ഓപ്പറേഷന്‍ സിന്ദൂറിലടക്കം മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോണ്‍ഗ്രസിന് അനഭിമതന്‍; അമേരിക്കന്‍ നയതന്ത്രം ജയിച്ചെത്തിയ തരൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ല; കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം ഇനി സംസ്ഥാനത്ത് എത്തുക 18ന് മാത്രം; പരസ്യ പ്രചരണത്തിന് ശേഷം വരുന്നത് കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചോദിക്കല്‍ ഒഴിവാക്കാനോ? നിലമ്പൂരില്‍ തരൂരിസം ഇല്ല

Update: 2025-06-10 12:50 GMT

കൊച്ചി: നിലമ്പൂരില്‍ പ്രചരണത്തിന് ശശി തരൂര്‍ ഉണ്ടാകില്ല. ആ 18ന് മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ തരൂര്‍ കേരളത്തിലേക്ക് എത്തൂ. നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ കുറച്ചു കൂടി പൂര്‍ത്തിയാക്കാനുള്ളതു കൊണ്ടാണ് കേരളത്തിലേക്ക് വരാന്‍ വൈകുന്നത്. നിലമ്പൂരില്‍ 19നാണ് തിരഞ്ഞെടുപ്പ്. പരസ്യ പ്രചരണം 17ന് തീരും. അതുകൊണ്ട് 18ന് കേരളത്തിലെത്തുന്ന തരൂരിനെ പ്രചരണത്തില്‍ നിറയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഉപതിരഞ്ഞെടുപ്പ് വേദികളില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പലപ്പോഴും താര പ്രചാരകനാക്കിയത് തരൂരിനെയായിരുന്നു. അടുത്ത കാലത്ത് നടന്ന മിക്ക ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി റോഡ് ഷോ നടത്തിയിട്ടുണ്ട് തരൂര്‍.

കോണ്‍ഗ്രസ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ ഡല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്. ഈ ചര്‍ച്ചകള്‍ക്കിടെയാണ് നിലമ്പൂരിലെ പ്രചരണം തരൂര്‍ ഒഴിവാക്കുന്നത്. ചില നയതന്ത്ര ഉത്തരവാദിത്തങ്ങളുള്ളതു കൊണ്ടാണ് കേരളത്തിലേക്കുള്ള യാത്ര വൈകുന്നതെന്നാണ് തരൂരുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ തരൂര്‍ നിലമ്പൂരിനെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്ന നിലപാടാണ് കെപിസിസിയ്ക്ക് അടക്കമുള്ളത്.

നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് ലംഘിച്ച് സ്ഥാനാര്‍ഥിയായതുമുതല്‍ തുടങ്ങുന്നു തരൂരിനോടുള്ള അകല്‍ച്ച. അന്ന് തരൂരിന് ലഭിച്ച വോട്ടുകള്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളുയര്‍ത്തി വലിയ നയതന്ത്ര ഇടപെടലാണ് തരൂര്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പല വാദങ്ങളേയും ഇതിലൂടെ പൊളിക്കാനും ബിജെപിയ്ക്കായി. അതുകൊണ്ട് തന്നെ തരൂരിനെതിരെ കോണ്‍ഗ്രസില്‍ രാഹുല്‍ അനുകൂലികള്‍ പടപ്പുറപ്പാടിലാണ്. അതിനിടെയാണ് നിലമ്പൂരില്‍ ശശി തരൂര്‍ പ്രചരണത്തിന് എത്തുമോ എന്ന ചോദ്യം സജീവമായത്.

അതിനിടെ ഒരു ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ ലോകരാജ്യങ്ങളില്‍ സംസാരിച്ചതെന്നും ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറയാനുള്ള സമയമല്ലയിതെന്നും ശശി തരൂര്‍ പ്രതികരിച്ചിട്ടുണ്ട്. ഭാരതീയന്‍ ആയിട്ട് ഭാരതത്തിന് വേണ്ടി സംസാരിക്കാന്‍ പോവുകയാണ് ഉണ്ടായത്. ഭാരതത്തിനു വേണ്ടി സംസാരിക്കുകയായിരുന്നു തന്റെ കടമ. ആ കടമ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ തരൂര്‍ വിവാദങ്ങള്‍ക്ക് മറുപടി പിന്നീട് പറയാമെന്നും പ്രതികരിച്ചു. വൈകിട്ട് പ്രധാനമന്ത്രി മോദി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. തന്റേതായ റിപ്പോര്‍ട്ട് കൈമാറും. അഞ്ചു രാജ്യങ്ങളില്‍ പോയിരുന്നു. എല്ലാ രാജ്യത്തു നിന്നും പിന്തുണ ലഭിച്ചു.

കൊളംബിയ ആദ്യം പാകിസ്ഥാനെ പിന്തുണച്ചെങ്കിലും പിന്നീടത് തിരുത്തിയെന്നും ശശി തരൂര്‍ പറഞ്ഞു. മധ്യസ്ഥത വഹിച്ചെന്ന അമേരിക്കയുടെ വാദത്തിനെ പറ്റിയുള്ള ചോദ്യത്തിലും തരൂര്‍ മറുപടി നല്‍കി. അമേരിക്കന്‍ പ്രസിഡന്റിനെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ വൈസ് പ്രസിഡന്റിനെ അടക്കമുള്ളവരെ കണ്ടു. തങ്ങളോട് സംസാരിക്കുമ്പോള്‍ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ലെന്ന് വ്യക്തമാക്കിയ തരൂര്‍, പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തങ്ങള്‍ മറുപടി നല്‍കും എന്ന് ഇന്ത്യ വ്യക്തമാക്കിയതായും പറഞ്ഞു. പാകിസ്ഥാന്‍ നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്തും എന്നും പറഞ്ഞിട്ടുണ്ട്. അത് അമേരിക്ക പാകിസ്ഥാനെ അറിയിച്ച് അവരെ കൊണ്ട് നിര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അഭിനന്ദനീയമാണ്. തങ്ങള്‍ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഈ വാക്കുകള്‍ എല്ലാം കോണ്‍ഗ്രസിന്റെ മോദി വിരുദ്ധ നിലപാടിന് എതിരാണ്.

ഓപ്പറേഷന്‍ സിന്ദൂറിലടക്കം മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോണ്‍ഗ്രസിന് അനഭിമതനായ ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി തരൂരിനെതിരെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുശേഷം കെ.പി.സി.സി ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ടേക്കുമെന്നു കൂടി റിപ്പോര്‍ട്ടുണ്ട്. തരൂരിനെ ശാസിച്ച് നേര്‍വഴിക്കാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി എന്നും സൂചനയുണ്ട്. സര്‍വകക്ഷി സംഘവുമൊത്ത് വിദേശത്ത് പോയശേഷം മോദിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂലമായ പ്രസ്താവനകള്‍ തരൂര്‍ നടത്തിയത് കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടില്ലെന്നത് വസ്തുതയാണ്.

Tags:    

Similar News