'സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്; പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്; സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തും'

Update: 2025-02-28 08:17 GMT

വയലന്‍സ് സിനിമകളുടെ ട്രെന്‍ഡില്‍ മാറ്റം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഞെട്ടിക്കുന്ന രീതിയില്‍ കൊലപാതകങ്ങളും അക്രമപരമ്പരകളും കേരളത്തില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം. വയലന്‍സ് ചിത്രീകരിക്കുന്നത് കരുതലോടെയും ഉത്തരവാദിത്തത്തോടെ ആകണമെന്നും ആഷിഖ് അബു പറഞ്ഞു.

''സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്. പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്. സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും, നമ്മുടെ സ്വഭാവ രൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തുന്നുണ്ട്.'

'ഒരു ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം എന്നുള്ളതാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയക്ക്, ഇപ്പോള്‍ എന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.''

''റൈഫിള്‍ ക്ലബ്ബിന്റെ കാര്യത്തിലോട്ട് വരുകയാണെങ്കില്‍ അതൊരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് അതിനെ അങ്ങനെ കൊറിയോഗ്രാഫി ചെയ്തത്. കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം'' എന്നാണ് ആഷിഖ് അബു പറയുന്നത്.

അടുത്ത സമയത്ത് സിനിമകളില്‍ നിര്‍ദാക്ഷിണ്യമായി ശരീരം പൊട്ടിച്ചിതറുന്നത് പോലുള്ള വൈകൃതങ്ങള്‍ കാണിക്കുന്നുണ്ട്. അതെല്ലാം ആഘോഷിക്കപ്പെടുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ജയിലര്‍ എന്ന സിനിമയില്‍ വാഴത്തണ്ട് വെട്ടിമാറ്റുന്നത് പോലെ തല വെട്ടിമാറ്റുന്ന കണ്ടിട്ട് തിയറ്ററില്‍ ഇരുന്ന് ഷോക്ക് ആയി പോയിട്ടുണ്ട്. ഇത്തരം വൈകൃതങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ എങ്ങനെ ഒരു സമൂഹം രൂപപ്പെടുമെന്ന് ചലച്ചിത്രകാരന്‍മാരും നായകന്‍മാരും ആലോചിക്കണം. എന്ന് ബെ്‌ളസി പറഞ്ഞു.

വലിയ കൊലപാതകം, ആ കൊലപാതകത്തിനുശേഷം രണ്ടു വീട്ടുകാര്‍ തമ്മിലുള്ള ശത്രുത. അതാണ് ഗോഡ്ഫാദര്‍ സിനിമയുടെ യഥാര്‍ഥ കഥ. ഒരു കൊലപാതകവും കാണിക്കാതെ 450 ദിവസം ഓടിയ സിനിമ കൂടിയാണത്. ഒരു സിനിമ എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കണമെന്നത് എഴുത്തുകാരന്‍ വിചാരിക്കുന്നതുപോലെയാണ്. ഞാന്‍ രണ്ട് പടം ചെയ്തിട്ടുണ്ട്. ഒരു തുള്ളിച്ചോര ഈ രണ്ടുപടത്തിലും കാണിച്ചിട്ടില്ല. കാണിക്കുന്നവന് കാണിക്കുകയും ചെയ്യാം. രമേശ് പിഷാരടി പറഞ്ഞു.

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വദീനിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. ആര്‍ഡിഎക്സ്, കൊത്ത, മാര്‍ക്കോ അടക്കമുള്ള സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് ചെന്നിത്തല പ്രതികരിച്ചത്.

Tags:    

Similar News