നിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്‌കോ ദൗത്യം!

Update: 2025-06-18 08:28 GMT

തിരുവനന്തപുരം: നിലമ്പൂരില്‍ പ്രചരണത്തിന് ആരും ശശി തരൂരിനെ വിളിച്ചില്ല. പ്രചരണത്തിന് വരണമോ എന്ന് ആരോടും തരൂര്‍ ചോദിച്ചതുമില്ല. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ചൂട് അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരത്ത് തരൂര്‍ എത്തുന്നുണ്ട്. ഫ്രഞ്ച് അംബാസിഡറെത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആണ് ഇത്. ഫ്രഞ്ച് അംബാസിഡര്‍ തിയറി മാത്യുവുമായി നയതന്ത്ര-സാസ്‌കാരിക സംവാദത്തിലും തരൂര്‍ പങ്കെടുക്കും. അതിന് ശേഷം വീണ്ടും വിദേശ യാത്രയ്ക്ക് പോകും തരൂര്‍. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കാണ് ഈ യാത്ര. അതിപ്രധാന നയതന്ത്ര ദൗത്യം ഈ യാത്രയിലും തരൂരിന് മുന്നിലുണ്ടെന്നാണ് സൂചന. റഷ്യന്‍ സര്‍ക്കാരിന്റെ അന്തരാഷ്ട്ര സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അടക്കം അനുമതി വാങ്ങിയാണ് തരൂര്‍ പോകുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ റഷ്യയെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തുകയെന്ന അനിവാര്യതയും ഈ ദൗത്യത്തിന്റെ അജണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത് നിലമ്പൂരുമായി ബന്ധപ്പെട്ട പ്രചരണത്തിലോ ഒന്നും തരൂര്‍ നിശബ്ദ പ്രചരണത്തിനിടെയിലും പങ്കെടുക്കില്ല.

ശശി തരൂരുമായി ഏറെ വ്യക്തിബന്ധമുള്ള നേതാവായിരുന്നു നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എന്നും എപ്പോഴും ആശയ വിനിമയം നടത്തിയിരുന്ന വ്യക്തി. എന്നാല്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം ഷൗക്കത്തില്‍ നിന്നൊരു സന്ദേശവും തരൂരിന് ലഭിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വവും തരൂരിനെ ബന്ധപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് നിലമ്പൂരിലേക്ക് തരൂര്‍ പോകാത്തതെന്നാണ് സൂചന. ഓപ്പറേഷന്‍ സിന്ദൂറിലെ സര്‍വ്വ കക്ഷി സംഘത്തെ തരൂര്‍ നയിച്ചത് കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെയാണ്. ഇത് ഏറെ വിവാദമായിരുന്നു. രാജ്യത്തിന് വേണ്ടിയുള്ള ഏത് ദൗത്യവും ഏറ്റെടുക്കുമെന്നും തരൂര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ആഗോള തലത്തില്‍ നയതന്ത്ര ആശയ വിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതിയുണ്ടാക്കുമെന്നും അതിനെ തരൂര്‍ നയിക്കുമെന്നുമെല്ലാം റിപ്പോര്‍ട്ടെത്തി.

ഈ സാഹചര്യങ്ങള്‍ കാരണം നിലമ്പൂരില്‍ കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ തരൂര്‍ എത്തുമോ എന്നത് ഏറെ പ്രസക്തമായ ചോദ്യമായി. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തരൂര്‍ കേരളത്തിലെത്തുന്നത് പരസ്യ പ്രചരണത്തിന് ശേഷമാണ്. അതിനിടെ പ്രചരണത്തിന് വരാമെന്ന് തരൂര്‍ അറിയിച്ചിട്ട് പോലും കോണ്‍ഗ്രസുകാര്‍ അനുകൂലമായി പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളെത്തി. എന്നാല്‍ നിലമ്പൂരുമായി ബന്ധപ്പെട്ട ആശയ വിനിമയം ആരുമായും തരൂര്‍ നടത്തിയില്ലെന്നതാണ് വസ്തുത. ഷൗക്കത്തും പ്രചരണത്തിന് എത്തണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും തരൂര്‍ ഈ വിഷയത്തില്‍ നിശബ്ദനായി. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് എല്ലാം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ തരൂരിന് ആ സീനിയര്‍ നേതാവെന്ന പരിഗണന സതീശനും നല്‍കിയില്ലെന്ന് തരൂര്‍ ക്യാമ്പ് പറയുന്നു.

ഇതിനൊപ്പമാണ് തരൂരിന്റെ അടുത്ത നയതന്ത്ര ദൗത്യവും ചര്‍ച്ചകളിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് ഫ്രഞ്ച് അംബാസിഡറുമായുള്ള പരിപാടിക്ക് ശേഷം മോസ്‌കോയിലേക്കാണ് തരൂര്‍ പോകുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അടക്കം പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവും അതില്‍ അമേരിക്ക എടുക്കുന്ന നിലപാടുകളുമെല്ലാം ചര്‍ച്ചയാകുന്ന ഈ സമയത്ത് തരൂരിന്റെ റഷ്യന്‍ യാത്രയ്ക്ക് പ്രാധാന്യം ഏറെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയുള്ള ഈ യാത്രയ്ക്ക് രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെന്ന പരിവേഷമുണ്ടോ എന്ന ചോദ്യത്തിന് തരൂര്‍ ക്യാമ്പ് കൃത്യമായ മറുപടി പറയുന്നുമില്ല. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണെന്ന് മാത്രമാണ് ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. റഷ്യന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കോണ്‍ഫറന്‍സിലാണ് തരൂര്‍ പങ്കെടുക്കുക എന്നും സൂചനകളുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലാറ്റിന്‍ അമേരിക്കയിലും അമേരിക്കയിലും തരൂര്‍ നടത്തിയ നയതന്ത്ര ഇടപെടല്‍ നിര്‍ണ്ണായകമായി. പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ ഇന്ത്യയ്ക്ക് അനുകൂലമായി തിരുത്തലും വരുത്തി. പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തെ അമേരിക്കന്‍ ജനപ്രതിനിധി കളിയാക്കിയതും തരൂരിസത്തിന്റെ ഇടപെടലായിരുന്നു. ഇതിന് പിന്നാലെ യുകെയിലേക്ക് തരൂര്‍ പോയി. ലണ്ടന്‍ ദൗത്യവും രാജ്യത്തിന് വേണ്ടിയാണെന്ന സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് റഷ്യന്‍ യാത്ര. കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് ഈ യാത്രകളെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതൊന്നും തരൂരോ തരൂര്‍ ക്യാമ്പോ സ്ഥിരീകരിക്കുന്നുമില്ല. എന്നാല്‍ തരൂരിന് മോസ്‌കോയില്‍ നിര്‍ണ്ണായക ദൗത്യങ്ങളുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് ശേഷം തരൂര്‍ വിശദ ചര്‍ച്ചകളും നടത്തിയിരുന്നു. മോസ്‌കോ യാത്രയും അന്ന് ചര്‍ച്ചയായിരുന്നുവെന്നാണ് സൂചന.

വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയശേഷം തനിക്ക് വിദേശകാര്യനയത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതായെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്നും ഇതേ നിലപാട് തന്നെയാകും എടുക്കുകയെന്ന് ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടപ്രകാരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയശേഷമാണ് കഴിഞ്ഞ ദിവസം അദ്ദേഹം ലേഖനം എഴുതിയത്. ദേശീയതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ പാര്‍ടി നയമല്ല, പൊതുവായ നയമാകും സ്വീകരിക്കുക. ഇന്ദിരാഗാന്ധിമുതല്‍ മന്‍മോഹന്‍സിങ് വരെയുള്ള പ്രധാനമന്ത്രിമാരും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. വിദേശ സന്ദര്‍ശക സംഘത്തിന്റെ വിജയ സാധ്യത ചോദ്യംചെയ്തവരെ വിമര്‍ശിക്കുന്ന തരൂര്‍, സംഘം എന്തിനാണോ പോയത് അത് നേടിയാണ് തിരിച്ചെത്തിയതെന്നും പറയുന്നു. നേരത്തെ ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നേതാക്കള്‍ രാഷ്ട്രീയവും ചരിത്രവും കൂടുതല്‍ മനസിലാക്കുന്നത് നല്ലതാണെന്ന് പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

Tags:    

Similar News