ട്യുഷന്‍ ടീച്ചറുടെ പിതാവ് ഏഴു വയസുകാരിയെ പീഡിപ്പിച്ചു; കോന്നിയില്‍ തന്നെ മറ്റൊരു പോക്സോ കേസ് അട്ടിമറിക്കും ശ്രമം: ഉത്തരവാദിയായ വനിത എസ്.ഐക്കെതിരേയുള്ള പരാതി പൂഴ്ത്തി ജില്ലാ പോലീസ് മേധാവി: വിളിച്ചു വരുത്തി ചോദിക്കാന്‍ അവകാശം ഉളള സിഡബ്ല്യുസി ലഭിച്ച പരാതി ഡിവൈ.എസ്.പിക്ക് കൈമാറി: പത്തനംതിട്ടയില്‍ പോക്സോ അട്ടിമറി തുടര്‍ക്കഥ

Update: 2025-06-05 04:38 GMT

പത്തനംതിട്ട: ജില്ലയില്‍ പോക്സോ കേസ് അട്ടിമറി തുടര്‍ക്കഥ. ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിന്റെ പോക്സോ കേസ് അട്ടിമറിച്ച സംഭവം വിവാദമായി മാറിയപ്പോള്‍ മറ്റൊരു പോക്സോ കേസ് അട്ടിമറിയില്‍ വനിത എസ്.ഐയെ രക്ഷിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു. എസ്.ഐക്കെതിരേ എസ്.പിക്ക് ലഭിച്ച പരാതി അന്വേഷിക്കാതെ പൂഴ്ത്തി. തങ്ങള്‍ക്ക് കിട്ടിയ പരാതിയില്‍ എസ്ഐയെ വിളിച്ചു വരുത്തി മൊഴി എടുക്കാമായിരുന്ന സിഡബ്ല്യുസി പക്ഷേ, അത് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. നിലവില്‍ രണ്ടു പരാതിയിലും നടപടി ഉണ്ടായിട്ടില്ല.

ട്യുഷന്‍ ടീച്ചറുടെ പിതാവ് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസാണ് വനിതാ എസ്.ഐ അട്ടിമറിക്കാന്‍ ശ്രമിച്ചത്. കുട്ടിക്ക് നേരെ ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന പരാതിയുമായി പിതാവാണ് പത്തനംതിട്ട വനിത പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.ആര്‍. ഷെമിമോള്‍ക്ക് മുന്നില്‍ ചെന്നത്. പരാതി വാങ്ങിയ എസ്.ഐ ഇവരെ അനുനയിപ്പിച്ച് തിരികെ വിടാനാണ് ശ്രമിച്ചത്. കേസുമായി മുന്നോട്ട് പോയാല്‍ കുട്ടിക്ക് ഭാവിയില്‍ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകള്‍ ചുണ്ടിക്കാണിച്ചാണ് ഇവരെ അനുനയിപ്പിക്കാന്‍ നോക്കിയത്. പരാതിക്കാരുടെ മുന്നില്‍ ഇരുന്നു തന്നെ എസ്.ഐ പ്രതിയുടെ ബന്ധുവിനെ വിളിച്ച് പരാതി വന്നിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

വനിത സ്റ്റേഷനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസിലാക്കിയ പിതാവ് മകളെയും കൂട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തന്റെ പരാതി വനിതാ എസ്.ഐ പ്രതിയെ അറിയിച്ചുവെന്ന വിവരവും അവിടെ പറഞ്ഞിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്ന് അറിയിച്ചതിന്‍ പ്രകാരം കോന്നിഎസ്.എച്ച്.ഓ പ്രതിയെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് അട്ടിമറിച്ച വനിതാ എസ്.ഐക്കെതിരേ എസ്.പിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയിലും പിതാവ് പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി തനിക്ക് ലഭിച്ച പരാതി പൂഴ്ത്തി വച്ചു. ആരോപണ വിധേയയായ എസ്.ഐയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ അധികാരമുളള സി.ഡബ്ല്യു.സിയാകട്ടെ അതിന് മുതിരാതെ തങ്ങള്‍ക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറുകയാണ് ചെയ്തത്. ഈ പരാതിയിലുള്ള അന്വേഷണവും മരവിച്ച നിലയിലാണ്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ പരാതികളുടെ തല്‍സ്ഥിതി അറിയുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. എന്നാല്‍, അപേക്ഷയ്ക്ക് എസ്.പി ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനായ അഡിഷണല്‍ എസ്.പി ആര്‍. ബിനു മറുപടി നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് വിവരാവകാശ നിയമം 18(1) പ്രകാരം നേരിട്ടു പരാതി നല്‍കിയിരിക്കുകയാണ്.

ആരോപണം നേരിടുന്ന വനിതാ എസ്.ഐ കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അതിജീവിതയുടെ പരാതി പ്രകാരം എസ്.ഐക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസ് എടുക്കേണ്ടതാണ്. ഇത് ഒഴിവാക്കാന്‍ വേണ്ടി എസ്.പി മനപൂര്‍വം പരാതി പൂഴ്ത്തി എന്നാണ് ആക്ഷേപം.

Tags:    

Similar News