തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി പോര് മുറുകുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂര്‍, കോതമംഗലം എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് നോട്ടമിട്ടിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ വിജയസാധ്യതയെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ 10 സീറ്റുകളിലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ. മാണിയും തമ്മില്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ച യുഡിഎഫ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജോസഫിന്റെ മനസ്സും വ്യക്തമല്ല.

സീറ്റുകള്‍ വെച്ചുമാറുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനം. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുക്കണമെങ്കില്‍ പകരം പൂഞ്ഞാര്‍ വേണമെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ കോതമംഗലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. നിയമസഭാ നടപടികള്‍ക്ക് ശേഷം ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ആലോചന.

ജോസ് കെ. മാണിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കമുണ്ടോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ് കടുത്ത നിലപാട് തുടര്‍ന്നാല്‍ യുഡിഎഫിലെ പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ജോസഫ് പുതിയ വഴി തേടുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ വന്നാല്‍ മധ്യ കേരളത്തിലെ രാഷ്ട്രീയത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. തൊടുപുഴയിലെ അനിഷേധ്യ ശക്തിയാണ് പിജെ ജോസഫ്.

ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂര്‍, കോതമംഗലം (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചങ്ങനാശ്ശേരിയും) എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് നോട്ടമിട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയപ്പോള്‍ ഉണ്ടായ മുന്‍ധാരണ പ്രകാരമാണ് ഈ അവകാശവാദമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.