തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകള്‍ മുന്നണി നേരത്തെ തന്നെ തുടങ്ങിയതാണെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

വൈകാതെ തന്നെ മൂന്നിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജനങ്ങള്‍ അത് മനസിലാക്കി തന്നെ വിലയിരുത്തും. വയനാട് നല്ല ഫലം ഉണ്ടാകും വിധം മുന്നണി വളരും. രാമകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എംബി രാജേഷും പറഞ്ഞു. വയനാട്ടിലും ചേലക്കരയിലും പാലക്കാടും എല്‍ഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മറ്റന്നാല്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട മുമ്പ് ജയിച്ച മണ്ഡലമാണെന്നും ഇടതു മുന്നണി സജ്ജമാണെന്നും പാലക്കാട് തിരിച്ചുപിടിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. ചേലക്കരയില്‍ യുആര്‍ പ്രദീപിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റു സാധ്യതകളും സിപിഎം തേടുന്നുണ്ട്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരായി വനിത സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്ന കാര്യത്തിലും സിപിഐയില്‍ അന്തിമ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.