മുള്ളുവേലി കെട്ടുന്ന വിദഗ്ധന്‍; വര്‍ഷങ്ങള്‍ക്ക് മുമ്പേ ദുസ്വഭാവം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; ബന്ധുവായുള്ളത് ജ്വല്ലറിയില്‍ പണിയെടുക്കുന്ന അനുജന്‍; നാട്ടില്‍ താമസം ഒറ്റയ്ക്ക്; വീട്ടില്‍ നിന്നും പോയത് നാലു ദിനം മുമ്പ്; വെള്ളറട സ്റ്റേഷനില്‍ കേസില്ലെങ്കിലും ലഹരി മൂത്താല്‍ എന്തും ചെയ്യും; തീവണ്ടി ക്രൂരന്‍ സുരേഷ് കുമാര്‍ മദം പൊട്ടിയ മദ്യപാനി!

Update: 2025-11-03 08:23 GMT

തിരുവനന്തപുരം: കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലാണ് പനച്ചമൂട്. രണ്ടു സംസ്ഥാനങ്ങള്‍ക്ക് കീഴിലും ഇവിടെ സ്ഥലങ്ങളുണ്ട്. ഇതില്‍ പനച്ചമൂട് വേങ്കോടാണ് സുരേഷ് കുമാറിന്റെ വീട്. ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍ രംഗത്തു വരുമ്പോള്‍ നാട്ടിലും വീട്ടിലും ഇയാളെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. സ്വാഭവ സവിശേഷത കാരണം സുരേഷ് കുമാറിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാര്യയും മക്കളും ഉപേക്ഷിച്ചു. അതിര്‍ത്തിയിലെ സ്വര്‍ണ്ണകടയില്‍ ജോലിയുള്ള അനുജന്‍ മാത്രമാണ് ബന്ധം പുലര്‍ത്തുന്ന വ്യക്തി. വെള്ളറടയില്‍ സുരേഷ് കുമാര്‍ അധികം വരാറില്ല. നാലു ദിവസം മുമ്പുണ്ടായിരുന്നു. മദ്യപിച്ച് കറങ്ങി നടക്കുന്ന സുരേഷ് കുമാര്‍ നാട്ടിലെത്തിയാല്‍ ഒറ്റയ്ക്കായിരുന്നു താമസം. പനച്ചമൂട് സ്വദേശിയായ വടക്കുംകര സുരേഷ് കുമാറിന് നാട്ടില്‍ കേസുകളൊന്നുമില്ല.

മുള്ളുവേലി കെട്ടുന്നതാണ് ജോലി. അധികവും കോട്ടയത്തും മറ്റുമാണ് പണി. അതിനാലാണ് നാട്ടില്‍ അധികം ഉണ്ടാവാത്തതെന്നാണ് അയല്‍ക്കാര്‍ അടക്കം കരുതുന്നത്. ജ്വലറിയിലെ ജോലിക്കാരനായ അനുജനും ചേട്ടന്റെ ജോലികളെ കുറിച്ച് പ്രത്യേകിച്ചൊന്നും അറിയില്ല. കേരളാ എക്‌സ്പ്രസിലെ ക്രൂരന്റെ ചിത്രം നാട്ടുകാര്‍ തിരിച്ചറിയുന്നുണ്ട്. മദ്യപാനത്തിന്റെ അക്രമാസക്തനായതാണ് കുടുംബ ജീവിതവും താളം തെറ്റാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ദേഷ്യം വന്നാല്‍ എന്തും ചെയ്യുന്ന പ്രകൃതക്കാരിന് കേസില്ലെന്നേ ഉള്ളൂവെന്നും സ്വഭാവം അത്ര നല്ലതല്ലെന്നും കരുതുന്ന നാട്ടുകാരുമുണ്ട്. സംഭവം അറിഞ്ഞ് ഇയാളുടെ വിശദാംശങ്ങള്‍ വെള്ളറട പോലീസും ശേഖരിച്ചു. ജോലി സ്ഥലം കണ്ടെത്താന്‍ പോലീസ് ശ്രമിക്കും. ആ ഭാഗത്തെ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താനാണ് തീരുമാനം. പിണങ്ങി പോയ ഭാര്യയെ അടക്കം പോലീസ് ബന്ധപ്പെടും.

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷ് പൊലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കി. കോട്ടയത്തു നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിട്ടുള്ളത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മദ്യപിച്ചാണ് സുരേഷ് കുമാര്‍ ട്രെയിനില്‍ കയറിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സുഹൃത്ത് ശുചിമുറിയില്‍ കയറിയപ്പോഴാണ് പരിക്കേറ്റ പെണ്‍കുട്ടി ട്രെയിനിന്റെ വാതില്‍ക്കലേക്ക് വരുന്നത്. വാതില്‍ക്കല്‍ ഭാഗത്തു നിന്നിരുന്ന പ്രതി പെണ്‍കുട്ടിയെ ചവിട്ടു പുറത്തേക്ക് ഇടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രെയിനിലെ സഹയാത്രക്കാരാണ് പ്രതിയെ പിടികൂടി കൊച്ചുവേളി സ്റ്റേഷനില്‍ വെച്ച് പൊലീസിന് കൈമാറുന്നത്.

പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷ് കുമാറിനെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. ഇതൊക്കെ ചുമ്മാ നമ്പരാണെന്നും പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും പ്രതി പൊലീസ് പിടികൂടിയപ്പോള്‍ പറഞ്ഞിരുന്നത്. മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഓ എവിടെ' എന്നായിരുന്നു മറുപടി. താനല്ല പെണ്‍കുട്ടിയെ ആക്രമിച്ചത്, ഒരു ബം?ഗാളിയാണ്. താന്‍ കണ്ടുകൊണ്ടു നിന്നതാണെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ തലയ്ക്കാണ് സാരമായ പരിക്കേറ്റിട്ടുള്ളത്.

തിരുവനന്തപുരം റെയില്‍വേ പോലീസാണ് സുരേഷ്‌കുമാറിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണത്തിനും ചോദ്യംചെയ്യലിനുശേഷം പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിനിരയായ പേയാട് സ്വദേശിനി ശ്രീക്കുട്ടി(20) ട്രെയിനിലെ വാതിലിന് സമീപത്തുനിന്ന് മാറികൊടുത്തില്ല എന്നതിന്റെ വിരോധത്തിലാണ് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ നടുവിന് ചവിട്ടിത്തള്ളിയിട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിന്റെ എസ്എല്‍ആര്‍ കോച്ചില്‍ വര്‍ക്കല സ്റ്റേഷന്‍ കഴിഞ്ഞപ്പോളായിരുന്നു സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ഇതുകണ്ട് നിലവിളിച്ച ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ കൈകൊണ്ടും കാലുകൊണ്ടും പിടിച്ച് തള്ളിയിട്ടെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടതെന്ന് ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശൗചാലയത്തില്‍ പോയി പുറത്തുവന്നപ്പോള്‍ പ്രതി ശ്രീക്കുട്ടിയുടെ നടുവിന് ചവിട്ടി തള്ളിയിട്ടെന്നാണ് അര്‍ച്ചനയുടെ മൊഴി. ഇതുകണ്ട് നിലവിളിച്ച അര്‍ച്ചനയെയും പ്രതി ചവിട്ടിയിട്ടു. എന്നാല്‍, അര്‍ച്ചന വാതിലിന്റെ കമ്പിയില്‍ പിടിച്ചുതൂങ്ങി.

ഇതോടെ ഓടിയെത്തിയ മറ്റുയാത്രക്കാരാണ് അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് പിടിച്ചുകയറ്റിയത്. തുടര്‍ന്ന് പ്രതി സുരേഷ്‌കുമാറിനെ യാത്രക്കാര്‍ തടഞ്ഞുവെയ്ക്കുകയും കൊച്ചുവേളി സ്റ്റേഷനില്‍വെച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനില്‍ കയറ്റിയാണ് രക്ഷിച്ചത്. തുടര്‍ന്ന് വര്‍ക്കല സ്റ്റേഷനില്‍ ഇറക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരള എക്‌സ്പ്രസില്‍ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്നാണു വിവരം. എന്നാല്‍, ക്രൈം പാറ്റേണ്‍ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആര്‍പിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങള്‍ നടക്കാത്ത ട്രെയിനില്‍ പൊലീസുകാരെ വിന്യസിക്കാറില്ലെന്നും ആര്‍പിഎഫ് പറയുന്നു. എല്ലാ ട്രെയിനിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള അംഗബലം നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളില്‍ പൊലീസുകാരെ സുരക്ഷക്ക് നിയോഗിക്കുന്നത്.

Tags:    

Similar News