20 കൊല്ലം മുമ്പ് നാരായണപണിക്കര്‍ ഉയര്‍ത്തി കാട്ടിയ ശബരിമലയിലെ വില്ലന്‍ ഇപ്പോഴുള്ളത് ഗുരുവായൂരില്‍; കുത്തകാവകാശ ലേലങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ക്ക് പിന്നിലും ബിനാമി താല്‍പ്പര്യങ്ങള്‍; 'സ്റ്റാറ്റസായി' ദേവസ്വം മന്ത്രി; ഇത് ഉണ്ണി കണ്ണന്റെ നടയിലെ 'ഉണ്ണികൃഷ്ണന്‍ പോറ്റി'; കോട്ടയത്തെ 'ദാസപ്പന്‍' ഗുരുവായൂര്‍ ഭരിക്കുമ്പോള്‍

Update: 2025-10-31 07:10 GMT

തൃശൂര്‍: ഗുരൂവായൂരിലും ശബരിമല മോഡല്‍ 'ബിനാമി രാജ്'! 20 വര്‍ഷം മുമ്പ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി നാരായണ പണിക്കര്‍ ശബരിമല കൈക്കൂലി വിഷയത്തില്‍ ആരോപണം ഉന്നയിച്ച 'ദാസപ്പന്‍' ഇപ്പോഴുള്ളത് ഗരുവായൂരില്‍. കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സുപ്രധാനമായ കുത്തകാവകാശ ലേലങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായി ഞെട്ടിക്കുന്ന ആരോപണങ്ങള്‍ സജീവമാണ്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു കോട്ടയത്തുകാരനാണെന്നാണ് അണിയറ സംസാരം. ഒരു ബോര്‍ഡ് മെമ്പറുടെ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങള്‍. ഈ ദാസപ്പനും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലുണ്ടായിരുന്നതിന് സമാനമായ സ്വാധീനം ഗുരുവായൂരിലും ഉണ്ട്. ഉദ്യോഗസ്ഥരുടെയും ദേവസ്വം ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ പടര്‍ന്ന് പന്തലിക്കുകയാണ്.

20 വര്‍ഷം മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട് വലിയ വിവാദത്തിലുണ്ടായിരുന്നത് വ്യക്തിയാണെന്നത് ഗുരുവായൂര്‍ ആരോപണം വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അന്നത്തെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കര്‍ പരസ്യമായി ഉന്നയിച്ച പ്രസ്താവന പ്രകാരം, ശബരിമല മേല്‍ശാന്തിയുടെ കയ്യില്‍ നിന്ന് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന് വേണ്ടി കൈക്കൂലി വാങ്ങിച്ചത് ഈ കോട്ടയത്തുകാരനായിരുന്നു. അങ്ങനെ അഴിമതി ആരോപണം ഉയര്‍ന്നുവന്ന ഒരു വ്യക്തി, ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനിയാണ്. നിലവില്‍ മന്ത്രി വാസവനുമായി നില്‍ക്കുന്ന ഫോട്ടോയാണ് ഇദ്ദേഹം വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നടക്കുന്ന എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരനാണ് ഇയാള്‍ എന്ന് വ്യക്തമാക്കുന്ന കേസുകളുമുണ്ട്.

ലേലവ്യവസ്ഥ അനുസരിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റിന് പകരം 1,00,000-ന്റെ ഫിക്‌സഡ് ഡിപ്പോസിറ്റ് രസീത് സമര്‍പ്പിച്ചതിന്റെ പേരില്‍ തേങ്ങ എടുക്കാന്‍ ലേലം കൊണ്ട വ്യക്തിയുടെ ടെന്‍ഡര്‍ ദേവസ്വം നിരസിച്ചു. എന്നാല്‍, ദേവസ്വം ഭരണസമിതിയുടെ ആളായതുകൊണ്ട് ബിനാമി പേരില്‍ ഒരു വഴിപാട് നടത്താന്‍ സമര്‍പ്പിച്ച ഇതേ വ്യക്തിയുടെ രേകിസ് സ്വീകരിക്കുകയും ലേലം അനുവദിക്കുകയും ചെയ്തു. ലേലം കൊണ്ട വ്യക്തിയുടെ കേസ് വ്യവസ്ഥ പാലിക്കാത്തതിന്റെ പേരില്‍ തള്ളിയ ഹൈക്കോടതി, ദേവസ്വം ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് ഗൗരവമായ നിരീക്ഷണങ്ങള്‍ നടത്തി. ദേവസ്വം ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച്, കുത്തകയിനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഹൈക്കോടതി ഉത്തരവ് നല്‍കുകയും ചെയ്തു.

നിയമവിരുദ്ധ കാര്യങ്ങള്‍ പുറത്തുവരുമെന്നായപ്പോള്‍, ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഉത്തരവ് റദ്ദാക്കുവാനായി ദേവസ്വം അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഈ റിപ്പോര്‍ട്ട് ചോദിച്ച നടപടിയില്‍ ഇടപെടാതെ, ഹൈക്കോടതിയെത്തന്നെ റിവ്യൂ ഹര്‍ജിയുമായി സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് മടക്കി അയച്ചു. ശബരിമല വിവാദത്തില്‍ ഉള്‍പ്പെട്ടെന്ന് പരസ്യമായി ആരോപിക്കപ്പെട്ട വ്യക്തിയെ എന്തിനാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് സര്‍വ്വ അധികാരങ്ങളും കൊടുത്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാലമ്പലത്തിനുള്ളില്‍ നിര്‍ത്തിയിരിക്കുന്നതെന്ന ചോദ്യം സജീവമാണ്. ശബരിമല വിവാദത്തില്‍ പെട്ട ആളാണെന്ന് ഗുരുവായൂരിലെ സാധാരണ ജോലിക്കാര്‍ക്ക് പോലും അറിയില്ലെന്നതാണ് വസ്തുത.

തുലാഭാരം സംബന്ധമായി രാഷ്ട്രീയക്കാരുടെയും ദേവസം ഭരണ സമിതിയുടെയും ബിനാമി ആയി നില്‍ക്കുന്ന ഈ വ്യക്തിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഹൈക്കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടണമെന്നും ആവശ്യമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം വഴിപാടു നടത്തിയതിനു ശേഷം ഭക്തര്‍ പണം തുലാഭാരത്തട്ടില്‍ വയ്ക്കുന്നില്ലെന്നും കരാറുകാരന്‍ നിയോഗിച്ചിരിക്കുന്ന വ്യക്തികള്‍ക്കു ദക്ഷിണയെന്ന പേരില്‍ പണം നല്‍കുന്നില്ലെന്നും തുലാഭാരം വഴിപാടിനു മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചിരിക്കുന്ന ദേവസ്വം ജീവനക്കാര്‍ ഉറപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2022ലാണ് ഈ വിധി വന്നത്. തട്ടില്‍പ്പണം എന്ന പേരില്‍ കരാറുകാരന്‍ തുലാഭാരം നടത്തുന്നവരില്‍ നിന്നു പണം വാങ്ങുന്നെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് സ്വമേധയാ പരിഗണിച്ച കേസ് തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ അന്നത്തെ ഉത്തരവ്.

കരാറുകാരനോ നിയോഗിച്ചിരിക്കുന്ന വ്യക്തികളോ ഭക്തരില്‍നിന്നു ദക്ഷിണയെന്ന നിലയില്‍ പണം വാങ്ങരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു. തുലാഭാരത്തിനായി കരാറുകാരന്‍ നിയോഗിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ഭക്തര്‍ തുലാഭാരം വഴിപാടു നടത്തിയതിനുശേഷം ദക്ഷിണയായി പണം നല്‍കുന്നില്ലെന്നു ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും ഉറപ്പാക്കണം. തട്ടില്‍പ്പണം രസീത് നല്‍കുമ്പോള്‍ത്തന്നെ വാങ്ങുന്നുണ്ടെന്നു ഭക്തരെ അറിയിക്കണം. ഇതുസംബന്ധിച്ചു മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ബോര്‍ഡുകള്‍ ഉചിതമായ സ്ഥലങ്ങളില്‍ സ്ഥാപിക്കണം. കരാറുകാരനും കരാറുകാരന്‍ നിയോഗിച്ചിരിക്കുന്നവരും തുലാഭാരം വഴിപാട് നടത്തുന്നതിന് ഒരു തരത്തിലും ഭക്തരെ ചൂഷണം ചെയ്യുന്നില്ലെന്നു ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News