മെഡിക്കല്‍ കോളേജില്‍ 'ഞാനും താങ്കളുമൊക്കെ എങ്ങനെയാണ് ഉണ്ടായത് എന്നതടക്കം പഠിക്കുന്നത് ആണും പെണ്ണും വെവ്വേറെ ഇരുന്നാണോ' എന്ന് കെ പി അഭിലാഷ്; അല്ലെന്ന് ഹിലാല്‍ സലീം; അപ്പോള്‍ സൂംബ ഡാന്‍സിന്റെ പ്രശ്‌നം എന്താണ്? ന്യൂസ് 18 നില്‍ ഉരുണ്ടുകളിച്ച വിസ്ഡം പ്രതിനിധിയെ വഴിക്കുകൊണ്ടുവന്ന അവതാരകന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ന്യൂസ് 18 നില്‍ ഉരുണ്ടുകളിച്ച വിസ്ഡം പ്രതിനിധിയെ വഴിക്കുകൊണ്ടുവന്ന അവതാരകന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Update: 2025-06-29 13:01 GMT

തിരുവനന്തപുരം: രണ്ടുദിവസമായി കേരളത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ് സ്‌കൂളില്‍ സൂംബ പരിശീലിപ്പിക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെയും സ്‌കൂളുകളില്‍ കായിക പരിശീലനം നല്‍കുന്നതിന്റെയും ഭാഗമായാണ് വിദ്യാഭ്യാസവകുപ്പ് സൂംബ ഡാന്‍സ് പരിപാടി ഏര്‍പ്പെടുത്തിയത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തുന്നത്. 'ആണും പെണ്ണും അല്‍പ വസ്ത്രം ധരിച്ച് മ്യൂസിക്കിനൊപ്പം തുള്ളുന്നതാണ് സൂംബ, ഇതിനോട് യോജിക്കാനാവില്ല' എന്നായിരുന്നു ടി കെ അഷ്റഫിന്റെ വാക്കുകള്‍.

പിന്നെ കണ്ടത് അഷ്‌റഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രണ്ടുചേരികള്‍ ഉദയംകൊള്ളുന്നതാണ്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് വകുപ്പിന്റെ നിലപാട്. സൂംബയില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

യൂണിഫോമിനെയും കുട്ടികള്‍ ഒരുമിച്ചിരിക്കുന്നതിനെയും ഉള്‍പ്പെടെ ചിലര്‍ എതിര്‍ക്കുകയാണെന്നും അതൊന്നും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സൂംബ നൃത്തത്തെ അധിക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് സംഘടനകള്‍ ആജ്ഞാപിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിഷയം ഇങ്ങനെ കൂടുതല്‍ ചര്‍ച്ചയാകുമ്പോള്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയിലെ അഭിപ്രായപ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറലാകുന്നത്. ന്യൂസ് 18 മലയാളത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വിസ്ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹിലാല്‍ സലീമും അവതാകരന്‍ കെ പി അഭിലാഷും തമ്മിലുള്ള വാദപ്രതിവാദമാണ് വൈറലാകുന്നത്. ഹിലാലിന്റെ വാദങ്ങളെ സമചിത്തതയോടെ നേരിട്ട് അതിന്റെ മുനയൊടിച്ച അഭിലാഷിന് കൈയ്യടിക്കുന്ന സോഷ്യല്‍ മീഡിയ ഹിലാലിന്റെ വാദങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്നുമുണ്ട്.

ചര്‍ച്ചയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ

അവതാരകന്‍: ഹിലാല്‍..അവസാനമായി വന്ന പ്രതികരണം നോക്കുമ്പോള്‍ സൂംബ എന്നതിനോട് സാംസ്‌ക്കാരികമായി യോജിക്കാന്‍ പറ്റില്ല എന്നും ഇതുമായി മുന്നോട്ട് പോയാല്‍ ദൂരവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമാണ്. എത്തരത്തിലാണ് സൂംബ സംസ്‌ക്കാരത്തെ ബാധിക്കുന്നത്?

ഹിലാല്‍ സലീം: കഴിഞ്ഞ കുറച്ചു ദിവസമായി ഈ വിഷയത്തില്‍ തന്നെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സൂംബ ഡാന്‍സിന്റെ പ്രശ്നം എന്താണെന്ന്..സൂംബ ഡാന്‍സിന്റെ പ്രശ്നം എന്ന് പറഞ്ഞാല്‍ നമുക്കൊരു ഉദാഹരണം നോക്കാം..ഞാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്..ഞങ്ങളോട് എന്താണ് ന്യുമോണിയ എന്ന് ചോദിച്ചാല്‍ ന്യൂമോണിയ ഇസ് എ എയര്‍വെയ്സ് ഡിസീസ്.. അത് ശ്വാസകോശത്തെ ബാധിക്കുന്നുവെന്ന് മാത്രം പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമാവില്ല. അതിന്റെ ചരിത്രം.. ആ അസുഖം എങ്ങിനെ വരുന്നു.. എന്താണ് പ്രശ്നം.. അത് എവിടെക്ക് കൊണ്ട് ചെന്നാണ് എത്തിക്കുക ഇങ്ങനെ നിരവധി കാര്യങ്ങള്‍ പറയേണ്ടതുണ്ട്. അതുപോലെ സൂംബയുടെ കാര്യമെടുത്താല്‍ ഒരു ലാറ്റിനമേരിക്കന്‍ പോപ് കള്‍ച്ചറുമായി ബന്ധപ്പെട്ടാണ് അതുവരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ആ കള്‍ച്ചര്‍ നമുക്കിടയിലേക്ക് വന്നാലുണ്ടാകുന്ന പ്രശ്നം..അത് പ്രത്യാഘാതങ്ങള്‍ ഒക്കെ നമ്മള്‍ മനസിലാക്കേണ്ടതാണ്. ഈ പ്രശ്നങ്ങളൊക്കെ തുടങ്ങുന്നത് ഒരു അധ്യാപകന്‍ താനിതില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോള്‍ മുതലാണ്. ആ പോസ്റ്റില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട് ഇത് ഇങ്ങനെ പോയിക്കഴിഞ്ഞാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന തുള്ളുന്ന ഒരു സംസ്‌ക്കാരത്തിലേക്ക് ഇത് എത്തിച്ചേരും. മാത്രമല്ല ഇന്ന് സ്‌കൂളിലേക്ക് ഈ തുള്ളുന്ന സമ്പ്രദായം കൊണ്ടുവന്നാല്‍ നാളെ അത് ഡിജെ പാര്‍ട്ടികളിലേക്ക് പോകും.

അവതാരകന്‍: താങ്കള്‍ സൂചിപ്പിച്ചത് പോലെ സൂംബ മറ്റൊരു ഒറിജിനില്‍ നിന്ന് ഉണ്ടായതാണ്. ഞാന്‍ മനസിലാക്കുന്നിടത്തോളം ഇത് കൊളമ്പിയയില്‍ നിന്നാണ്. ഡാന്‍സറായിട്ടുള്ള ബെറ്റൊ പെരസ് ആണ് ഇതിന്റെ ഉപജ്ഞാതാവ്. 180 ഓളം രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന കായിക വിനോദമായി മാറിക്കഴിഞ്ഞു സൂംബ. അതില്‍ ഏത് തരത്തിലുള്ള അധ:പതനമുണ്ടാകുമെന്നാണ് താങ്കള്‍ പറയുന്നതെന്ന കാര്യത്തില്‍ ഇപ്പോഴുമെനിക്ക് വ്യക്തതയില്ല

ഹിലാല്‍ സലീം: സൂംബ ഡാന്‍സിന്റെ ഉള്ളിലേക്ക് പോയിക്കഴിഞ്ഞാല്‍ അവിടെ നമുക്ക് കാണാന്‍ പറ്റുന്നത്.. കുറെ ഡാന്‍സുണ്ട്.. വ്യായാമമുണ്ട്..വ്യായാമത്തിന് എന്ത് പ്രശ്നമെന്നാണ് ഇപ്പോള്‍ കുറെപ്പേര്‍ ചോദിക്കുന്നത്. വ്യായാമത്തിന് പ്രശ്നമുണ്ടെന്ന് ഞങ്ങളും പറഞ്ഞിട്ടില്ല. മറിച്ച് സൂംബയിലേക്ക് വരുമ്പോള്‍ അതിന് അതിന്റെതായ കള്‍ച്ചറല്‍ ലാംഗ്വേജ് ഉണ്ട്. അതായത് ഒരു സമൂദായത്തിന് അതിലേക്ക് പോകാന്‍ പറ്റാത്ത കള്‍ച്ചറല്‍ ലാംഗ്വേജുണ്ട്.(ഇടക്ക് ഇടപെട്ട് അവതാരകന്‍)

അവതാരകന്‍: ഹിലാല്‍.. താങ്കള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് എന്നല്ലേ പറഞ്ഞത്..അത് അലോപ്പതി ആണോ?

ഹിലാല്‍: യേസ്..യസ് അലോപ്പതിയാണ്!

അവതാരകന്‍: എനിക്ക് ഹിലാലിനെ ഒരു പരിചയവും ഇല്ല.. ഈ ചര്‍ച്ചയിലേക്ക് ക്ഷണിച്ചത് ഒഴിച്ചാല്‍.. താങ്കള്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കു.. സംസ്‌ക്കാരത്തെ കുറിച്ച് പറയുമ്പോള്‍ താങ്കള്‍ പഠിക്കുന്ന ഈ മോഡേണ്‍ മെഡിസിന്‍ നമ്മുടെ രാജ്യത്ത് രൂപപ്പെട്ടത് അല്ലലോ. പുറത്ത് നിന്ന് രൂപപ്പെട്ട് വന്ന ഒരു ചികിത്സ രീതിയല്ലെ താങ്കള്‍ പഠിക്കുന്നത്. അതില്‍ എന്തെങ്കിലും തരത്തിലെ അധാര്‍മ്മികത താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഹിലാല്‍: ഒകെ ചോദ്യം വളരെ കൃത്യമാണ്..ഞാന്‍ മോഡേണ്‍ മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. മോഡേണ്‍ മെഡിസിനുമായി ബന്ധപ്പെട്ടുകൊണ്ട് നോക്കികഴിഞ്ഞാല്‍ അതിന് അറബ് ഉള്‍പ്പടെ പലരാജ്യത്തെ സംസക്കാരവുമായി ബന്ധനമുണ്ട്. മെഡിസിന്റെ പൂര്‍വ്വികന്മാരെ ഗൂഗിളില്‍ നോക്കിയാല്‍ അതില്‍ മുസ്ലീങ്ങളുമുണ്ട്. അങ്ങനെ എല്ലാ സംസ്‌ക്കാരവും വരുന്നുണ്ട്. മാത്രമല്ല അതൊക്കെ നമ്മള്‍ എന്തിനാണ് ഉപയോഗിക്കുന്നത്..കൃത്യമായി രോഗികളെ പരിശോധിക്കാന്‍ വേണ്ടിയിട്ടാണ്.. ഇവിടെ നമ്മള്‍ എന്തിനാണ് സൂംബ ഉപയോഗിക്കുമ്പോള്‍ എങ്ങിനെയാണ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണമാകുന്നത്?

അവതാരകന്‍: അല്ല..താങ്കള്‍ സൂചിപ്പിച്ചതില്‍ മെഡിസിന്റെ കാര്യം പറയുമ്പോള്‍ അതില്‍ മുസ്ലീങ്ങളുണ്ട് എന്നതിന് എന്താണ് പ്രധാന്യം?

ഹിലാല്‍: ഒരു പ്രധാന്യവും ഇല്ല... ഞാന്‍ പറഞ്ഞുവന്നത് അതല്ല.. മെഡിസിന്റെ കാര്യത്തില്‍ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ പഠിക്കുന്നത്.പക്ഷെ സൂംബ ഡാന്‍സ് അങ്ങിനെ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലല്ല കൊണ്ടുവരുന്നത്.

അവതാരകന്‍: അപ്പോള്‍ സൂംബ ഡാന്‍സിന് ഒരു തരത്തിലും സാങ്കേതികവും ശാസ്ത്രീയവുമായ അടിത്തറയില്ലെന്നാണോ താങ്കള്‍ പറയുന്നത്?

ഹിലാല്‍: അല്ല!സൂംബ ലഹരിവിരുദ്ധതയ്ക്കായി കൊണ്ടുവരുമ്പോള്‍ ഒരു ചര്‍ച്ചയുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്.

അവതാരകന്‍:ലഹരിവിരുദ്ധത്തിനാണ് സൂംബ കൊണ്ടുവന്നതെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?സര്‍ക്കാര്‍ അങ്ങിനെ പറയുന്നുണ്ടോ?

ഹിലാല്‍:എന്താണ് സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്..ലഹരിവിരുദ്ധതയുടെ ഭാഗമായി നടത്തുന്ന ഒരു സൂംബ ഡാന്‍സ്..

അവതാരകന്‍:യസ്.. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പ്രോഗ്രാമുകളിലൊന്ന് എന്ന് തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. താങ്കള്‍ ശ്രദ്ധിച്ചുകാണും ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി നമ്മുടെ കലാലയത്തില്‍ പല പരിപാടികളും നടക്കുന്നുണ്ട്. മാജിക് ഷോയിലുടെ ബോധവല്‍ക്കരണം നടക്കുന്നുണ്ട്...തെരുവുനാടകങ്ങളിലുടെ നടത്തുന്നുണ്ട്..ഗാനങ്ങളിലൂടെ നടത്തുന്നുണ്ട്.. അപ്പോള്‍ അതിന്റെ കൂടെ ചേര്‍ത്ത് വെക്കാവുന്ന ഒരു ഇനമായി മാത്രമെ സര്‍ക്കാര്‍ ഇതിനെ കണ്ടിട്ടുള്ളു. അതിനപ്പുറത്ത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകകയോ നിര്‍ബന്ധമാക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഈ ക്യാമ്പൈനെതിരെയാണ് രംഗത്ത് വരുന്നത് ഹിലാല്‍..

ഹിലാല്‍: നമ്മള്‍ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം എന്തെന്ന് വച്ചാല്‍ ഈ പാനലില്‍ ഇരിക്കുന്ന എല്ലാവരും ലഹരിക്കെതിരാണ്. അപ്പോള്‍ അങ്ങനെ ഒരു വിഷയത്തില്‍ നമ്മള്‍ പൊതുവായി ഒരു കാര്യം ഇംപ്ലിമെന്റ് ചെയ്യമ്പോള്‍ ഒരു സമൂഹം അതില്‍ ചിലത് നമുക്ക് ശരിയായി തോന്നുന്നില്ല എന്ന് പറയുമ്പോള്‍..

അവതാരകന്‍: അത് കൃത്യമായി പറയു ഹിലാല്‍..താങ്കള്‍ ഈ സംസ്‌ക്കാരത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാനീ ഇട്ടിരിക്കുന്ന കോട്ട് നമ്മുടെ രാജ്യത്തിന്റെ ഒരു തനിമയൊന്നുമല്ല. താങ്കള്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട്.. താങ്കള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായതിനാല്‍ തന്നെ അവിടെ ഉപയോഗിക്കുന്ന വസ്ത്രധാരണം എനിക്ക് ഊഹിക്കാം..അവിടെയൊന്നും ഉപയോഗിക്കുന്നതൊന്നും നമ്മുടെ സാംസ്‌ക്കാരിക ഇന്നലകളില്‍ നിന്ന് ഉപയോഗിക്കുന്നതല്ല..പല രാജ്യങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുള്ളതാണ്.. നമ്മുടെ സംസ്‌ക്കാരത്തെ മറ്റ് രാജ്യങ്ങളും അത്പോലെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ യോഗാദിനം ആചരിക്കുന്നുണ്ട്. അത് ഈ അടുത്ത് ആരംഭിച്ചതാണ്.. അത് സാംസ്‌ക്കരികമായി യോജിക്കുന്നതല്ല എന്ന് പറഞ്ഞുകൊണ്ട് ഏതെങ്കിലും രാജ്യം മുന്നോട്ട് വന്നോ..

ഹിലാല്‍: ഒരു വിയോജിപ്പ്.. ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രമോ മെഡിക്കല്‍ കോളേജില്‍ ധരിക്കുന്ന വസ്ത്രമോ അതൊന്നും എന്റെ സംസ്‌ക്കാരത്തിന് വിരുദ്ധമല്ല!

അവതാരകന്‍: ആ.. അപ്പോള്‍ എന്താണ് സംസ്‌ക്കാരത്തിന് വിരുദ്ധമായത്..താങ്കള്‍ ഷാര്‍പ്പായി പറയു..സൂംബാ ഡാന്‍സിലെ സാംസ്‌ക്കാരിക വിരുദ്ധതയെന്താണ്?

ഹിലാല്‍: സാംസ്‌ക്കാരിക വിരുദ്ധതയെന്താണെന്നാണ് പറഞ്ഞുവരുന്നത്.അതിന്റെ ഇടയ്ക്ക് ഇടപെട്ട് കഴിഞ്ഞാല്‍ പറയാന്‍ പറ്റില്ലലോ

അവതാരകന്‍: ശരി..ശരി പറയു..

ഹിലാല്‍: സാംസ്‌ക്കാരിക വിരുദ്ധതയെന്തെന്ന് വച്ചാല്‍..അത് അതിന്റെതായ ചില തുള്ളലുകള്‍ പാടലുകള്‍.. അതിന് ഉപയോഗിക്കുന്ന മ്യൂസിക്ക്..എന്നിവയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കില്‍

അവതാരകന്‍: പാട്ട് സാംസ്‌ക്കാരികപരമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണോ? നൃത്തം എതിര്‍ക്കപ്പെടേണ്ടതാണോ. താങ്കള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികൂടിയായത് കൊണ്ടാണ് ഞാന്‍ ചോദിക്കുന്നത് സംഗീതം ഏത് വിധത്തിലാണ് തെറ്റാകുന്നത്. വ്യായാമം ഏത് തരത്തിലാണ് സാംസ്‌ക്കാരികമായ പിഴവായി മാറുന്നത് ഹിലാല്‍..

ഹിലാല്‍: ഇവിടെയാണ് ..എന്നെ പറഞ്ഞുപൂര്‍ത്തിയാക്കാന്‍ അഭിലാഷേട്ടന്‍ വിടണം..

അവതാരകന്‍: ശരി

ഹിലാല്‍: വ്യായാമത്തിന് ഞങ്ങളെല്ലാവരും ഒകെയാണ്..അത് എതിരാണെന്ന് പറഞ്ഞിട്ടില്ല.ഇതിലെ മറ്റ് എലമെന്റുകള്‍ ഒരു വിഭാഗത്തിന് എതിര്‍പ്പാണെങ്കില്‍

അവതാരകന്‍: ആ എലമെന്റ് എന്താണെന്ന് പറയു.. ഹിലാല്‍.

ഹിലാല്‍: അതെ ഞാന്‍ ആദ്യം പറഞ്ഞ ഉദാഹരണത്തിലേക്ക് തന്നെ വരാം.. ന്യുമോണിയ എന്ന് പറഞ്ഞാല്‍ അതിന്റെ ഡഫനിഷന്‍ മാത്രം പറഞ്ഞാല്‍ പോര. അതുപോലെ സൂംബ പരിശോധിച്ചാല്‍ അതിലെ ചില തുള്ളിച്ചാടലുകള്‍..മ്യൂസിക്ക്..പിന്നെ ഫ്രീ മിക്സിങ്ങ് ഒക്കെ മുസ്ലീം സമുദായത്തിന് ഒരു ഉദാഹരണം പറഞ്ഞതാണ് ഇഷ്ടമാകണമെന്നില്ല. ഇപ്പോള്‍ വി ഡി സതീശന്‍ തന്നെ പറഞ്ഞു ഇപ്പോള്‍ എല്ലാരും പര്‍ദ്ദയിടണമെന്നോ പാന്റിടണമെന്നോ ഒന്നും പറയാന്‍ പറ്റില്ലെന്ന്

അവതാരകന്‍: അപ്പോള്‍ താങ്കള്‍ പറഞ്ഞ ഈ സ്ത്രീയും പുരുഷനും മിക്സ് ആണെന്നത് ഒരു പ്രശ്നമാണല്ലോ അല്ലേ?

ഹിലാല്‍: അതൊരു പ്രശ്നമാണ്

അവതാരകന്‍:അതൊരു പ്രശ്നമാണോ അതോ അത് മാത്രമാണോ പ്രശ്നം യഥാര്‍ത്ഥത്തില്‍?

ഹിലാല്‍: അതൊരു പ്രശ്നമാണ്.. ഒരു പ്രശ്നം എന്നു പറഞ്ഞാല്‍ അത് പ്രശ്നമല്ലേ?

അവതാരകന്‍:ഹിലാല്‍ താങ്കള്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയതുകൊണ്ടാണ് എനിക്കിങ്ങനെ ആവര്‍ത്തിച്ച് ചോദിക്കേണ്ടി വരുന്നത്.താങ്കളുടെ കൂടെ പുരുഷന്മാര്‍ മാത്രമാണോ പഠിക്കുന്നത്.താങ്കളെ പുരുഷന്മാര്‍ മാത്രമാണോ പഠിപ്പിക്കുന്നത്.താങ്കളുടെ കൂടെ സ്ത്രീകള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെ പഠിപ്പിക്കുന്നത് സ്ത്രീകള്‍ മാത്രമാണോ..നിങ്ങള്‍ മനുഷ്യ ശരീരത്തെക്കുറിച്ച് ഒരു സ്ത്രീയൂടെയും പുരുഷന്റെയും ശരീരമെന്ത് ആ ശരീരമെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതടക്കം ഞാനും താങ്കളുമൊക്കെ എങ്ങനെയാണ് ഉണ്ടായത് എന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ട് വിഭാഗമായി നിന്നുകൊണ്ടാണോ പഠിക്കുന്നത്

ഹിലാല്‍:അല്ല.. ഒരിക്കലും അല്ല.ഞാനിത് പറയുന്നത്..ഞാന്‍ പഠിക്കുന്നത് ഒരുമിച്ചാണ്..അതിലെനിക്ക് പ്രശ്നമില്ല. മെഡിസിന്റെ ഭാഗമായി തന്നെ ഞാന്‍ ഫിസിയോളജി പഠിക്കുന്നുണ്ട്.. അനാട്ടമി പഠിക്കുന്നുണ്ട്.. സൈക്കോളജി പഠിക്കുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഫ്രീ മിക്സിങ്ങ് പഠിക്കുന്നുണ്ട്..

അവതാരകന്‍:ശരി ശരി താങ്കള്‍ അപ്പോള്‍ പറഞ്ഞുവരുന്നത് എനിക്ക് പ്രശ്നമില്ല എന്ന്. അപ്പോള്‍ ഏതെങ്കിലും ഒരു കുട്ടി പറയുകയാണ് എനിക്ക് ആണ്‍കുട്ടികളുടെ കൂടെ ഇരുന്ന് പഠിക്കാന്‍ കഴിയില്ലെന്നും ആണ്‍കുട്ടി പറയുകയാണ് എനിക്ക് പെണ്‍കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാന്‍ കഴിയില്ലെന്നും.. അങ്ങിനെ പറഞ്ഞാല്‍ അതിന് സര്‍ക്കാര്‍ സൗകര്യം ഒരുക്കി കൊടുക്കണമെന്നാണോ താങ്കള്‍ പറയുന്നത്..

ഹിലാല്‍: എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല.. അരും അങ്ങനെ പറഞ്ഞിട്ടില്ല..

ഇങ്ങനെ പോകുന്നു ന്യൂസ്18 മലയാളത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രൈംഡിബേറ്റിലെ വാദപ്രതിവാദങ്ങള്‍. ഡിബേറ്റിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലുള്‍പ്പടെ വൈറലായതോടെ അവതാരകന്‍ കെ പി അഭിലാഷിന് പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.കൃത്യമായ മറുചോദ്യത്തിലുടെ വിസ്ഡം പ്രതിനിധി ഹിലാല്‍ സലീമിന്റെ വാദങ്ങളുടെ മുനയൊടിച്ചെന്നാണ് സോഷ്യല്‍മീഡിയ ചുണ്ടിക്കാട്ടുന്നത്. സുംബ ഡാന്‍സിലെ ഇടപഴകലാണ് പ്രശ്നമെന്ന് പറയാതെ വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ച വിസ്ഡം പ്രതിനിധിയെക്കൊണ്ട് തന്നെ തങ്ങളുടെ പ്രശ്നം ഇതാണെന്ന് പറയിപ്പിച്ചത് അവതാരകന്റെ കഴിവാണെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.

ഒപ്പം വിസ്ഡം പ്രതിനിധി ഹിലാലിന്റെ നിരീക്ഷണത്തിനെതിരെ വ്യാപകവിമര്‍ശനവും ഉയരുന്നുണ്ട്. ഇവനൊക്കെ എന്തിനാ പഠിക്കുന്നെ..ഊളത്തരം ഒരുമടിയുമില്ലാത്തെ വിളിച്ചുപറയുന്ന ആളുടെ സംഘടനയുടെ പേരാണ് കോമഡി ..വിസ്ഡം, ഇവനൊക്കെ ഡോക്ടറായാലുള്ള അവസ്ഥ, അദ്ദേഹത്തിന് ഇപ്പോള്‍ തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്നാണ് എന്റെ അഭിപ്രായം എന്തൊരു തെളിമയാര്‍ന്ന ജ്ഞാനം.,ചാനല്‍ ചര്‍ച്ചകള്‍ക്കൊരു വാഗ്ദാനം,ഇവരൊക്കെ ഡോക്ടറായാല്‍ ഡോക്ടറാണെന്ന് പറയാന്‍ തന്നെ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമല്ലോ.. എന്നിങ്ങനെ നീളുന്ന വിമര്‍ശനവും ട്രോളും.


Tags:    

Similar News