നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ സന്നിധാനത്ത് കേരളീയ സദ്യ... എന്തു നല്ല നടക്കാത്ത സ്വപ്നം; കാര്‍ക്കശ്യം കാട്ടുന്ന ജയകുമാറിന്റെ പ്രഖ്യാപനം വലക്കുന്നത് സന്നിധാനത്തെ ഉദ്യോഗസ്ഥരെ; അച്ചന്‍കോവിലിലേയും തിരുവല്ലത്തേയും അന്നദാന തട്ടിപ്പുകാരന്‍ ടെന്‍ഡറില്ലാതെ 'അത്ഭുതം' സൃഷ്ടിക്കും! അന്നദാന ഫണ്ട് കാലി; ശബരിമല സദ്യ ഗൃഹപാഠമില്ലാത്ത അടിച്ചേല്‍പ്പിക്കല്‍

Update: 2025-11-26 11:01 GMT

തിരുവനന്തപുരം: നാളെ മുതല്‍ ശബരിമലയില്‍ അന്നദാനം സദ്യയാക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രഖ്യാപനം കേട്ട് ഞെട്ടി ദേവസ്വം ഉദ്യോഗസ്ഥര്‍. ഇത് എങ്ങനെ അതിവേഗം നടപ്പാക്കുമെന്ന പ്രായോഗിക പ്രതിസന്ധിയിലാണ് ശബരിമലയിലെ പ്രധാന ഉദ്യോഗസ്ഥര്‍. ശബരിമല അന്നദാന ട്രസ്റ്റില്‍ പോലും വിഷയം ചര്‍ച്ചയായിട്ടില്ല. തിരുവല്ലം, അച്ചന്‍കോവില്‍ ക്ഷേത്രങ്ങളിലെ അന്നദാന തട്ടിപ്പിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്റെ സ്വാധീനവും ഈ തീരുമാനത്തിലുണ്ടാകുമെന്ന് വിലയിരുത്തുന്നു. കര്‍ശന സ്വഭാവം കാണിക്കുമെന്ന് ജയകുമാര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാനും കഴിയുന്നില്ല. പ്രായോഗിക ബുദ്ധിമുട്ടു പോലും ജയകുമാറിനെ ബോധിപ്പിക്കാന്‍ കഴിയുന്നില്ല. തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ പ്രസിഡന്റ് നടപടിയും എടുക്കും. ശബരിമലയിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സമ്മര്‍ദ്ദം മൂലം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ മുതല്‍ ശബരിമലയില്‍ സദ്യ എന്നാണ് പ്രഖ്യാപനം. സദ്യ കൊടുക്കാനുള്ള മുന്നൊരുക്കവും ഇല്ല. അതിന് കൂടുതല്‍ വിളമ്പുകാര്‍ പോലും വേണ്ടി വരും. ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ എങ്ങനെയാണ് അതിവേഗം സദ്യ കൊടുക്കുക എന്നതാണ് ഉയരുന്ന ചോദ്യം. അതിവേഗ തീരുമാനങ്ങള്‍ ശബരിമലയില്‍ നടപ്പാക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടേ ഉണ്ടാക്കുകയുള്ളൂ. മതിയായ ഗൃഹപാഠം ചെയ്യാതെയുള്ള തീരുമാനങ്ങള്‍ തിരിച്ചടിയാവുകയും ചെയ്യും. അത് അഴിമതിയ്ക്കാണ് വഴിയൊരുക്കുക. ഏതായാലും നാളെ വാഴയില സദ്യ കൊടുക്കണമെന്ന ജയകുമാറിന്റെ ഉത്തരവ് ജീവനക്കാരില്‍ അമ്പരപ്പുണ്ടാക്കുന്നുവെന്നതാണ് വസ്തുത. സാധാരണ നിലയില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശുപാര്‍ശ ചെയ്ത് കമ്മീഷണര്‍ പരിശോധിച്ച് ബോര്‍ഡിന് മുന്നില്‍ എത്തേണ്ടതാണ് ഇത്തരം നയപരമായ കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ബോര്‍ഡില്‍ നിന്നും 'സദ്യ' അടിച്ചേല്‍പ്പിക്കുന്നു. ഇതോടെയാണ് എങ്ങനെ ഇത് നടത്തുമെന്ന ആശങ്കയില്‍ ഉദ്യോഗസ്ഥര്‍ വലയുന്നത്. പുതിയ ടെന്‍ഡര്‍ വിളിക്കാതെ സാധനങ്ങള്‍ എത്തിക്കാന്‍ പോലും കഴിയില്ല.

ശബരിമല ക്ഷേത്രത്തില്‍ അന്നദാനം നടത്തിപ്പിലേയ്ക്ക് 'ശബരിമല ശ്രീ ധര്‍മ്മശാസ്താ അന്നദാന സ്‌കീം' എന്നൊരു ട്രസ്റ്റ് 20-09-2009-ല്‍ രൂപവല്‍ക്കരിച്ചു. അന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ജയകുമാറായിരുന്നു ബോര്‍ഡിന്റെ അഭാവത്തില്‍ ഉള്ള ചീഫ് കമ്മീഷണര്‍. രാവിലെ ഉപ്പുമാവ്, ഉച്ചയ്ക്ക് ചോറും കറികളും, രാത്രി കഞ്ഞി, എന്നിവ നല്‍കിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ചോറ് കഴിക്കുന്നതിന് അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തര്‍ താല്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ 2016-ലെ ഉത്സവകാലത്തു പുലാവ് കൂടി നല്‍കുന്നതിന് ബോര്‍ഡ് തീരുമാനം കൈകൊണ്ടു. അജയ് തറയില്‍ എന്ന മെമ്പറാണ് ഇതിന് മുന്‍കൈ എടുത്തതും അത് വളരെ പ്രയോജന പ്രദമാകയാല്‍ തുടര്‍ന്നുള്ള വര്‍ഷത്തില്‍ ചോറ് ഒഴിവാക്കി. ഓണത്തിന് ഗംഭീരമായ ഓണസദ്യ ഉണ്ട്.

അന്നദാനം നടത്തുന്നതിന് ആവശ്യമായ സാധനങ്ങള്‍ സപ്ലെ ചെയ്യുന്നത് ടെന്റര്‍ ക്ഷണിച്ചാണ്. റേറ്റ് അംഗീകരിക്കുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയും ആവശ്യമാണ്. നിലവില്‍ ഉച്ചയ്ക്ക് പുലാവ് നല്കുന്നതിന് തിന് ആളൊന്നിന് 20.50 രൂപയാണ് (20 രൂപ 50 പൈസ) അനുവാദമുള്ളതു. ഒരു ദിവസം 3 നേരം അന്നദാനം നടത്തുന്നതിന് ട്രസ്റ്റിന് 50 രൂപയോളം ചെലവ് വരും. ഒരു വര്‍ഷകാലയളവിലേക്കാണ് ടെന്റര്‍ അംഗീകരിച്ചിട്ടുള്ളത്. സീസണ്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സാധനങ്ങള്‍ എത്തിക്കുക ബുദ്ധിമുട്ട് ആയതിനാല്‍ കാലെ കൂടി അവ സ്റ്റോക്ക് ചെയ്യും. ഉപ്പുമാവ്, പുലാവ് കഞ്ഞി എന്നിവയ്ക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ തന്നെയും ഇടനേരത്തു വരുന്നവര്‍ക്കും അധികം ഉള്ളപക്ഷം അന്നദാനം നല്‍കാറുണ്ട്. ചോറും കറിയും അപ്രകാരം സമയം കഴിഞ്ഞ് നല്‍കുവാന്‍ കഴിയില്ല. സദ്യ നടത്തുവാന്‍ ഇല വേണം. ഇല സ്റ്റോക്ക് ചെയ്യുവാന്‍ കഴിയുന്ന വസ്തുവല്ല. തികയാതെ വന്നാലും ബുദ്ധിമുട്ട് ആണ്. അതായത് രണ്ടു ദിവസത്തിന് ഇല എത്തിക്കേണ്ടി വരും. അതിവേഗ തീരുമാനം എടുക്കുന്നതിനാല്‍ ഇഷ്ടക്കാരെ ഇതിനായി നിയോഗിക്കാനും കഴിയും.

മുരാരി ബാബുവിന്റെ നേതൃത്വത്തില്‍ ആനയെ ഉപയോഗിച്ചുള്ള അഴിമതി പല ക്ഷേത്രങ്ങളിലും നടന്നിരുന്നു. സമാന രീതിയില്‍ അന്നദാനം അഴിമതിക്ക് വഴിയൊരുക്കുന്ന തരത്തില്‍ ഉപയോഗിച്ച വ്യക്തി നന്ദന്‍കോട്ടെ ദേവസ്വം ആസ്ഥാനത്ത് സുപ്രധാന സ്ഥാനത്തുണ്ട്. എന്തോ അഴിമതി സാധ്യത ഇയാള്‍ പദ്ധതിയിടുന്നുണ്ട്. അതിന് വേണ്ടിയാണ് ദേവസ്വം ബോര്‍ഡില്‍ നിന്നും ഇത്തരമൊരു തീരുമാനം ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്. അടുത്ത സീസണ്‍ മുതല്‍ എന്ന തരത്തില്‍ തീരുമാനം എടുത്തിരുന്നുവെങ്കില്‍ അത് വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കാന്‍ കഴിയുമായിരുന്നു.

സദ്യ തയ്യാറാക്കുന്നതിന് പാചകക്കാര്‍ കൂടുതല്‍ വേണ്ടിവരും 20.50 രൂപയുടെ പുലാവിന്റെ സ്ഥാനത്തു ആളൊന്നിന് 200രൂപയെങ്കിലും ചിലവ് വരും നാട്ടില്‍ പോലും 150രൂപ ഒരു സദ്യയ്ക്ക് ഉണ്ട്. ശബരിമല അന്നദാനത്തിന്റെ 'മഹത്വം' മനസ്സിലാക്കിയ ബോര്‍ഡ് മുന്‍കൈ എടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പമ്പ നിലക്കല്‍ കൂടാതെ ട്രസ്റ്റിന്റെ ഫണ്ടിന്റെ പരിധിയില്‍ പന്തളം, എരുമേലി ക്ഷേത്രങ്ങളില്‍ കൂടി വ്യാപിപ്പിക്കുകയും അങ്ങനെ അന്നദാനഫണ്ട് ഏതാണ്ട് കാലിയായിരിക്കുകയാണ്. 'മഹത്വം' എന്നാല്‍ ഊഹിക്കാവുന്നതേയുള്ളൂ. ലക്ഷങ്ങള്‍ വരും സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന്റെ കോണ്‍ട്രാക്ട് കോടിക്കണക്കിനു ഉള്ളതാണ്. ഇത് തന്നെയാണ് പുലാവ് തിരക്ക് പിടിച്ച് സദ്യയ്ക്ക് വഴിമാറിയത്. ടെന്റര്‍ നടപടികള്‍ സ്ഥിധീകരിക്കാന്‍ തന്നെ വളരെ സമയം എടുക്കം. അന്നദാനത്തിന് ട്രസ്റ്റ് ഉണ്ടെന്നുള്ളതോ കാനന ക്ഷേത്രത്തില്‍ നിത്യവും സദ്യ നടത്തുന്നതിന്റെ പ്രയോഗികതയോ ഫണ്ടോ ഒന്നും പ്രശ്‌നമല്ല.

അന്നദാനഫണ്ട് ഇല്ലെങ്കില്‍ ദേവസ്വം ഫണ്ടില്‍ കൈവയ്ക്കും. ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ആഫീസറായിരുന്ന നിലവിലെ ബോര്‍ഡ് സെക്രട്ടറി യ്ക്കും കാര്യങ്ങള്‍ നന്നായി അറിയാം. ദിവസം പതിനായിരം പേര് അന്നദാനം കഴിക്കാറുണ്ട്. നിത്യത സദ്യ നടക്കുന്ന പളനി ക്ഷേതത്തിലെ സാഹചര്യമല്ല കാനനക്ഷേത്രമായ ശബരിമലയിലേതു. ഈ തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോള്‍ മുതല്‍ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ആവശ്യമായ ശൗചാലങ്ങള്‍ ഇല്ല. ഉള്ളവ വളരെ വൃത്തിഹീനമാണ്.

ദേവസ്വം ബോര്‍ഡ് വക കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും തന്നത് ഫണ്ടില്‍ നിന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവ് കണ്ടെത്തിയിരുന്നത്. ഡോണെഷന്‍ ഇനത്തില്‍ ലഭിക്കുന്ന തുകയാണ് തനതു ഫണ്ട്. എന്നാല്‍ കെ ജയകുമാര്‍ ബോര്‍ഡിന്റെചുമതല വഹിച്ചിരുന്ന കാലത്തു ബഡ്ജറ്റില്‍ ഹെഡുണ്ടാക്കി ദേവസ്വം ഫണ്ടില്‍ നിന്നും ഇതിനുള്ള തുക വകയിരുത്തി. ബാഹ്യ സ്വാധീന ഫലമായി ഫലത്തില്‍ സ്‌കൂള്‍ കോളേജ് ഫണ്ടുകളുടെ ഡോണെഷന്‍ കുറഞ്ഞു. ദേവസ്വം ഫണ്ടിന്റെ ചിലവും കൂടി.

Tags:    

Similar News