20,000 കോടി രൂപവരെ വിലയുള്ള യുദ്ധവിമാനങ്ങള്‍; ഉത്തര ധ്രുവം തൊട്ട് ദക്ഷിണ ധ്രുവംവരെ സഞ്ചരിക്കുന്ന മിസൈലുകള്‍; ഹിരോഷിമയുടെ 3000 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍; തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ് എന്ന രീതിയിലുള്ള ക്ലസ്റ്റര്‍ ബോംബുകള്‍; ഭീതിദം ലോക ആയുധ മത്സരം!

ഭീതിതം, ലോക ആയുധ മത്സരം!

Update: 2025-06-21 08:37 GMT

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്‌ക്ക് ഒരു അഭിപ്രായം പറഞ്ഞിരുന്നു. -'ഇനി കീ ബോര്‍ഡ് യുദ്ധത്തിന്റെ കാലമാണ്. എന്തിനാണ് പൈലറ്റുള്ള പോര്‍വിമാനങ്ങള്‍ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഡ്രോണുകളാണ് ഇനി ലോകം നിയന്ത്രിക്കുക''- അന്ന് എല്ലാവരും മസ്‌ക്കിനെ തള്ളുകയായിരുന്നു. മസ്‌ക്കിന്റെ ഭ്രാന്തന്‍ ആശയങ്ങളുടെ തുടര്‍ച്ച എന്ന രീതിയിലേ ഇതിനെ കണ്ടുള്ളൂ. പക്ഷേ അത് ഇപ്പോള്‍ ശരിയായി. മസ്‌ക്ക് ഇത് പറയുമ്പോള്‍ എ ഐ ടെക്ക്നോളജിയുടെ സാധ്യതകള്‍ അത്രയൊന്നും പുറത്തുവന്നിരുന്നില്ല. പക്ഷേ ഇപ്പോള്‍ എ ഐ കൂടി വന്നതോടെ യുദ്ധം പുര്‍ണ്ണമായി കീ ബോര്‍ഡ് നിയന്ത്രണത്തിലാവുകയാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാക്കിസ്ഥാന്റെ റഡാര്‍ സംവിധാനം തകര്‍ത്തത് അങ്ങനെയാണ്. സിന്ദൂറിന് മറുപടിയായി പാക്കിസ്ഥാന്‍ അയച്ചതുമുഴുവന്‍ ഡ്രോണുകള്‍ ആയിരുന്നു. അതായത് ഇനിയുള്ള കാലത്ത്, പഴയതുപോലെ ടാങ്കുകളും, മിസൈലുകളുമൊന്നുമല്ല യുദ്ധത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. അത് ആധുനിക സാങ്കേതിക വിദ്യയാണ്.

ഇക്കഴിഞ്ഞ മാസം യുക്രൈന്‍ റഷ്യയെ വിറപ്പിച്ചതും ഇങ്ങനെയാണ്. ജൂണ്‍ ഒന്നിന് വമ്പന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ യുക്രൈന്‍ നാല്‍പ്പതോളം റഷ്യന്‍ പോര്‍വിമാനങ്ങള്‍ കത്തിച്ചാമ്പലാക്കിയെന്ന് വാര്‍ത്ത ലോകത്തെ അമ്പരിപ്പിച്ചു. റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷിയും തകര്‍ന്ന് തരിപ്പണമായി. റഷ്യയുടെ നിര്‍ണായകമായ ക്രൂസ് മിസൈല്‍ കാരിയറുകളുടെ 34 ശതമാനവും തകര്‍ത്തുവെന്നും ഏതാണ്ട് 7 ബില്യണ്‍ ഡോളറിന്റെ സൈനിക സജ്ജീകരണങ്ങള്‍ നഷ്ടമാക്കി എന്നുമാണ് കണക്ക്.

ഇനിയുള്ളകാലത്തെ യുദ്ധം കരസേനകള്‍ തമ്മിലല്ല എന്ന് അടിവരയിടുകയാണ്്, ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷവും. വ്യോമയുദ്ധവും, മിസൈല്‍ യുദ്ധവും, ഡ്രോണ്‍ യുദ്ധവുമാണ് അവിടെയും നടക്കുന്നത്. ഇതോടെ നാം കരുതും ആഗോള പ്രതിരോധ ബജറ്റ് കുറയുമെന്ന്. പക്ഷേ ലോകത്തില്‍ ആയുധ മത്സരവും, യുദ്ധ ഭീതിയും വര്‍ധിക്കുകയാണ്. അത്യാന്തധുനിക ഫൈറ്റര്‍ ജെറ്റുകളായി, ബില്യന്‍ ഡോളര്‍ വരുന്ന കൂടുതല്‍ കൂടുതല്‍ വിനാശകാരികളായ ബോംബുകളായി, ഭൂഖണ്ഡങ്ങള്‍ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന മിസൈലുകളായി രാജ്യങ്ങള്‍ അതിന്റെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുന്നു.

ആയുധക്കരുത്തില്‍ ആര് മുന്നില്‍?

തീര്‍ച്ചയായും അതിശക്തമായ ഒരു സൈനിക ശക്തിതന്നെയാണ് ഇറാന്‍. അത് അറിഞ്ഞുകൊണ്ട് തന്നെയാണ്, ഇസ്രയേല്‍ എന്ന കേരളത്തിന്റെ അത്ര വലിപ്പം പോലുമില്ലാത്ത ഒരു രാജ്യം, പോരിനിറങ്ങിയത്. ഇറാന്‍ തലസ്ഥാനായ ടെഹ്റാനില്‍ ഉള്ള ജനംസംഖ്യയുടെ അത്ര ഇസ്രയേലില്‍ മൊത്തത്തില്‍ ഇല്ല എന്നാണ് കണക്ക്.

ഇറാനും ഇസ്രയേലുമായി താരതമ്യം ചെയ്യുമ്പോള്‍ മാനുഷിക ശക്തിയില്‍ ഇറാനാണ് ഏറെ മുന്നില്‍. ഇസ്രയേലിനേക്കാള്‍ പത്തിരട്ടി കൂടുതലാണ് ഇറാന്റെ ജനസംഖ്യ. ആതിനാല്‍ തന്നെ സായുധ സേനയിലേയ്ക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. ഗ്ലോബല്‍ ഫയര്‍പവറിന്റെ 2024 സൂചിക പ്രകാരം ഇറാന്റെ ജനസംഖ്യ 8,75,90,873 ആണ്. ഇസ്രയേലിന്റെ 90,43,387യും. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഇറാനിയന്‍ സായുധ സേനയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സേന. കുറഞ്ഞത് 5,80,000 സജീവ-ഡ്യൂട്ടി ഉദ്യോഗസ്ഥരും, ഏകദേശം 2,00,000ലധികം പരിശീലനം ലഭിച്ച റിസര്‍വ് ഉദ്യോഗസ്ഥരും, പരമ്പരാഗത സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനും ഇടയിലായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇസ്രയേലിന് സൈന്യത്തിലും നാവികസേനയിലും അര്‍ദ്ധസൈനിക വിഭാഗത്തിലുമായി 1,69,500 സജീവ സൈനികരാണുള്ളത്. 4,65,000 പേര്‍ റിസര്‍വ് സൈനികരാണ്. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ഭാഗമായി 8000 പേരുമുണ്ട്.മനുഷ്യശക്തിയില്‍ ഇറാന്‍ ഇസ്രയേലിനെ മറികടക്കുമെങ്കിലും ആയുധശേഖരത്തില്‍ ഇസ്രയേലിനാണ് മുന്‍തൂക്കം. വ്യോമശക്തിയില്‍ കരുത്തരാണ് ഇസ്രയേല്‍. ആധുനിക കാലത്ത് യുദ്ധമെന്നാല്‍ വ്യോമക്കരുത്താണ്. ടെക്ക്നോളജിയാണ്. അതില്‍ ഇസ്രയേല്‍ ബഹുദൂരം മുന്നിലാണ്.


 



ഗ്ലോബല്‍ ഫയര്‍ പവര്‍ സൂചിക പ്രകാരം ഇസ്രയേലിന് സ്വന്തമായി 612 വിമാനങ്ങളാണുള്ളത്, ഇറാന്റെ പക്കലുള്ളത് 551ഉം. എഫ്-15, എഫ്-16, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഇസ്രയേലിന്റെ വ്യോമസേനയില്‍ ഉള്‍പ്പെടുന്നു. അയണ്‍ ഡോം, ഡേവിഡ്‌സ് സ്ളിംഗ്, ആരോ പോലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രയേലിനുണ്ട്.

എന്നാല്‍ താരതമ്യങ്ങള്‍ക്കും അധീതമാണ് ഇറാന്റെ മിസൈല്‍ ശേഖരം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരങ്ങളിലൊന്ന് ഇറാന്റെ പക്കലാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ക്രൂയിസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ഉള്‍പ്പെടെ ഏത് ലക്ഷ്യവും തകര്‍ക്കാനുള്ള ശേഷിയും ദൂരപരിധിയും ഇവയ്ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യ പ്രയോഗിച്ചത് ഇറാന്റെ ഡ്രോണുകളാണ്. കരശക്തിയിലും ഇറാനാണ് മുന്നില്‍. ഇസ്രയേലിന്റെ കൈവശം 1,370 ടാങ്കുകളാണുള്ളത്, ഇറാന്റെ കൈവശം 1,996 ടാങ്കുകളും. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ചരീതിയില്‍ രൂപകല്പന ചെയ്യപ്പെട്ടതും ആയുധശേഖരവുമുള്ള ടാങ്കറുകളാണ് .

ഇസ്രയേലിനുള്ളത്. ചെറുബോട്ട് ആക്രമണങ്ങള്‍ക്കും പേരുകേട്ടവരാണ് ഇറാന്‍. ഇസ്രയേലിന് 67 എണ്ണമുളളപ്പോള്‍ ഇറാന്റെ കപ്പല്‍ ശക്തി 101 ആണ്. കൂടാതെ 19 അന്തര്‍വാഹിനികളാണ് ഇറാനുള്ളത്. ഇസ്രയേലിന്റെ പക്കല്‍ ആകെയുള്ളത് അഞ്ചെണ്ണവും.

പക്ഷേ ആണവശക്തിയില്‍ ഇസ്രയേലാണ് കരുത്തര്‍. അതോടെ എല്ലാകണക്കുകളും മുട്ടുകുത്തും. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ)യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രയേലിന് ഏകദേശം 80 ആണവായുധങ്ങളാണുള്ളത്. പ്രതിരോധ ബജറ്റിന്റെ കാര്യത്തില്‍ ഇസ്രയേലാണ് മുന്നില്‍. ഗ്ലോബല്‍ ഫയര്‍പവര്‍ സൂചിക പ്രകാരം ഇസ്രയേലിന്റെ പ്രതിരോധ ബജറ്റ് 24 ബില്യണ്‍ ഡോളറാണ്, ഇറാന്റേത് 9.95 ബില്യണ്‍ ഡോളറും. ചരുക്കിപ്പറഞ്ഞാല്‍ വലിയ രാജ്യമാണെങ്കിലും, ഇസ്രയേലിന്റെ ആയുധക്കരുത്തിന് മുന്നില്‍ ഇറാന്‍ ഒന്നുമല്ലെന്ന് ചുരുക്കം.

ബങ്കര്‍ ബസ്റ്റര്‍: ബോംബുകളിലെ രാജാവ്

ഇറാന്റെ നതാന്‍സിലെ ഭൂമിക്കടിയിലെ ആണവനിലയംപോലും ഇസ്രയേലിന് തകര്‍ക്കാന്‍ കഴിഞ്ഞത് അത്യാധുനിക സൈനിക കുരുത്തുകൊണ്ടാണ്.

ലോകത്തിലെ ഏറ്റവും ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ജിബിയു-57/ബി. മാസ്സീവ് ഓര്‍ഡനന്‍സ് പെനിട്രേറ്റര്‍ എന്ന എംഒപി വിഭാഗത്തിലാണ് ഇത് പെടുന്നത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിലെ രാജാവ് എന്ന് ഇത് അറിയപ്പെടുന്നു. ഇതാണ് ഇസ്രയേല്‍ പ്രയോഗിച്ചത്. ഭൂമിക്കടിയിലെ അതീവ സുരക്ഷിത താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും തുളച്ചു നശിപ്പിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആയുധമാണ്. ഈ ബോംബിന്റെ ഭാരം ഏകദേശം 13,600 കിലോഗ്രാം (30,000 പൗണ്ട്) ആണ്. അതിന്റെ നാശനഷ്ട സാധ്യത ഈ ഭാരത്തില്‍ നിന്ന് വ്യക്തമാണ്. 60 മീറ്ററോളം കട്ടിയുള്ള കോണ്‍ക്രീറ്റ് ഭിത്തികളെ തുളച്ച് മുന്നോട്ട് പോകാന്‍ കഴിയും. ഇത് ഏകദേശം 20 നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമായ ആഴത്തിലേക്ക് കോണ്‍ക്രീറ്റ് തുളച്ചുകയറാന്‍ ശേഷിയുള്ള ഒരു പെനിട്രേറ്റര്‍ ബോംബാണ്.


 



എംഒപിയുടെ പ്രധാന ഉപയോഗം, ഭൂമിക്കടിയിലെ ആഴമേറിയതും സംരക്ഷിക്കപ്പെട്ടതുമായ തന്ത്രപ്രധാന ലക്ഷ്യങ്ങളെ നിര്‍വീര്യമാക്കുക എന്നതാണ്. ആണവ നിലയങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, രാസായുധ-ജൈവായുധ സംഭരണശാലകള്‍ എന്നിങ്ങനെയുള്ള അതീവ രഹസ്യവും സുരക്ഷിതവുമായ സ്ഥാപനങ്ങള്‍ നശിപ്പിക്കാനാണ് ഇത് പ്രാഥമികമായി വികസിപ്പിച്ചത്. ശക്തമായ ലോഹക്കൂടുകൊണ്ട് നിര്‍മ്മിച്ച ഇതിന്റെ മുന്‍ഭാഗം, ഉയര്‍ന്ന വേഗതയില്‍ പാറകളെയും കോണ്‍ക്രീറ്റിനെയും തുളച്ചുകയറാന്‍ സഹായിക്കുന്നു. ഒരു കൂറ്റന്‍ ഡ്രില്ലിന്റെ പ്രവര്‍ത്തനം പോലെ, ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ഇത് ഭൗമോപരിതലത്തെ കീറിമുറിച്ച് ഉള്ളിലേക്ക് പ്രവേശിക്കുന്നു.

ഇത്രയും വലിയൊരു ബോംബായിട്ടും, ജിബിയു57 അവിശ്വസനീയമാംവിധം കൃത്യതയുള്ളതാണ്. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായ പാതയില്‍ എത്താന്‍ ഇതിന് സാധിക്കുന്നു. ആകാശത്തുനിന്ന് താഴേക്ക് പതിക്കുമ്പോള്‍, ഒരു വലിയ ഉല്‍ക്ക പതിക്കുന്നതുപോലെയാണ് ഇത് അനുഭവപ്പെടുക. ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിനുമുമ്പ്, അതിന്റെ വേഗതയും ദിശയും കൃത്യമായി ക്രമീകരിച്ച്, ഘടനയുടെ ഏറ്റവും ദുര്‍ബലമായ ഭാഗത്ത് ആഘാതം ഏല്‍പ്പിക്കാന്‍ ഇതിന് കഴിയും.

ഒരു ബോംബ് ഭൂമിക്കടിയിലേക്ക് എത്രത്തോളം തുളച്ചുകയറും എന്നത് അതിന്റെ ഭാരം, രൂപകല്‍പ്പന, വേഗത, ലക്ഷ്യത്തിലെത്തുന്ന കോണ്‍ എന്നിവയെ ആശ്രയിച്ചിരിക്കും. എംഒപിയെ സംബന്ധിച്ചിടത്തോളം, അതിന്റെ ഭീമാകാരമായ ഭാരം ഉയര്‍ന്ന വേഗതയില്‍ (ശബ്ദത്തിന്റെ വേഗതയേക്കാള്‍ കൂടുതല്‍) ലക്ഷ്യത്തില്‍ പതിക്കുമ്പോള്‍, അതിന്റെ ലോഹനിര്‍മ്മിതമായ ശക്തമായ മുന്‍ഭാഗം, ഒരു ഭീമന്‍ കുന്തം പോലെ പ്രവര്‍ത്തിക്കുന്നു.

എംഒപി, കട്ടിയേറിയ കോണ്‍ക്രീറ്റ് പാളികളെ ഓരോന്നായി തുളച്ച്, ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുകളില്‍ അല്ലെങ്കില്‍ അതിനുള്ളില്‍ എത്തിച്ചേരുന്നു. ഇത് ഒരു ഡ്രില്‍ ഉപയോഗിച്ച് ഭിത്തി തുളയ്ക്കുന്നതുപോലെയാണ്. ലക്ഷ്യത്തിനുള്ളില്‍ എത്തിയ ശേഷം, ബോംബിലെ ഫ്യൂസ് സിസ്റ്റം സ്ഫോടനം നടത്താന്‍ അനുയോജ്യമായ സമയം കണക്കാക്കുന്നു. ഇത് തകര്‍ത്ത കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലുള്ള അറയിലോ, ലക്ഷ്യമിട്ട മുറിക്കുള്ളിലോ സ്ഫോടനം നടത്തുന്നു, അതുവഴി ലക്ഷ്യത്തിന് പരമാവധി നാശനഷ്ടം വരുത്താന്‍ സാധിക്കുന്നു. ചില എംഒപി മോഡലുകളില്‍, പല പാളികളും തുളച്ചുകയറിയ ശേഷം ഉള്ളിലെ അറകള്‍ മനസ്സിലാക്കി സ്ഫോടനം നടത്താന്‍ സഹായിക്കുന്ന 'വോയിഡ് സെന്‍സിംഗ് ഫ്യൂസ്' സാങ്കേതികവിദ്യയുമുണ്ട്.

ഈ ബോംബിന്റെ അസാധാരണമായ ശക്തിയും കൃത്യതയും ലോകമെമ്പാടുമുള്ള സൈനിക വിദഗ്ദ്ധരെ അമ്പരപ്പിക്കുന്നു. ഭൂമിക്കടിയിലെ ഏറ്റവും സുരക്ഷിതമായ രഹസ്യങ്ങളെപ്പോലും തകര്‍ക്കാന്‍ കഴിവുള്ള ജിബിയു57/ബി, ആധുനിക യുദ്ധസാങ്കേതിക വിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റത്തിന് ഉദാഹരണമാണ്.

അയേണ്‍ഡോമിനെ വെട്ടിച്ച ക്ലസ്റ്റര്‍ ബോംബുകള്‍

തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ് എന്ന് കേട്ടിട്ടില്ലേ. ഇസ്രയേലിനെതിരെ ഇറാന്‍ പ്രയോഗിച്ച ക്ലസ്റ്റര്‍ ബോംബുകള്‍ ആ തരത്തിലുള്ളവയാണ്. ശരിക്കും ഒരു ബ്ര്ഹമാസ്ത്രം എന്നു പറയാം. മിസൈലുകളില്‍ പോര്‍മുനയായി ഉപയോഗിക്കുന്ന ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ നൂറുകണക്കിന് ബോംബുകളായി പൊട്ടിത്തെറിക്കും. ഇത് സാധാരണ ബോംബുകളെ അപേക്ഷിച്ച് വലിയ ആഘാതവും, വിനാശവും വരുത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ അപകടം പിടിച്ച ആയുധമായാണ് പൊതുവില്‍ ക്ലസ്റ്റര്‍ ബോംബിനെ കണക്കാക്കുന്നത്. 2008ല്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്ററിന്റെ നിര്‍മ്മാണം, ഉപയോഗം, സംഭരണം, കൈമാറ്റം എന്നിവ നിര്‍ത്തലാക്കണമെന്ന വ്യവസ്ഥയില്‍ ലോകത്തിലെ 111 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.


 



ലക്ഷ്യത്തിലെത്തുമ്പോള്‍ നൂറുകണക്കിന് ബോംബുകളായി മാറുന്ന ക്ലസ്റ്ററുകള്‍ വലിയ രീതിയില്‍ പൊട്ടിത്തെറിക്കും. ഇത് ലക്ഷ്യംവയ്ക്കാത്ത സ്ഥലത്ത് പോലും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാശനഷ്ടങ്ങളുടെയും, ആക്രമണത്തിന്റെയും തീവ്രത വര്‍ധിപ്പിക്കുന്നു. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പത്തില്‍ നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്ലസ്റ്ററിന്റെ നിര്‍മാണം.പൊട്ടിത്തെറിച്ച ക്ലസ്റ്ററുകളേക്കാള്‍ ഭയാനകമാണ് പൊട്ടിത്തെറിക്കാതെ അവിടവിടങ്ങളിലായി ചിതറിക്കിടക്കുന്ന ക്ലസ്റ്ററുകള്‍. ഇവ പലപ്പോഴും വീഴുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കാതെ, നിശബ്ദ വില്ലനായി കിടക്കും, ഇതിനെക്കുറിച്ച് അറിയാതെ ആരെങ്കിലും അതില്‍ തൊടുകയോ, സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ അപ്പോള്‍ പൊട്ടിത്തെറിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണാല്‍ ഉണ്ടാകുന്ന ആഘാതം ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്.

2008-ല്‍ ക്ലസ്റ്ററിന്റെ ഉപയോഗം അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ടിരുന്നു എന്ന് നേരത്തേ പറഞ്ഞല്ലോ. എന്നാല്‍, 2023-ല്‍ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം റഷ്യന്‍ സൈന്യത്തിനെതിരായ പ്രതിരോധത്തില്‍ യുക്രെയ്‌ന് അമേരിക്ക ക്ലസ്റ്റര്‍ യുദ്ധക്കോപ്പുകള്‍ നല്‍കിയിരുന്നു. അന്ന് നടന്ന യുദ്ധത്തില്‍ റഷ്യയും ക്ലസ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

17,500 കോടിരൂപ വരുന്ന യുദ്ധവിമാനം

അതുപോലെ ആധുനിക കാലത്ത് യുദ്ധങ്ങള്‍ ജയിക്കുന്നതില്‍ ഏറ്റവും പ്രധാനം ഫൈറ്റര്‍ ജറ്റുകളാണ്. ഇന്ത്യക്ക്, ഓപ്പറേഷന്‍ സിന്ദൂറിലടക്കം ഏറെ സഹായിച്ചത് ഫ്രാന്‍സിന്റെ മിറാഷ് വിമാനങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇതിന്റെയൊക്കെ, എത്രയോ അഡ്വാന്‍സായ ശതകോടികള്‍ വിലവരുന്ന, സുപ്പര്‍ സോണിക്ക് വിമാനങ്ങളാണ് ഇസ്രയേലിന്റെ കരുത്ത്. 1967-ല്‍ പതിനൊന്നിലധികം ഇസ്ലാമിക രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും, ആറുദിവസം കൊണ്ട് ആക്രമിച്ച് ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുടെ നടുവൊടിച്ചത്, ഈ പോര്‍വിമാനങ്ങളുടെ കരുത്തുകൊണ്ടാണ്.

ലോകത്തിലെ ഏറ്റവും അത്യാധുനികവും നിഗൂഢവുമായ സൈനിക വിമാനം അമേരിക്കയുടെ കൈയിലാണ്. അതാണ്് ബി2 സ്പിരിറ്റ് ബോംബര്‍. 'അദൃശ്യനായ വേട്ടക്കാരന്‍' എന്ന വിശേഷണം ഈ വിമാനത്തിന് തികച്ചും അനുയോജ്യമാണ്. ശത്രുരാജ്യങ്ങളുടെ ഏറ്റവും മികച്ച റഡാര്‍ സംവിധാനങ്ങളെയും നിരീക്ഷണങ്ങളെയും അതിജീവിച്ച്, ആര്‍ക്കും കണ്ടെത്താന്‍ കഴിയാതെ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താന്‍ ഇതിന് കഴിവുണ്ട്. ഇതിന്റെ അതുല്യമായ രൂപകല്‍പ്പനയും അതിനൂതനമായ സാങ്കേതികവിദ്യയും ആധുനിക വ്യോമയാന ചരിത്രത്തിലെ ഒരു വിസ്മയം തന്നെയാണ്. യമനിലെ ഹൂത്തികളെ നേരിടാന്‍ അമേരിക്ക ഉപയോഗിച്ചതും ഇതേ വിമാനങ്ങളെയാണ്.


 



ബി-2 സ്പിരിറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, അതിന്റെ വിസ്മയിപ്പിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയാണ്. ഇത് വെറുമൊരു മറഞ്ഞിരിക്കുന്ന വിമാനമല്ല, റഡാര്‍ തരംഗങ്ങളെ പൂര്‍ണ്ണമായും ആഗിരണം ചെയ്യാനും ചിതറിക്കാനും കഴിയുന്ന പ്രത്യേകതരം വസ്തുക്കളും, റഡാറില്‍ പ്രതിഫലനം കുറയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത തനതായ ഘടനയും ഇതിനുണ്ട്. അതുകൊണ്ടാണ് റഡാറുകളില്‍ ഇത് വളരെ ചെറിയ ഒരു ബിന്ദുവായി മാത്രം പ്രത്യക്ഷപ്പെടുന്നത്, അല്ലെങ്കില്‍ പലപ്പോഴും പൂര്‍ണ്ണമായും അദൃശ്യമായിരിക്കുന്നത്. ഇത് ശത്രുരാജ്യങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ പോലും മറികടക്കാന്‍ വിമാനത്തെ സഹായിക്കുന്നു, ശത്രുക്കള്‍ അറിയാതെ അവരുടെ ഹൃദയഭാഗത്തേക്ക് കടന്നുചെല്ലാന്‍ ഇത് അമേരിക്കന്‍ സേനയെ പ്രാപ്തരാക്കുന്നു.

ഈ ഭീമാകാരമായ വിമാനത്തിന് ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ അളവിലുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ഏകദേശം 36,287 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഇതിന് സാധിക്കും. ഇത് ഒരുപാട് സാധാരണ ബോംബുകളെയോ അല്ലെങ്കില്‍ വന്‍കിട മിസൈലുകളെയോ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്. ഏത് കാലാവസ്ഥയിലും, രാവും പകലും, അതിവിദൂര ദൂരങ്ങളിലേക്ക് യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് കൃത്യമായി ബോംബുകള്‍ വര്‍ഷിക്കാന്‍ ഇതിന് കഴിയും. ഒരു തവണ ഇന്ധനം നിറച്ചാല്‍, ഏകദേശം 11,000 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ ദൂരപരിധിയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു.ഇത് ലോകത്തിന്റെ ഏത് കോണിലേക്കും ആവശ്യാനുസരണം എത്താന്‍ അമേരിക്കയെ സഹായിക്കുന്നു.

ബി2 സ്പിരിറ്റിന്റെ വലിപ്പവും രൂപകല്‍പ്പനയും അതിശയിപ്പിക്കുന്നതാണ്. ഏകദേശം 52.4 മീറ്റര്‍ നീളവും, ചിറകുകള്‍ക്ക് 21 മീറ്റര്‍ ഉയരവുമുണ്ട് ഈ ഭീമാകാരമായ വിമാനത്തിന്. ഇതിന്റെ രൂപകല്‍പ്പന അതീവ സങ്കീര്‍ണ്ണവും എന്നാല്‍ ലളിതവുമാണ് - പറക്കുന്ന ചിറകിന്റെ രൂപത്തിലുള്ള ഘടനയാണ് ഇതിനുള്ളത്, ഇത് ഇതിന്റെ സ്റ്റെല്‍ത്ത് സ്വഭാവത്തിന് പ്രധാന പങ്ക് വഹിക്കുന്നു. വിമാനത്തിനുള്ളില്‍ രണ്ട് പൈലറ്റുമാര്‍ക്കും ഒരു വെപ്പണ്‍ സിസ്റ്റം ഓഫീസര്‍ക്കും ദീര്‍ഘദൂര ദൗത്യങ്ങള്‍ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഉറങ്ങാനുള്ള ബെഡ്ഡുകള്‍, ഒരു ചെറിയ അടുക്കള, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇത് ദീര്‍ഘനേരം ആകാശത്ത് തങ്ങുന്ന സമയത്തും ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമവും സൗകര്യങ്ങളും ഉറപ്പാക്കുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളിലൊന്നാണ് ബി2 സ്പിരിറ്റ്. ഒരു വിമാനത്തിന് ഏകദേശം 17,500 കോടി ഇന്ത്യന്‍ രൂപയ്ക്ക് (2.1 ബില്യണ്‍ യുഎസ് ഡോളര്‍) മുകളിലാണ് വില വരുന്നത്. ഇപ്പോള്‍ ഇരുപതിനായിരം കോടി രൂപക്ക് മുകളില്‍വരുന്ന വിമാനങ്ങളുമുണ്ട്. ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ, അതുല്യമായ സ്റ്റെല്‍ത്ത് കഴിവുകള്‍, ദീര്‍ഘദൂര ദൗത്യങ്ങള്‍ ചെയ്യാനുള്ള ശേഷി എന്നിവയെല്ലാമാണ് ഈ ഉയര്‍ന്ന വിലയ്ക്ക് കാരണം. അമേരിക്കയുടെ പ്രതിരോധശേഷിയില്‍ ബി2 സ്പിരിറ്റ് ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ശത്രുക്കള്‍ക്ക് ഭീഷണിയുയര്‍ത്താനും, ലോകമെമ്പാടുമുള്ള സംഘര്‍ഷ മേഖലകളില്‍ വേഗത്തില്‍ പ്രതികരിക്കാനും ഇത് അമേരിക്കയെ സഹായിക്കുന്നു. അതിന്റെ കുറഞ്ഞ റഡാര്‍ സാന്നിധ്യം, ശത്രുക്കള്‍ പ്രതികരിക്കുന്നതിന് മുന്‍പേ ആക്രമണം നടത്താനുള്ള കഴിവ് നല്‍കുന്നു. അമേരിക്കന്‍ വ്യോമസേനയുടെ പക്കല്‍ ഇത്തരത്തിലുളള 20 ബോംബര്‍ വിമാനങ്ങളാണുള്ളത്.

ചുരുക്കത്തില്‍, ബല2 സ്പിരിറ്റ് ബോംബര്‍ വിമാനം ആധുനിക വ്യോമയാന സാങ്കേതികവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും ഒരു മികച്ച ഉദാഹരണമാണ്. ഇതിന്റെ അദൃശ്യമായ കഴിവുകളും, സംഹാരശേഷിയും, അസാധാരണമായ ദൂരപരിധിയും ലോകത്തിലെ ഏറ്റവും മികച്ചതും ഭയപ്പെടുത്തുന്നതുമായ ബോംബറുകളില്‍ ഒന്നായി ഇതിനെ മാറ്റുന്നു. ഇത് കേവലം ഒരു വിമാനമല്ല, മറിച്ച് ആധുനിക സൈനിക ശക്തിയുടെയും പ്രതിരോധ ശേഷിയുടെയും ഒരു പ്രതീകം കൂടിയാണ്.

ഹിരോഷിമയുടെ 3000 മടങ്ങ് ശക്തി!

ഹിരോഷിമയിലും നഗാസാക്കിയിലും വീണ ആറ്റംബോബിന്റെ 1500 മടങ്ങും, 3000 മടങ്ങുമൊക്കെ ശക്തിയുള്ള ബോംബുകള്‍ ഇന്ന് ലോകത്തുണ്ട് എന്ന് പറഞ്ഞാല്‍ അത് ഒരുപക്ഷേ അവിശ്വസനീയമായി തോന്നാം. ഒന്നും രണ്ടുമല്ല, ഈ ലോകത്തെ 34 തവണ ഭസ്മമാക്കാന്‍ കഴിയുന്നത്ര ആയുധ ശേഖരമാണ് ഇന്ന് ലോക രാഷ്ട്രങ്ങളുടെ കൈയിലുള്ളത് എന്നാണ് യുഎന്‍ തന്നെ പറയുന്നത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച്്, അത് വീണ്ടുമൊരു ലോകമഹായുദ്ധത്തിലേക്ക് എത്തുമോ എന്ന ആശങ്കയിലുടെയാണ് നാം കടന്നുപോവുന്നത്. അപ്പോള്‍ ഈ ലോകത്തിന്റെ ആയുധക്കുമ്പാരത്തിന്റെ കണക്കെടുക്കുമ്പോള്‍ ആരും നടുങ്ങിപ്പോവും.


 



'സാര്‍ ബോംബ' എന്ന് അറിയപ്പെടുന്ന, സോവിയറ്റ് ആര്‍ഡിഎക്സ് 220 ഹൈഡ്രജന്‍ ബോംബാണ് മനുഷ്യന്‍ ഉണ്ടാക്കിയതില്‍ ഏറ്റവും വിനാശകരമായ ബോംബായി ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നത്. 27 ടണ്‍ ഭാരവുള്ള ഈ ബോംബ്, ഹിരോഷിമയിലിട്ട ബോംബിന്റെ അതേ ആകൃതിയിലാണ്. 1961-ല്‍ സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചെടുത്ത ഈ ഹൈഡ്രജന്‍ ബോംബിന് 50 മൊഗാ ടണ്‍ ടിഎന്‍ടി വഹിക്കാന്‍ കഴിയും. അതായത് ഹിരോഷിമയില്‍ പൊട്ടിയതിന്റെ 1500ലധികം മടങ്ങാണ് സാര്‍ ബോംബയുടെ ശക്തി. ഇത് പരീക്ഷിച്ചപ്പോള്‍, 55 കിലോമീറ്റര്‍ ചുറ്റളവിലുള്ള സകലതും നാമാവശേഷമായി എന്നാണ് പറയുന്നത്. ആയിരം കിലോമീറ്റര്‍ അകലെയുള്ള ജനാനചില്ലുകള്‍ പോലും തകര്‍ന്നു. സൈബീരിയയില്‍നിന്ന് കാതങ്ങള്‍ അകലെയുള്ള, ഫിന്‍ലന്‍ഡിലും, നോര്‍വേയിലും വരെ, ഈ ബോംബ് പരീക്ഷണത്തിന്റെ പ്രകമ്പനങ്ങള്‍ എത്തി. റിക്റ്റര്‍ സ്‌കെയിലില്‍, 5 രേഖപ്പെടുത്തിയ ഒരു ഭൂചനത്തിനുവരെ ഈ പരീക്ഷണം ഇടയാക്കി. ഈ ബോംബ് ഇപ്പോഴും റഷ്യയുടെ കൈവശമുണ്ട്.

പക്ഷേ അമേരിക്കയുടെ കൈയിലുണ്ട് , ഇതിനെ വെല്ലുന്ന ആയിരിക്കണക്കിന് ബോംബുകള്‍. അതില്‍ ഏറ്റവും ഭീകരര്‍ ബി 41 എന്ന തെര്‍മോ ന്യൂക്ലിയര്‍ മിസൈല്‍ ബോംബാണ്. ഹിരോഷിമയുടെ 3000 മടങ്ങ് ഊര്‍ജമാണ് ഇതിന്റെ പ്രഹരശേഷി. പതിനായിരം പൗണ്ട്് ഭാരമുള്ള ഇത് മൂന്ന് ഘട്ടങ്ങളായി പ്രവര്‍ത്തിക്കുന്ന അതീവ പ്രഹരശേഷിയുള്ളതാണ്. അതുപോലെയാണ് പുടിന്റെ കൈയിലുള്ള സാത്താന്‍ 2 എന്ന ആണവ മിസൈലും. 2019-ല്‍ പാശ്ചാത്യ ശക്തികളെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചതാണിത്. ഉത്തര ധ്രുവം തൊട്ട് ദക്ഷിണ ധ്രുവം സഞ്ചരിക്കാന്‍ കഴിയുന്നതാണ്. വേണമെങ്കില്‍ ഭുമി ചുറ്റി സഞ്ചരിക്കാനും കഴിയും! ഈ മാരകായുധമൊക്കെ പുടിന്‍ എടുത്തു പ്രയോഗിച്ചാല്‍, യുക്രൈനൊക്കെ ഭസ്്മമായിപ്പോവും. പക്ഷേ അപ്പുറത്ത് അമേരിക്കയുള്ളതുകൊണ്ട് അവര്‍ ഇത് എടുത്ത് അലക്കുന്നില്ല എന്നുമാത്രം.

അതായത് ഇത്തരത്തിലുളള ഏറ്റവും മാരകമായ അയുധങ്ങള്‍ ഇന്ന് അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ നാല് രാജ്യങ്ങള്‍ക്ക് മാത്രമാണുള്ളത്. ( അതുകൊണ്ടുതന്നെ ഒരു ഗുണവുമുണ്ട്. ഈ രാജ്യങ്ങള്‍ ഇടപെടാത്തിടത്തോളം കാലം ഒരു ലോകമഹായുദ്ധം ഒഴിവാകും) അതിലും അമേരിക്കതന്നെയാണ് മുന്നില്‍. ഇസ്രയേല്‍പോലും പലപ്പോഴും ആശ്രയിക്കുന്നത് അമേരിക്കയെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഫലത്തില്‍ അമേരിക്കക്കും, ചാകരയായിരിക്കയാണ്. ലോകത്തിന്റെ പ്രതിരോധ ബജറ്റും ഇതുമൂലം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്.

വാല്‍ക്കഷ്ണം: ലോകത്തിന്റെ ഈ സൈനിക മത്സരത്തില്‍ ഇന്ത്യയുടെ റോളും മോശമല്ല. ഇന്ന്് നാലാമത്തെ വലിയ സൈനിക ശക്തിയാണ് ഭാരതം. ഇന്ത്യന്‍ സൈന്യം ലോകത്തിലെ രണ്ടാമത്തെ വലിയ കാലാളുകളുള്ള സൈനിക ശക്തിയാണ്. 14.55 ലക്ഷം സജീവ സൈനികര്‍ ഇന്ത്യക്കുണ്ട്. സൈനികരുടെ എണ്ണം നോക്കുമ്പോള്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് 75 ബില്യണ്‍ ഡോളറാണ്. 1962-നുശേഷം ചൈന ഇന്ത്യയെ ആക്രമിക്കാതിരുന്നിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, ഇന്ത്യ ഒരു ആണവശക്തികൂടിയാണ് എന്നതുമാണ്.

Tags:    

Similar News