തിരുവനന്തപുരം: പറയാനുളളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഡല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുക്കാത്ത നടപടി വിവാദമായോടെയാണ് തരൂര്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. പരിപാടിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ വരുന്നതില്‍ ശരിയും തെറ്റുമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. അതൊന്നും പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ദില്ലി ചര്‍ച്ചയിലെ വിട്ടുനില്‍ക്കലില്‍ അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ പ്രതികരണം. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു.

പാര്‍ട്ടിക്കകത്ത് പറയാനുള്ളത് പാര്‍ട്ടിക്കകത്ത് പറയുമെന്നും എറണാകുളം വിവാദത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും തരൂര്‍ പറഞ്ഞു. എന്റെ പുസ്തകം ഇവിടെ പ്രകാശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ പരിപാടിയുടെ പേരില്‍ ജയ്പൂര്‍ ലിറ്റററിഫെസ്റ്റിലെ പുസ്തക പ്രകാശനം മാറ്റേണ്ടി വന്നു. അതുകൊണ്ടാണ് കോഴിക്കോട് പങ്കെടുത്തതെന്നും തരൂര്‍ വ്യക്തമാക്കി.

അവഗണിച്ചു എന്നത് തരൂരിന്റെ തോന്നലാണെനന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. എന്നാാല്‍, പിന്നോട്ടില്ലെന്ന നിലപാട് തുടരുകയാണ് തരൂര്‍.

എറണാകുളത്ത് രാഹുല്‍ ഗാന്ധി എംപി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന് തരൂര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തരൂര്‍ പങ്കെടുത്തില്ല. നേതാക്കളുടെ ഫോണ്‍ എടുക്കാന്‍ പോലും തരൂര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും, നേതൃത്വം ഇതുവരെയും തരൂരിനോട് വിശദീകരണം തേടിയിട്ടില്ല. നരേന്ദ്ര മോദിയെ അനുകൂലിച്ചും കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ എതിര്‍ത്തും മുമ്പും തരൂര്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തെ നേരിട്ട് വിമര്‍ശിച്ചത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തരൂരിന്റെ അഭിപ്രായങ്ങള്‍ വിവാദമായിരുന്നു.

ജനുവരി 19-ന് കൊച്ചിയില്‍ നടന്ന കെ.പി.സി.സി മഹാപഞ്ചായത്ത് പരിപാടിയിലെ സംഭവ വികാസങ്ങളില്‍ തരൂര്‍ അതൃപ്തനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. താന്‍ അപമാനിതനായെന്ന വികാരം തരൂര്‍ നേതാക്കളെ അറിയിച്ചു. പരിപാടിയെ കുറിച്ച് കൃത്യമായ വിവരം പാര്‍ട്ടി നേതാക്കള്‍ നല്‍കിയിരുന്നില്ല. സമയപരിമിതിയുണ്ടെന്നറിയിച്ച് തന്റെ പ്രസംഗം നേരത്തെയാക്കി. രാഹുല്‍ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയെന്നും തന്നെ തഴഞ്ഞുവെന്നുമാണ് തരൂര്‍ പറയുന്നത്.

പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനങ്ങളുന്നയിക്കുന്നതില്‍ നിന്നും പിന്‍മാറുമെന്നും പൂര്‍ണ്ണമായും പാര്‍ട്ടിക്ക് വിധേയനായിരിക്കുമെന്ന ഉറപ്പ് നേതാക്കള്‍ക്ക് തരൂര്‍ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിലടക്കം യാതൊരവകാശവാദവും ഉന്നയിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നതായാണ് വിവരം. നിലവിലെ അതൃപ്തി സാഹചര്യത്തില്‍ എന്താകും തരൂര്‍ സ്വീകരിക്കുന്ന നിലപാടെന്നതില്‍ വ്യക്തതയില്ല.