്രെയ്ന്‍ വിഷയം തങ്ങളുടെ പ്രശ്‌നമല്ലാതിരുന്നിട്ടും അമേരിക്ക അവിടെ സഹായിച്ചുവെന്നും എന്നാല്‍ തങ്ങള്‍ക്ക് ആവശ്യം വന്നപ്പോള്‍ നാറ്റോ കൂടെ നിന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രിട്ടീഷ് നാവികസേന ദുര്‍ബലമാണെന്നും ട്രംപ് പരിഹസിച്ചു. 'നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല. പഴയ കപ്പലുകളും പ്രവര്‍ത്തിക്കാത്ത വിമാനവാഹിനികളുമാണ് നിങ്ങളുടെ കൈവശം,' എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.

തിരിച്ചടിച്ച് സ്റ്റാര്‍മര്‍

എന്നാല്‍, നാറ്റോ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫലപ്രദമായ സൈനിക സഖ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, 'ഇത് ഞങ്ങളുടെ യുദ്ധമല്ല, ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല' എന്നും കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക്: അന്താരാഷ്ട്ര ഉച്ചകോടിക്ക് ബ്രിട്ടന്‍

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി ബ്രിട്ടന്‍ ഈ ആഴ്ച അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം നടത്തുമെന്ന് അറിയിച്ചു. അതേസമയം, രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇറാന്‍ വിരുദ്ധ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം അവിടെ നിന്നുള്ള എണ്ണയെയും കപ്പല്‍ ഗതാഗതത്തെയും ആശ്രയിക്കുന്ന രാജ്യങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അവകാശപ്പെടുകയും എന്നാല്‍ തൊട്ടുപിന്നാലെ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

അതേസമയം, അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍, അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അത്തരം ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. 'വിശ്വാസ്യത പൂജ്യമാണ്,' അരഗ്ച്ചി വ്യക്തമാക്കി.

'ഭീഷണിയുടെയും അന്ത്യശാസനത്തിന്റെയും ഭാഷയില്‍ ഇറാനിലെ ജനങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. ഇറാനില്‍ ഒരു കരയുദ്ധത്തിന് അമേരിക്ക മുതിരുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ വലിയ നാശനഷ്ടങ്ങളാകും അവരെ കാത്തിരിക്കുന്നത്,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സയണിസ്റ്റ്-അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരെ പോരാട്ടം തുടരും: മൊജ്തബ ഖമേനി

സയണിസ്റ്റ്-അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരായ പ്രതിരോധം തുടരുമെന്നും രക്തസാക്ഷികളായ നേതാക്കളുടെ പാത ഇറാന്‍ പിന്തുടരുമെന്നും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി വ്യക്തമാക്കി. ബുധനാഴ്ച എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.

'ഇമാം ഖമേനിയുടെയും രക്തസാക്ഷികളായ നേതാക്കളുടെയും പാത പിന്തുടര്‍ന്ന് സയണിസ്റ്റ്-അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരായ പ്രതിരോധത്തിന് പിന്തുണ നല്‍കുക എന്നത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അചഞ്ചലമായ നയമാണെന്ന് ഞാന്‍ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു,' അദ്ദേഹം കുറിച്ചു.