കേന്‍സാ തട്ടിപ്പു വീരന്‍ ഷിഹാബ് ഷാ ഷാര്‍ജാ സെന്‍ട്രല്‍ ജയിലില്‍; ഗാനാ വിജയന്‍ ഒളിവില്‍; വ്‌ലോഗര്‍ ഷെരീഫ് നെട്ടോട്ടത്തില്‍; അര്‍മാനി ക്ലിനിക് ചെയര്‍മാനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത് അറബ് വംശജയുടെ പരാതിയില്‍; ജയിലില്‍ അടച്ചത് കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം തെളിഞ്ഞതിനാല്‍; ജാമ്യവും നിഷേധിച്ചു; ഷിഹാബ് ഊരാക്കുടുക്കില്‍

Update: 2025-03-11 08:51 GMT

തിരുവനന്തപുരം: കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷായെ യുഎഇ പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 17നായിരുന്നു യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ഷാര്‍ജാ സെന്‍ട്രല്‍ ജയിലിലാണ്. അറബ് വംശജയുടെ പരാതിയിലാണ് അറസ്റ്റ്. കള്ളപ്പണ ഇടപാട് അടക്കം തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജാമ്യവും കോടതി നിഷേധിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വാര്‍ത്ത മറുനാടനെ തേടിയെത്തിയിരുന്നു. എന്നാല്‍ ഷാര്‍ജാ ജയിലില്‍ നിന്നും സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അര്‍മാനി ക്ലിനിക് ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ഗാനവിജയനെ മുന്നില്‍ നിര്‍ത്തിയാണ് തട്ടിപ്പുകള്‍. ഗാനാ വിജയന്‍ ഒളിവില്‍ പോയി.

നാട്ടുകാരെ കബളിപ്പിച്ചതിന് സമാനമായി യുഎഇയിലെ അറബ് വനിതയെയും തട്ടിപ്പില്‍ പെടുത്തിയതോടെ ആണ് ഇനിയൊരിക്കലും രക്ഷപ്പെടാനാകാത്ത വിധം നിയമ നടപടികളില്‍ ഷിഹാബ് ഷാ കുരുങ്ങിയത്. ഈ പരാതിയില്‍ യുഎഇ പോലീസ് വിശദ അന്വേഷണം നടത്തി. കള്ളപ്പണ ഇടപാട് അടക്കം കണ്ടെത്തി. ഇതോടെയാണ് ബുര്‍ജ് ഖലീഫയിലെ 71-ാം നിലയില്‍ താമസിക്കുന്നുവെന്ന് അവകാശപ്പെട്ട ഷിഹാബ് ഷാ കുടുങ്ങിയത്. ഈ ഫ്‌ളാറ്റും മറ്റാരുടേതോ ആണെന്നും സൂചനയുണ്ട്. അതോടൊപ്പം കേന്‍സ തട്ടിപ്പില്‍ ഇരയായ നിക്ഷേപകരും ദിനപ്രതി കേസുകളുമായി മുന്നോട്ട് വന്നരുന്നുണ്ട്. ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്ത വിധം യാത്ര വിലക്ക് ഇയാള്‍ക്കുണ്ടായിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായില്‍ ഇയാള്‍ തങ്ങിയതും. ഇതിനിടെയാണ് അറബ് വനിതയുടെ പരാതി ഊരാക്കുടുക്കായി മാറിയത്. ദുബായ് മുനിസിപ്പാലിറ്റി ഈയടുത്തു അര്‍മാനിയ ക്ലിനിക്കിന് ഒരു ലക്ഷം ദിര്‍ഹം ഫൈന്‍ അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. കേന്‍സ വെല്‍നെസ്സ് ഹോസ്പിറ്റല്‍ പോലെ അര്‍മാനി ക്ലിനിക്കും അടച്ചു പൂട്ടേണ്ട സ്ഥിതിയാണുള്ളത്.

ഷിഹാബ് ഷായുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദ വീഡിയോ സ്‌റ്റോറി ചുവടെ


Full View


ഒരു മലബാര്‍ സ്വദേശിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം തടിച്ച കേസില്‍ ഷിഹാബ് ഷായ്ക്ക് എതിരെ ദുബായ് കോടതിയിലും കേസുണ്ട്. ഇതിനിടെയാണ് അറബ് വംശജയുടെ പരാതി യുഎഇ പോലീസിന് കിട്ടിയത്. കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ കോടതി അറ്റാച്ചഡ് ചെയ്തതോടെ നിത്യചിലവിന് പോലും പണം കൈവശമില്ലാതെ ഷിഹാബ് കഷ്ടപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരവും പുറത്തു വന്നിരുന്നു. ഷിഹാബ് ഷാ അറസ്റ്റിലായതോടെ കുടുംബവും പ്രതിസന്ധിയിലായി. ബുര്‍ജ് ഖലീഫയിലാണ് കുടുംബം താമസിക്കുന്നത്. പക്ഷേ ന്യത്യ ചെലവിന് പോലും പണമില്ല. കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. വ്‌ളോഗര്‍ ഷെരീഫും പ്രതിസന്ധിയിലാണ്. ഷെരീഫാണ് ഈ തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതെന്ന ആരോപണവും ശക്തമാണ്. ജപ്പാനില്‍ മോസ്‌ക് സ്ഥാപിക്കാന്‍ പണ പിരിവ് നടത്തുന്ന വീഡിയോ അടുത്ത കാലത്ത് വൈറലായിരുന്നു. ഇക്ബാല്‍ മാര്‍ക്കോണിയുടെ യുഎഇയിലെ അറസ്റ്റ് വിവരം മറുനാടന്‍ പുറത്തു വിട്ടതും നിഷേധിക്കാനും ഷെരീഫ് എത്തിയിരുന്നു. പക്ഷേ മാര്‍ക്കോണി തന്നെ അറസ്റ്റ് സ്ഥിരീകരിച്ചു. ഇതിനൊപ്പം അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷായെ ശത കോടീശ്വരനാക്കി ചിത്രീകരിച്ച് ഷെരീഫ് ചെയ്ത വീഡിയോകളും സമൂഹത്തിന് പല വിധ സംശയങ്ങളുണ്ടാക്കി. ഈ വീഡിയോ കണ്ട പലരും ഷിഹാബ് ഷായുടെ ചതിയ്ക്ക് ഇരയാകുകയും ചെയ്തു. ബുര്‍ജ് ഖലീഫയിലെ ഫ്‌ളാറ്റ് ഷിഹാബ് ഷായുടേതാണെന്ന തോന്നല്‍ പരത്തിയും ഇത്തരം തട്ടിപ്പ് വീഡിയോകളാണ്. ഇപ്പോള്‍ ഷെരീഫും പെട്ടുപോവുകയാണ്.

ഇതിലുപരി ഷിഹാബ് മറ്റു പല കേസിലും പെട്ട് ട്രാവല്‍ ബാന്‍ നേരിടുകയാണ്. യുഎഇ വിട്ടു പോകാന്‍ കഴിയാത്ത വിധം നിയമ നടപടികള്‍ നേരിടുകയാണ്. ദിവസം പ്രതി പുതിയ കേസുകള്‍ ദുബായ് കോടതിയില്‍ രജിസ്റ്റര്‍ ആയി കൊണ്ടിരിക്കുന്നു. ഷിഹാബിന്റെ തട്ടിപ്പുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചിരിക്കുന്നത് മാഹിക്കാരിയായ മാര്‍ക്കറ്റിംഗ് ഹെഡ് ഗാന വിജയന്‍ ആണ്. ഷിഹാബിനും ഗാനവിജയനും എതിരെ നിരവധി പരാതികള്‍ ആണ് കേരളത്തിലും അനുദിനം മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. അതു മനസ്സിലാക്കിയാണ് ഗാനാ വിജയന്‍ നാടുവിട്ടത്. എത്രയും വേഗം ഇവിടം വിട്ടു യുകെയിലേക്ക് കുടിയേറാനായിരുന്നു ഷിഹാബിന്റെയും ഗാനയുടെയും ലക്ഷ്യമെങ്കിലും യാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ രക്ഷപ്പെടാന്‍ എളുപ്പമായില്ല. ഇതാണ് ഷിഹാബിന്റെ അറസ്റ്റിനും വഴിയൊരുക്കിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ നിരവധി കേസുകളും നില നില്‍ക്കുന്നു. പോലീസ് ഷിഹാബിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനാല്‍ ഏതു എയര്‍ പോര്‍ട്ടിലോ സീ പോര്‍ട്ടിലോ ചെന്നാലും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. അതുകൊണ്ടാണ് ബുര്‍ജ് ഖലീഫയില്‍ തന്നെ തുടര്‍ന്നത്.

വയനാട് വൈത്തിരിയില്‍ വില്ലാ പദ്ധതിയായി തുടങ്ങിയ ശിഹാബ് ഇരുപതോളം രാജ്യങ്ങളില്‍ ടൂറിസ്റ്റ് പ്രോജക്ടുകളാണ് വിഭാവനം ചെയ്തിരുന്നത് . അതിനു ശേഷം വെല്‍നെസ്സ് ടൂറിസം (കേന്‍സ വെല്‍നെസ് ഹോസ്പിറ്റല്‍) ആരംഭിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകര്‍ അറിയാതെ റോയല്‍ മെഡോസ് എന്ന വില്ലാ പ്രൊജക്റ്റ് മാറ്റി തന്റെ വെല്‍നെസ്സ് സെന്റര്‍ എന്ന പ്രൊജക്റ്റ് സ്ഥാപിച്ചു. നൂറോളം വെല്‍നെസ്സ് ഹോസ്പിറ്റലുകളും ആയിരം ക്ലിനിക്കുകളും എന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്നവുമായി നടന്ന ഷിഹാബിനു എതിരെ നിരവധി കേസുകള്‍ പോലീസിലും നിരവധി കോടതികളും ഫയല്‍ ചെയ്യപ്പെടുന്നത്. അതോടെ ശിഹാബ് സ്വപ്നം കണ്ട കേന്‍സ സാമ്രാജ്യം വെന്തു വെണ്ണീറായിക്കഴിഞ്ഞു. ഏതാണ്ട് അതേ അവസ്ഥയില്‍ ആണ് ഇപ്പൊ അര്‍മാനിയ ഹോസ്പിറ്റലും എത്തിപ്പെട്ടിരിക്കുന്നു. അര്‍മനിയില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന ഒരു ലോക്കല്‍ അറബ് ലേഡി ആണ് ഷിഹാബിനെ അടപടലം പൂട്ടിയത്.

കൈരളി ചാനലില്‍ മമ്മൂട്ടിയെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം ഷിഹാബ് ഷായ്ക്ക് പുരസ്‌കാരം നല്‍കിയത്. ആ ചിത്രം വച്ചുകൊണ്ട് ആയിരക്കണക്കിന് പേരുടെ പോക്കറ്റിലിരിക്കുന്ന പണം അടിച്ചുമാറ്റി. ആ പണം കൊണ്ട് വിസയെടുത്ത് യുഎഇയില്‍ പോയി അനേകം അത്യാഢംമ്പര കാറുകളില്‍ കറങ്ങി നടന്നു. ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റ് തന്റേതാണെന്ന് നാട്ടുകാരോട് നുണ പറഞ്ഞ് അവിടെ വാസം ഉറപ്പിച്ചു. കോടിക്കണക്കിന് രൂപയാണ് ഈ പ്രചാരണം വിശ്വസിച്ചവര്‍ക്ക് നഷ്ടമായത്. വയനാട്ടിലെ വൈത്തിരിയില്‍ ബാണാസുര സാഗര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കേന്‍സ വില്ല പ്രോജക്ട് എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നു എന്ന് പറഞ്ഞാണ് പ്രവാസികള്‍ അടക്കമുള്ളവരുടെ പണം കൈപ്പറ്റിയത്. മമ്മൂട്ടിയും ബോളിവുഡ് താരങ്ങളുമൊക്കെ ആ വില്ല പ്രോജക്ടിന്റെ ഭാഗമായി വാസമുറപ്പിക്കാന്‍ പോകുന്നു എന്നായിരുന്നു പ്രചാരണം. അത് വിശ്വസിച്ച് നിരവധി പേര്‍ അയാള്‍ക്ക് പണം കൊടുത്തു. അവിടെയൊരു സ്ഥലം വാങ്ങിയിട്ടു എന്നതല്ലാതെ ഒന്നും ചെയ്തില്ല. ആ പണം ഉപയോഗിച്ച് ദുബായില്‍ ആഡംബര ജീവിതം നടത്തിവരികയായിരുന്നു.

അതേ സ്ഥലം കാണിച്ച് അര്‍മാനി വെല്‍നസ് പ്രോജക്ട് എന്ന പേരില്‍ മറ്റൊരു തട്ടിപ്പുമായി രംഗത്ത് ഇറങ്ങി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി വെല്‍നസ് സെന്റുകളും ക്ലിനിക്കുകളും എന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും അയാള്‍ പണം കൈപ്പറ്റി. എന്നിട്ട് അതിന്റെ ആസ്ഥാനമായി കാണിച്ചത് വില്ല പ്രോജക്ട് നടത്തുമെന്ന് പറഞ്ഞ വൈത്തിരിയിലെ ഇതേ സ്ഥലമായിരുന്നു.

Tags:    

Similar News