ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിനം സന്ദര്‍ശകരായ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തിലാണ് ആദ്യ ദിനം ഇന്ത്യ മികച്ച നിലയിലെത്തിയത്. കളി നിര്‍ത്തുമ്പോള്‍ 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്ലും പന്തും ചേര്‍ന്ന് 138 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

101 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 42 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും അക്കൗണ്ട് തുറക്കും മുന്‍പ് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും നല്‍കിയത്. ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോറുയര്‍ത്തി. 15-ഓവറില്‍ ടീം 52-ലെത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറി മാറിയെറിഞ്ഞെങ്കിലും രാഹുലും ജയ്‌സ്വാളും പിടികൊടുത്തില്ല.

ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രാഹുലിനെ ബ്രൈഡന്‍ കാഴ്‌സെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ സായ് സുദര്‍ശനും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അരങ്ങേറ്റ മത്സരത്തില്‍ സായ് സുദര്‍ശന് റണ്ണൊന്നുമെടുക്കാനായില്ല. നാലുപന്ത് നേരിട്ട താരത്തെ സ്റ്റോക്‌സ് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റില്‍ യശ്സ്വി ജയ്സ്വാളും നായകന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ടീമിനെ കരകയറ്റി.

ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു.പിന്നാലെ ജയ്സ്വാള്‍ അര്‍ധസെഞ്ചുറി തികച്ചു. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഇരുവരും സ്‌കോര്‍ 150-കടത്തി.ബൗണ്ടറികളുമായി നായകന്‍ ഗില്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. പിന്നാലെ ഇന്ത്യന്‍ നായകനും അര്‍ധസെഞ്ചുറി നേടി. പിന്നാലെ ജയ്സ്വാള്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യ 209 -2 എന്ന നിലയിലെത്തി.

ടീം സ്‌കോര്‍ 221-ല്‍ നില്‍ക്കേ യശസ്വി ജയ്‌സ്വാളിനെ സ്റ്റോക്ക്‌സ് പുറത്താക്കി. 159 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. 16 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

പിന്നാലെയിറങ്ങിയ ഉപനായകന്‍ ഋഷഭ് പന്തുമൊന്നിച്ച് ഗില്‍ ഇന്ത്യയെ 250-കടത്തി. പിന്നാലെ നായകന്‍ സെഞ്ചുറിയും തികച്ചു.അതോടെ ടീം മൂന്നൂറ് കടന്നു.ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി തികച്ച ഗില്‍ ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ന്യൂബോള്‍ എടുത്തതിന് പിന്നാലെ ക്രിസ് വോക്സിനെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് 91 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.ന്യൂബോളിലും ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിക്കാതെ ഗില്ലും പന്തും ചേര്‍ന്ന് ഇന്ത്യയെ 359 റണ്‍സിലെത്തിച്ചു.

ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന റിഷഭ് പന്തിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്. സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ,ആര്‍. അശ്വിന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ അങ്കംകൂടിയാണിത്.ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ നയിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.