ബംഗളുരു: ഐപിഎല്‍ പത്തൊന്‍പതാം സീസണ്‍ ബംഗളൂരുവില്‍ തുടക്കം.ടോസ് നേടിയ ബംഗ്ലൂര്‍ ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിനു വിട്ടു.ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമാണ് ആദ്യ ഓവറുകളില്‍ തന്നെ ആര്‍സിബി ബൗളര്‍മാര്‍ പുറത്തെടുക്കുന്നത്.പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയിലാണ് 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയാണ് ഹൈദരാബാദിന്റെ മുന്‍നിരയെ തകര്‍ത്തത്.അഭിഷേക് ശര്‍മ്മ 8, ഹെഡ് 11,നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുറത്തായത്.ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് ക്രീസില്‍.

പ്ലേയിംഗ് ഇലവനില്‍ പുതുമുഖങ്ങളുമായാണ് ആര്‍സിബിയും ഹൈദരാബാദും ഇന്നിറങ്ങുന്നത്. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്യുന്ന ഹൈദരാബാദ് ടീമില്‍ ഹര്‍ഷ് ദുബെ, സലീല്‍ അറോറ എന്നീ പുതുമുഖങ്ങളുമുണ്ട്.ആര്‍സിബി ടീമില്‍ അഭിനന്ദന്‍ സിംഗാണ് പുതുമുഖം.ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് മത്സരത്തിന് മുമ്പ് പന്തെറിഞ്ഞെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയിട്ടില്ല.ജേക്കബ് ഡഫിയും ഭുവനേശ്വര്‍ കുമാറും ആണ് ആര്‍സിബിയുടെ പേസ് നിരയെ നയിക്കുന്നത്.വിരാട് കോലിയും ഫില്‍ സാള്‍ട്ടുമാണ് ആര്‍സിബി ഓപ്പണര്‍മാര്‍. ഇംഗ്ലണ്ട് താരം ജേക്കബ് ബെഥേല്‍ പ്ലേയിംഗ് ഇലവനിലില്ല.

അവസാന ഐപിഎല്‍ സീസണാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോളും വിരാട് കോലിയുടെ ചിറകിലേറിയാണ് നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബി ഈ സീസണിലും കുതിപ്പിനൊരുങ്ങുന്നത്. കോലിയും ഇംഗ്ലിഷ് താരം ഫില്‍ സോള്‍ട്ടും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യത്തിനൊപ്പം ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരും ഉള്‍പ്പെടുന്ന ബാറ്റിങ് നിര കരുത്തുറ്റതാണ്. പരുക്കു ഭേദമായി ടീം ക്യാംപിലെത്തിയെങ്കിലും ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഇന്നത്തെ മത്സരം കളിക്കില്ല. ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരയ്ക്കും ആദ്യ മത്സരങ്ങള്‍ നഷ്ടമാകും.

2 വര്‍ഷം മുന്‍പ് ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് സ്‌കോര്‍ നേടിയ ഗ്രൗണ്ടില്‍ (287), അതേ എതിരാളികള്‍ക്കെതിരെ മത്സരിച്ചാണ് ഹൈദരാബാദ് സീസണു തുടക്കമിടുന്നത്. പാറ്റ് കമിന്‍സിന്റെ അഭാവം ബോളിങ്ങിലെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിക്കുമ്പോള്‍ സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ക്ലാസന്‍ എന്നിവരുള്‍പ്പെട്ട ബാറ്റിങ്നിരയാണ് ഈ സീസണിലും അവരുടെ വജ്രായുധം. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പിലെ 14 മത്സരങ്ങളില്‍ 6 ജയം മാത്രം നേടാനായ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു.